Wednesday, November 22, 2006

ഒരു ലവ് സ്റ്റോറി (?)

നവോദയയില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കരാട്ടേ പഠിക്കാന്‍ ചേര്‍ന്നത് ,ഒരു ഭാരതീയ ബ്രൂസിലിയോ കേരളാ ജാക്കിച്ചാനോ‍ ആവണം എന്ന ഉണ്ണിപ്പൂതിയൊന്നും കൊണ്ടല്ലായിരുന്നു.

അഞ്ചാം ക്ലാസ്സുവരെ അമ്മ മൂന്ന് നേരം പിഞ്ഞാണത്തില്‍ സൃഷ്ടിച്ചു തന്നിരുന്ന ചോറിന്റെ പിരമിഡ്, ഒറ്റയിരിപ്പിനു ഇടിച്ചു നിരത്തിവെടിപ്പാക്കി, അപ്പുറത്ത് കൂനിക്കൂടിയിരുന്നു നുള്ളിപ്പെറുക്കിത്തിന്നുന്ന ചേച്ചിയുടെ പ്ലേറ്റിലെ അയലക്കഷ്ണവും കൂടി ഒറ്റക്കുതിക്ക് തട്ടിയെടുത്ത് വായിലിട്ടുകൊണ്ട് കൈകഴുകാനോടുന്ന സ്വഭാവം ആയിരുന്നതിനാല്‍, ഏകദേശം അഞ്ചടി ഉയരവും നാല്പത് കിലോ കനവും വച്ച ഒരു മിഡില്‍ വെയിറ്റ് ഭീമനായിരുന്നു ഞാന്‍ , നവോദയയില്‍ ചേരുമ്പോള്‍.

സ്കൂളില്‍ നിന്ന് അവധിക്ക് ഞാന്‍ വീട്ടിലേക്ക് വരുന്നത് അമ്മ ദൂരത്ത് നിന്ന് കണ്ടാല്‍, ആളെ മനസ്സിലാവാതെ ചേച്ചിയോട് “ആരാടീ ആ വരണത്, വൈക്കോല്‍ത്തുറുപോലെയൊരു തടിമാടന്‍..“ എന്നും അടുത്തെത്തുമ്പോള്‍ ഞാനാണെന്ന് കണ്ട്, “അയ്യോ നീ ആയിരുന്നോ മോനേ..അങ്ങു മെലിഞ്ഞൊണങ്ങിപ്പോയല്ലോടാ കുഞ്ഞേ“ എന്നും പറഞ്ഞ് ഉടന്‍ ചോറു വിളമ്പിത്തരുമായിരുന്നു.

ഇന്ത്യന്‍ അമ്മമാരുടെ സ്നേഹം ഡയറക്റ്റിലി പ്രൊപ്പോഷണല്‍ റ്റു മക്കളെ തീറ്റുന്ന ഭക്ഷണത്തിന്റെ അളവ് എന്ന പുരാതനവിശ്വാസം അമ്മ തെറ്റാതെ പാലിച്ചിരുന്നതിനാല്‍‍, ആറാം ക്ലാസ്സില്‍ കൂടെ പഠിക്കുന്ന ചീളു പിള്ളേരുടെയിടക്ക്, പണ്ടത്തെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍, രണ്ട് നില കെട്ടിടങ്ങള്‍‌ക്കിടയില്‍ ജി സി ഡി എ കോം‌പ്ലെക്സ് നില്‍ക്കും പോലെ, ഞാന്‍ ഉയര്‍ന്ന് വിരിഞ്ഞ് വേറിട്ട് നിന്നു.

നവോദയയില്‍ ചെന്നിട്ട് വര്‍ഷം നാല് കഴിഞ്ഞിട്ടും സഹപാഠികളും ഞാനും തമ്മിലുള്ള ആ അന്തരം ഞാന്‍ ഏറെക്കുറേ കാത്തുസൂക്ഷിച്ചു.

അങ്ങിനെ, സ്വസുരക്ഷക്ക് യാതൊരു അഭ്യന്തര, അന്തര്‍ദേശീയ ഭീഷണികളൊന്നും നിലവിലില്ലാതിരുന്ന ആ കാലത്ത് ഞാന്‍ പെട്ടെന്നൊരു ദിവസം കരാട്ടേക്ക് ചേര്‍ന്നതിന്റെ കാരണം എന്തായിരുന്നു?

അവിടെയാണ് പ്രേമത്തിന്റേയും ഇമേജിന്റേയും പ്രസക്തി.

ഈ സിനിമായും സില്‍‌ക്ക് സ്മിതായും ഐശ്വര്യാറായും മറ്റും വരുന്നതിനും മുന്‍പ് അവൈലബിള്‍ ആയ നാടക/ബാലെ നടിമാരില്‍ നിന്ന്‍ കായംകുളം കമലവും, തകഴി‌ തങ്കമ്മയും ഈരാറ്റുപേട്ട ഇന്ദിരയും മറ്റും നാട്ടാരുടെ സ്വപ്നസൌന്ദര്യറാണിമാര്‍ ആയി മാറിയിരുന്നല്ലോ...ഉള്ളത് വച്ച് ഓണം പോലെ എന്ന തിയറിയുടെ നാട്ടുകാരുടെ പ്രാക്റ്റിക്കല്‍ ആപ്ലിക്കേഷന്‍. ആ ഒരു രീതിയില്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരി ഒരുവള്‍, തിരൂരില്‍ നിന്നുമുള്ള ഒരു ഗള്‍ഫ് റിട്ടേണ്‍ എക്സ് എന്‍.ആര്‍.ഐയുടെ ഇളയ മകള്‍ സുധ.

ഗള്‍ഫ്‌കാരന്റെ വീട്ടിലെ ‘സില്‍ക്കി‘ എന്ന ഊട്ടിപ്പുല്‍പ്പട്ടി, കൊച്ചമ്മയുടെ കൂടെ കോളനിയില്‍ ‘വാക്കി‘നു പോകുമ്പോള്‍ നാടന്‍ യുവശ്വാനന്മാര്‍ അതിനെ ഒരുമിച്ചു നോക്കി വാലുകളാട്ടി സ്വപ്നം നെയ്യുംപോലെ, അണിഞ്ഞൊരുങ്ങി പഠനത്തിനും, അത് കഴിഞ്ഞ് മെസ്സില്‍ ഭക്ഷണം കഴിക്കുവാനും, വൈകുന്നേരം ഗ്രൌണ്ടില്‍ ത്രോബോളും ഓടിത്തൊടലും‍ കളിക്കുവാനും തോഴികളുടെ ഒപ്പം വരുന്ന സുധയെ പ്രായ-വര്‍ണ്ണ-തടി-ഉയര-മീശ-താടി ഭേദമില്ലാതെ ബാച്ചിലെ എല്ലാ ആണ്‍‌ജന്മങ്ങളും ഒരു പോലെ വായിനോക്കിപ്പോന്നു.

പത്താം ക്ലാസിലായതെയുള്ളെങ്കിലും കുരുത്തക്കേടിന് പി.എച്ച്.ഡി ചെയ്യാന്‍ പ്രാപ്തിയായ ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവള്‍ക്ക് എന്നോട് ഒരു പ്രത്യേക മമതയുണ്ടോ എന്ന് സംശയം തോന്നിപ്പിക്കും വിധം ഇടക്ക് ചില കടക്കണ്ണെറിയലുകള്‍ ഇങ്ങോട്ടും ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. സഹവായിനോക്കികളെ നിരുത്സാഹപ്പെടുത്താന്‍ ഇടക്കീ രഹസ്യം പരസ്യമാക്കിയാല്‍‍ എല്ലാ അവന്മാരുടേയും വിചാരം അവളുടെ നോട്ടം അവരോരുടെ നേര്‍ക്ക് ആയിരുന്നു എന്നാതായിരുന്നു അതിന്റെ ദുഖസത്യം.

ഗുരുകുലപാഠശാലയിലല്ല, ദുര്‍ഗുണപരിഹാരപാഠശാലയിലാണ് മകനെ വിടേണ്ടത് എന്ന് എന്റെ ടീച്ചര്‍മാര്‍ അമ്മയോട് പറയാതിരുന്നത് അമ്മയോട് അവര്‍ക്കുള്ള സ്നേഹവും ബഹുമാനവും കൊണ്ട് മാത്രമായിരുന്നു.

അങ്ങനെത്തെ ഇമേജ് അല്ല്യോ നാല് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പൊക്കിയിരുന്നത്!

വളാഞ്ചേരിയില്‍ ഷോപ്പിംഗ് കോം‌പ്ലെക്സുള്ള ഗള്‍ഫിന്റെ മകള്‍ സുഹറയെ “എടീ എരുമമോറി” എന്ന് പരസ്യമായി വിളിച്ചാക്ഷേപിച്ചതിന് അസംബ്ലിയില്‍ എല്ലാവരുടേയും മുന്‍പില്‍ വച്ച് ഇനി സുഹറയെ എടി എന്നോ എരുമോറി എന്നോ വിളിക്കില്ല എന്ന് ക്ഷമപറയല്‍ (അതോടെ ആ പേര് ഫേയ്മസ് ആയിമാറി)
മഞ്ചേരിയില്‍ നിന്നുള്ള അമലയെ ‘പുഴുപ്പല്ലി’ എന്ന് വിളിച്ചതിന് വീണ്ടും മാപ്പ് പറയല്‍. (ഇത്തവണ മാപ്പില്‍ പേര് ആവര്‍ത്തിപ്പിക്കാതിരിക്കാന്‍ ടീച്ചര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചു)
കോപ്പിയെഴുത്ത് കേസ് (നേരത്തെ പോസ്റ്റിയതാണ്)
എണ്ണമറ്റ അടിപിടിക്കേസുകള്‍, അവക്കൊക്കെ പരസ്യമാ‍യ ശിക്ഷകള്‍...
റാഗിംഗ് കേസുകള്‍......

ഇങ്ങനെ നാലുകൊല്ലത്തിനിടെ എന്റെ ഇമേജ്, ഈ വക പരിപാടികള്‍ കൊണ്ട് ഞാന്‍ , ഫൂലന്‍ ദേവിയുടെ കൊച്ചുമോള്‍ക്ക് പോലും എന്നോടൊരു ഐ ലൌ യൂ പറയാന്‍ തോന്നാത്തക്കവിധം വൃത്തികേടാക്കിയിരുന്നു.

പിന്നെയാണ് സുധ!

എങ്കിലും ആഗ്രഹിക്കുന്നതിന് ചിലവൊന്നും ഇല്ലല്ലോ. അതിനാല്‍ തന്നെ, തെങ്ങുംമടലില്‍ ഓല നില്‍ക്കും പോലെ മുടി നടുക്കു‌കൂടി രണ്ടായ് പകുത്ത്, രണ്ട് പകുതിയും പിന്നിലേക്ക് ചീകിവച്ച് (അന്നതാരുന്നേ സ്റ്റൈല്‍), മുഖത്ത് ക്രീം പുരട്ടി, വിരലില്‍ ചുവന്ന ഗുരുവായൂരപ്പന്‍ പ്ലാസ്റ്റിക് മോതിരമിട്ട്, ജൂനിയറായ സലാഹുദ്ദീന്റെ പെട്ടിയില്‍ നിന്ന് അവന്റുമ്മയുടെ മുല്ലപ്പൂ മണമുള്ള ലേഡീസ് പെര്‍ഫ്യൂമുമെടുത്തടിച്ച് ഞാന്‍ സുധയെ സ്വപ്നം കണ്ട് നടന്നു.

ആയിടക്കാണ് ഞങ്ങളുടെ പച്ചക്കറിവണ്ടിയുടെ ഡ്രൈവര്‍ മുരളിയേട്ടന്റെ റെക്കമെന്റേഷനില്‍ സാര്‍ മലപ്പുറത്ത് നിന്ന് “മേം നെ പ്യാര്‍ കിയാ”യുടെ കേസറ്റ് എടുത്തുകൊണ്ട് വന്ന് ഞങ്ങളെ എല്ലാവരേയും കാണിക്കുന്നത്.
പൊളിച്ച പൂളയുടെ നിറമുള്ള ‘സല്‍മാങ്കാന്‍’ നായികയുടെ മുന്നില്‍ ഒറ്റക്കൈമേല്‍ പുഷപ്പടിച്ചുകൊണ്ട് ഡയലോഗ് കീച്ചുന്നത് കണ്ട ഞങ്ങള്‍‌ ആണ്‍‌കുട്ട്യോള്‍‌ക്കാകെ ഭയങ്കര ഇന്‍ഫീരിയോറിറ്റി കൊം‌പ്ലെക്സ് ആയിപ്പോയി.

പെണ്‍കുട്ട്യോളെ ആകര്‍ഷിക്കാന്‍ പുത്യാപ്ലകളെപ്പോലെ മിനുങ്ങിനടന്നാല്‍ പോര, മിനിമം അഞ്ചിഞ്ച് ബൈസെപ്പും , വയറ്റില്‍ സിക്സ് ബണ്ണു‍‌പാക്കും, കൈത്തണ്ടേല്‍ നീല ഞരമ്പും കാണിക്കണം എന്ന് തിരിച്ചറിവിന്റെ തുടക്കമായിരുന്നു സല്‍മാങ്കാന്റെ ആ പ്യാര്‍ കിയാ പ്രകടനം.

അതുകൊണ്ട് പ്രിന്‍സിപ്പാള്‍ സ്കൂളില്‍ കരാട്ടേക്ലാസ് കൊണ്ടുവന്നപ്പോള്‍ നാം മുന്‍‌നിരയില്‍ ഇടിച്ചു കയറി അഡ്മിഷന്‍ വാങ്ങി.

ഒക്കിനാവാ ഗോയുറിയു കരാഠേ (ജപ്പാനീസ് ക്ലിപ്തം).

മാസം എട്ട് രൂപാ ഫീ. ആദ്യം യൂനിഫോറത്തിന് നാല്പത് രൂപാ. ആഴ്ചയില്‍ മൂന്ന് വട്ടം മാസ്റ്റര്‍ മഞ്ചേരിയില്‍ നിന്ന് സ്കൂളില്‍ വന്ന് പഠിപ്പിക്കും.
വേങ്ങര പോയി ഹോട്ടല്‍ റോളക്സ്സില്‍ നിന്ന് സിലോണ്‍ പറോട്ടയും ബീഫ് ചാപ്സും പിന്നെ പെട്ടിക്കടയില്‍ നിന്ന് മാരമയും സിനി ഈഗോയും വാങ്ങാന്‍ മാറ്റി വച്ചിരുന്ന അന്‍പത് രൂപാ മുടക്കി ഞാന്‍ കരാട്ടേക്ക് ചേര്‍ന്നു.ഞാന്‍ മാത്രമല്ല, ബാച്ചിലെ പല ആണ്‍പിറന്നവന്മാരും അങ്ങനെ ത്യാഗം സഹിച്ചു കരാട്ടേക്ക് ചേര്‍ന്നു.

വൈദ്യന്‍ ഇച്ഛിച്ചതും രോഗി കൊടുത്തതും നൂറ് രൂപ എന്ന പോലെ കരാട്ടേ പഠിക്കാന്‍ സുധയും ചേര്‍ന്നതോടെ ഞങ്ങള്‍‌ക്കൊകെ കരാട്ടേക്ലാസ് എന്നു വച്ചാല്‍ ഏറ്റം പ്രിയങ്കരമായി-മെസ്സിലെ ദാമോദരേട്ടന്റെ വിയര്‍പ്പ് വീണുപ്പ് കൂടിയ ബീഫ് കറിയേക്കാള്‍ പ്രിയപ്പെട്ടതായി.

വെള്ളപാന്റും, വെള്ള മേലങ്കിയും പിന്നെ നടുവിലൊരു തുണി ബെല്‍റ്റും കെട്ടി ആരോമലുണ്ണിമാര്‍‍ ഹാളിന്റെ ഒരു സൈഡില്‍ “ഖിയാ - ഖിയോ“ എന്നലറി എയറില്‍ പഞ്ചുകള്‍ പ്രാക്റ്റീസ് ചെയ്തപ്പോള്‍ ഉണ്ണിയാര്‍ച്ചമാര്‍ വേറൊരു ഗ്രൂപ്പായി അല്പം മാറി, “കിയോ കിയോ“ എന്ന് ചീവീടലച്ച് വായുവില്‍ കെട്ടുവള്ളം തുഴഞ്ഞു.

മാസം ഒന്നിങ്ങനെ വായുവിലെ ബാക്റ്റീരിയാകളെ ഇടിച്ചുകൊന്ന് സമയം കളഞ്ഞിട്ടും സല്‍മാങ്കാന്റെ പോലെ മസില് വച്ചില്ലെന്നു മാത്രമല്ല,ഉള്ള തടി കുറഞ്ഞുവരാനും തുടങ്ങി. പോരാത്തതിന് പുഷപ്പ് എടുക്കുമ്പോള്‍ നടു,തോള്‍, അടിവയര്‍ എന്നിവിടങ്ങള്‍ കോച്ചിപ്പിടിക്കാനും തുടങ്ങി (മസില് ഉറക്കുന്നതാത്രെ, കുന്തം!). മസില് പെടപ്പിച്ച് ടീഷര്‍ട്ടിന്റെ കൈ ചുരുട്ടിക്കേറ്റി നടക്കാം എന്ന് മോഹിച്ച് കരാട്ടേക്ക് ചേര്‍ന്ന ഞാന്‍, അനുദിനം ശോഷിച്ച് വരുന്ന എന്റെ പൂമേനി പാര്‍ത്ത് ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.
പത്രപ്പരസ്യത്തില്‍, “ ജീവന്‍‌റ്റോണ്‍ കഴിക്കുന്നതിന് മുന്‍പ് ” എന്ന വാചകത്തിന് മുകളിലുള്ള ഫോട്ടോയിലെ ആള്‍‌ടെപോലെയൊരു രൂപമാകുന്നത് ഞാന്‍ ഇടക്കിടെ സ്വപ്നം കാണാന്‍ തുടങ്ങി.

പിന്നെ ആകെകൂടി കരാട്ടേക്ക് പോകാന്‍ ഒരു മോട്ടിവേഷന്‍, സുധയുടെ കരാട്ടേ വേഷത്തിലുള്ള ആ ഒരു പ്രകടനം കാണാം എന്നുള്ളതാണ്. എനിക്ക് മാത്രമല്ല, ഒരുമാതിരി എല്ലാ അവന്മാര്‍ക്കും അതു തന്നെ പ്രചോദനം.

ഒരു ദിവസം പിള്ളേര്‍ നിരന്നു നിന്ന് ‘ഖട്ട’ പ്രാക്റ്റീസ് ചെയ്യുകയാണ്. അധികം കട്ടപ്പരിപാടികള്‍ ചെയ്യാതിരിക്കാനും ‘പക്ഷി‘നിരീക്ഷണത്തിനും ‍ ഏറ്റവും പിറകിലാണ് പറ്റിയ സ്ഥാനമെന്നതിനാല്‍ പതിവുപോലെ ഞാന്‍ പിന്‍‌നിരയില്‍ തന്നെ.
കരാട്ടേ മാഷ് ഏറ്റവും മുന്‍പില്‍ ആണ്. ഇടയില്‍ ഒരു പത്തുനാല്പത് പിള്ളേര്‍. ഞാന്‍ ഖട്ട ചെയ്യുന്നത് നിര്‍ത്തി വെറുതേ നില്‍ക്കാന്‍ തുടങ്ങി. മുന്‍പില്‍ നില്‍ക്കുന്നവന്റെ മറപറ്റി ചുവടുകള്‍ വയ്ക്കുന്നുണ്ട്. മാഷ് കാണരുതല്ലോ. ഒരു മുന്‍‌കരുതല്‍ എന്ന നിലക്ക്, ഞാന്‍ വെറുതെ ഖിയാ ഖിയാ എന്ന് എല്ലാവരുടേയും കൂടെ അലറുന്നുമുണ്ട്. പക്ഷേ ഒന്നും ചെയ്യുന്നില്ല, കണ്ണ് പതിവുപോലെ കന്യാ‌കുമാരികളില്‍.

“ദേ ആ കുട്ടി..നീ തന്നെ, എന്താ അവിടെ ഒന്നും ചെയ്യാതെ നില്‍ക്കുന്നത്?”
കരാട്ടേമാഷുടെ പരുക്കന്‍ സ്വരം കേട്ടാണ് ഞാന്‍ കണ്ണ് പറിച്ചത്.

എന്റെ പിന്നിലേക്ക് “ആര്“ എന്ന ഭാവത്തില്‍ തിരിഞ്ഞ് നോക്കി നിഷ്കളങ്കത്വം നമ്പറിടാന്‍ ഞാന്‍ ഒന്നുശ്രമിച്ചു.
“തിരിഞ്ഞു നോക്കണ്ട, നീ തന്നെ..ഉയരമുള്ള ആ കുട്ടി” മാഷ് വീണ്ടും.

പിടിച്ചു. ഇയാള്‍ക്കിത് പരുന്തിന്റെ കണ്ണാണോ?

“വാ വാ..ഇങ്ങോട്ട് മുന്നോട്ട് വാ” എന്നെ ചൂണ്ടിയാണ്.
ഞാന്‍ മെല്ലെ മുന്‍പിലേക്ക് നടന്നു. ക്ലാസ്സ് നിലച്ചു. സര്‍വ്വം നിശബ്ദം. എല്ലാ കണ്ണുകളും എന്റെ നേരെ.
“എന്താ നിനക്ക് വല്ല അസുഖവും ഉണ്ടോ?”
“ഇല്ല”
“പിന്നെന്താ കട്ട ചെയ്യാന്‍ മടി?”
“...”
“ഇവടെ വാ..മുന്‍പില്‍ ഒരു കാലു പൊക്കി നില്‍ക്! ഞാന്‍ പറയും വരെ അങ്ങനെ നില്‍‌ക്ക്....“

ദൈവമേ..പണീഷ്മെന്റാണ്. ക്ലാസ്സിന്റെ മുന്‍പില്‍ ഒറ്റക്കാലില്‍ നില്‍ക്കാന്‍. സെര്‍വ്വീസ് മെഡല്‍ വാങ്ങാന്‍ വരുന്ന പോലീസുകാരന്‍, മന്ത്രിയുടെ തൊട്ടുമുന്‍പിലെത്തുമ്പോള്‍ കാല് നെഞ്ചറ്റം പൊക്കി ഒരു അടി അടിച്ച് അറ്റന്‍ഷന്‍ നില്‍ക്കുമല്ലോ? അങ്ങനെ നെഞ്ചറ്റം കാല്‍ പൊക്കി നില്‍ക്കുന്ന ആ മൊമന്റില്‍ സ്റ്റില്‍ അടിച്ചപോലെ നില്‍ക്കാനാണ് ആജ്ഞ.

സ്വതേ ധൈര്യവാനായിരുന്ന ഞാന്‍ ഒന്നും മിണ്ടാതെയുടന്‍ ഇടത്തെ കാല് പൊക്കി നിന്നു.

ക്ലാസ് വീണ്ടും തുടങ്ങി. കണ്ണ് കിട്ടാതിരിക്കാന്‍ കോലം കുത്തിയത് പോലെ ഒറ്റക്കാലില്‍ ഞാന്‍ ക്ലാസ്സിന്റെ മുന്‍പില്‍.

മുന്‍പില്‍ നില്‍ക്കുന്ന ജൂനിയര്‍ ആണ്‍‌കുട്ടികള്‍ ഒന്നും എന്നെ നോക്കി ചിരിക്കുന്നില്ല. അവര്‍ക്കറിയാം ചിരിച്ചാല്‍ , ക്ലാസ് കഴിഞ്ഞ് ഡോര്‍മിട്ടറിയിലെത്തിയാല്‍ കിട്ടാന്‍ പോകുന്നതെന്താണെന്ന്.
പക്ഷേ പെണ്‍കുട്ടികള്‍...അതും സുധ....ഒളികണ്ണിട്ട് നോക്കിയപ്പോള്‍ അവള്‍ നോക്കുന്നു..ഒരു വല്ലാത്ത ചിരിയുണ്ടോ മുഖത്ത്....ശോ!

ഇനി ഇട്ടിരിക്കുന്ന പാന്റ് മൂട് കീറിയതാണോ? പതുക്കെ ഒന്നു തപ്പി നോക്കി. ഇല്ല.ഭാഗ്യം.

സമയം കൊഴിഞ്ഞുവീണു.

അന്ന് ക്ലാസ് കഴിയും വരെ ഒറ്റക്കാലില്‍, അവിടെ എല്ലാവരുടേയും മുന്‍പില്‍ നില്‍ക്കേണ്ടി വന്നു, എനിക്ക്.
ആദ്യം കാലന്‍കുടയുടെ പിടിപോലെ കാലുപൊക്കി നിവര്‍ന്നു നേരെ നിന്ന ഞാന്‍ , ക്ലാസ് കഴിയാറായപ്പോഴേക്കും പട്ടി മെല്‍കുറ്റിയില്‍ മുള്ളാന്‍ കാല് പൊക്കി നില്‍ക്കുന്ന പോലെയൊരു പോസില്‍ ആയിപ്പോയിരുന്നു എന്ന് മാത്രം.

മാത്രമല്ല, കരാട്ടേക്ലാസ് കഴിഞ്ഞ് കാലിറക്കി തളര്‍ന്ന് നിന്ന എനിക്ക് പതിവായുള്ള ആ ഒരു നോട്ടം തരാതെ സുധ തോഴികളോടൊപ്പം അന്നനട നടന്നതോടെ എന്റെ ഹൃദയം‍ ഒരു ഹെവി വേയ്റ്റ് പഞ്ച് കൊണ്ടതുപോലെ വേദനിച്ചു.

അന്നു രാത്രി, ഇരുട്ടുമൂടിയ ഡോര്‍മെറ്ററിയില്‍, എന്റെ ഡബിള്‍ ഡക്കര്‍ കട്ടിലില്‍ പിടിച്ചു നിന്ന് , കഷ്ടിച്ചു പൊക്കിക്കൊണ്ടു വന്നിരുന്ന ഇമേജ് കയറുപൊട്ടി വീണ്ടും കിണറ്റില്‍ വീണുപോയതോര്‍ത്ത് ഞാന്‍ നിശബ്ദം കരഞ്ഞു.
ഒഴുകിവന്ന ചുടുകണ്ണീര്‍ എന്റെ ട്രൌസറില്‍ തുടച്ചു. മൂക്ക് പിഴിഞ്ഞത് മുകളില്‍ കിടക്കുന്നവന്റെ ബെഡ്ഡില്‍ തേച്ചു.

മനസ്സ് ഒന്നു ശാന്തമായപ്പോള്‍ കന്നിമാസത്തിലെ ആ പൂര്‍ണ്ണചന്ദ്രദിവസം ചുമരില്‍ ഒട്ടിച്ചിരുന്ന, ആരോ ബോള്‍ പോയന്റ്പെന്നു കൊണ്ട് നിറം കൊടുത്ത് കണ്ണട കൂളിംഗ്‌ഗ്ലാസ്സാക്കിയിരുന്ന, ഗാന്ധിജിയുടെ പടം സാക്ഷിയാക്കി ഞാനൊരു തീരുമാനമെടുത്തു.

സുധയോട് എന്റെ മനസ്സ് തുറക്കുക തന്നെ.

എഴുത്തൊന്നും വേണ്ട. വല്ല വിധേനയും അത് ടീച്ചറുടെ അടുത്തെത്തിയാല്‍ കുഴയും. എഴുത്ത് തെളിവാണ്. ഒരാണ്‍‌കുട്ടി പെണ്‍കുട്ടിയോട് ഐ ലവ് യൂ എന്ന് എഴുത്തുകൊടുക്കുന്നതില്‍പരം ഒരപരാധമില്ല. പ്രിന്‍സിയുടെ മണ്ടക്ക് ചീമുട്ടയെറിഞ്ഞാല്‍ പോലും ഇത്രയും പണിഷ്മെന്റ് കിട്ടില്ല(മുട്ടക്ക് അത്ര വിലയൊന്നും ഇല്ലല്ലോ, അതു കൊണ്ടായിരിക്കും)

എന്തോ മനസ്സ് പറയുന്നു, അവള്‍ക്കും എന്നോട് ആ ഒരു ഇത് ഉണ്ടെന്ന്. പറഞ്ഞ് നോക്കാം.
ഞാനുറപ്പിച്ചു.

എന്റെ പ്ലാന്‍ ഒരുത്തനോടും പറയാനും പറ്റില്ല. പാരകള്‍ എവിടെനിന്ന് വേണമെങ്കിലും വരാം. സുധയുടെ മേല്‍ ഒരുവന്‍ “ബുക്ക്ഡ്” എന്നെഴുതുന്നത് മറ്റു പഹയന്മാര്‍ എന്തു വിലകൊടുത്തും തടയും.

ഒരാഴ്ച കടന്നുപോയി. എപ്പോള്‍ പറയണം എങ്ങനെ പറയണം എവിടെപ്പറയണം എന്നൊരു തിട്ടവുമില്ലാതിരുന്ന സമയത്താണ് ഒരു ബുദ്ധി ഒത്തുവന്നത്.
രാത്രി പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാണ് പഠിപ്പ്. റ്റീച്ചര്‍മാര്‍ സൂപ്പര്‍വിഷനുണ്ടാകും. അത് കഴിഞ്ഞ് ഭക്ഷണം കഴിക്കല്‍. മെസ്സിലേക്ക് പോകുന്നതിന് മുന്‍പെ ആണ്‍കുട്ടികള്‍ ഞങ്ങളുടെ ഡോര്‍മെറ്ററിയിലേക്കും പെണ്‍കുട്ടികള്‍ അവരുടെ ഡോര്‍മെറ്ററീയിലേക്കും പ്ലേറ്റും ഗ്ലാസ്സുകളുമെടുക്കാന്‍ പോകും.
അതെ - അതാണ് ചാന്‍സ്. റ്റീച്ചര്‍ സാധാരണ ഭക്ഷണത്തിന് ബെല്ലടിച്ചാല്‍ പെട്ടെന്ന് പോകും. സുധയും കൂട്ടുകാരികളും അല്പം അവസാനമാണ് സ്റ്റഡി ഹാളില്‍ നിന്ന് പോവുക.

അപ്പോള്‍ വഴിയില്‍ നിര്‍ത്തി ചോദിക്കുകതന്നെ.

എന്തു ചോദിക്കാന്‍? എങ്ങനെ തുടങ്ങാന്‍?

“എന്നെ ഇഷ്ടമാണോ?” ച്ചെ!
“സുധാ ഐ ലവ് യൂ” ഛെഛെ!
"എനിക്ക് നിന്നോട് പ്രേമമാണ്” ..അയ്യയ്യേ!
“എനിക്ക് സുധയെ ഇഷ്ടാണ് ..” ഉം അത് മതി.

പക്ഷേ എങ്ങനെയാ ഒരു ഇന്റ്രോഡക്ഷന്‍.....എങ്ങിനെ സുധയോട് വര്‍ത്തമാനം പറഞ്ഞ് തുടങ്ങും? പരീതിന്റെ പീടികയില്‍ പോയി “രണ്ട് കിലോ മട്ട, നൂറ് വെളിച്ചെണ്ണ“ എന്നുപറഞ്ഞ് ഡയറക്‍റ്റായി വന്ന കാര്യം സാധിക്കുന്നത് പോലെ പറയാന്‍ പറ്റുമോ ഇങ്ങനെത്തെ വിഷയങ്ങള്‍!

ദൈവം സഹായിച്ച് ഒരു കാരണം പെട്ടെന്ന് ഒത്തുവന്നു.

ആര്‍മിയുടേയോ നേവിയുടേയോ എന്തോ സ്റ്റാമ്പ് എഴുപത്തഞ്ചു പൈസക്ക് കുട്ടികള്‍ക്കെല്ലാം വിറ്റത് ഞാനായിരുന്നു. സുധ വാങ്ങിയ സ്റ്റാമ്പിന്മേല്‍ ഇരുപത്തഞ്ചു പൈസ തിരികെ കൊടുക്കാനുണ്ട്. മതി. അതു വച്ച് തുടങ്ങാം.

ജൂനിയേഴ്സിന്റേയും സഹപാഠികളുടേയും പോക്കറ്റില്‍ വേര്‍തിരിവില്ലാതെ തപ്പി 1992 മോഡല്‍ ഒരു തിളങ്ങുന്ന 25 പൈസ കണ്ടെടുത്തു. എല്ലാം പെര്‍ഫെക്സ്റ്റ് ആവണം. ചൊറി പിടിച്ച് കറുത്ത 25 പൈസ കൊടുത്താല്‍ ഒരു പക്ഷേ ഇം‌പ്രെഷന്‍ കുറഞ്ഞാലോ.

ആ ദിവസം സ്റ്റഡി ടൈം അവസാനിക്കാറായപ്പോഴേ “മൂത്രമൊഴിക്കണം” എന്ന് ടീച്ചറോട് പറഞ്ഞ് ഞാന്‍ വെളിയില്‍ ചാടി. ടോയ്‌ലെറ്റ് ചുറ്റി തിരിച്ച് സ്റ്റഡിഹാളിന്റെ വാതില്കല്‍ അല്പം മാറി ഇരുട്ടു പറ്റി മറഞ്ഞുനിന്നു.

ബെല്ല്ലടിച്ചു.

ടീച്ചര്‍ പുറത്തേക്ക് വന്നു മെസ്സിന്റെ ദിശയില്‍ പെട്ടെന്നു നടന്നു മറഞ്ഞു. തീറ്റപ്പണ്ടാരം.

അസംഖ്യം പെണ്‍കുട്ടികള്‍ അവരുടെ ഡോര്‍മിറ്ററികളിലേക്ക് മുന്‍പില്‍ കൂടി കലപിലകൂട്ടി കടന്നു പോയി.

ഹൃദയത്തില്‍ ബുള്‍ഡോസര്‍ നിരങ്ങുന്നു.
നെഞ്ചിടിപ്പ് വായിലറിയാം.

അതാ സുധയും മറ്റ് രണ്ട് പെണ്‍കുട്ടികളും വരുകയാണ്. പുസ്തകങ്ങള്‍ മാറോട് ചേര്‍ത്ത്.

ഇരുട്ടില്‍ നിന്ന് ഞാന്‍ മുന്നോട്ട് ചാടി.

“സുധാ...”

സുധ ബ്രേക്കിട്ടു. സഖിമാര്‍ ഒന്നു നോക്കി, ശേഷം നടപ്പ് നിര്‍‌ത്താതെ മുന്നോട്ട് പോയി. സോദരികളേ നിങ്ങള്‍ക്ക് സലാംസ്!

സുധയുടെ കണ്ണുകളില്‍ ക്വസ്റ്റ്യന്‍ മാര്‍ക്ക്.

ഞാന്‍ മുരടനക്കി.
“സ്റ്റാമ്പ് വാങ്ങിച്ചതിന്റെ ബാക്കി...ഇരുപത്തഞ്ച് പൈസ...”
സംസാരത്തിന് ഒരു തൃശൂര്‍ ചുവ വന്നോ? പാളിയോ?

കൈയ്യിലിരുന്ന നാണയം ഞാന്‍ സുധക്ക് നേരെ നീട്ടി.

സുധ എന്നേയും പിന്നെ നീട്ടിയ നാണയത്തേയും വീണ്ടും എന്നേയും നോക്കി.
ആ കണ്ണില്‍.....കണ്ടഭാവം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സുധ പെട്ടെന്ന്,
“ഇക്ക് വേണ്ട 25 പൈസ..അത് നീ തന്നെയെടുത്തോടാ..”
എന്ന് പറഞ്ഞിട്ട് പുസ്തകവും അടക്കിപ്പിടിച്ച് ദൂരെ നടന്നകലുന്ന കൂട്ടുകാരികളുടെ നേരെ ഒറ്റ ഓട്ടം!

അയ്യോ നില്‍ക്കൂ, ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല എന്നൊന്നും പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞില്ല.പറയാന്‍ ശബ്ദം വന്നില്ല.
തലക്ക് കൂടം കൊണ്ട് മേട്ടം കിട്ടിയ ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍.

എന്താ അവള്‍ എന്നെ വിളിച്ചത്????
ഡാ...ന്നാ????
നീ..ന്നാ??????

ദൈവമേ ക്ലാസ്സിലെ ആര്‍ക്കും വേണ്ടാത്ത, സിനിമയിലെ ബോബി‌കൊട്ടാരക്കര സ്റ്റൈല്‍ റോള് കളിക്കുന്ന അവന്മാരെ സകല പെണ്‍കുട്ട്യോളും കേറി വിളിക്കുന്നതാണല്ലോ ഈ എടാ ന്നും നീ ന്നും ഒക്കെ. പബ്ലിക് പ്രോപ്പര്‍ട്ടീസ്.

അതേ സ്റ്റൈലില്‍ എന്നേയും.......എഡാന്നും നീന്നും...അവള്‍ എങ്ങനെയാണ് എന്നെ കാണുന്നത്? ഈ..ശ്വരാ.

“അരവിന്ദ് 25 പൈസ എനിക്ക് വേണ്ട അരവിന്ദ്, അത് അരവിന്ദ് എന്റെ സ്നേഹോപഹാരമായി എടുത്തുകൊള്ളൂ അരവിന്ദ് “ എന്നവള്‍ പറഞ്ഞിരുന്നെങ്കില്‍..

അല്പം മുന്‍പേ വരെ ചീവീടുകളുടെ രോദനം കുരവയായി തോന്നിയ എനിക്ക് അപ്പോള്‍ അത് ഒരു കൂട്ടക്കൂവല്‍ ആയി അനുഭവപ്പെട്ടു.
ആ രാത്രിയില്‍ ആ ഇരുട്ടില്‍ ഇരുപത്തഞ്ച് പൈസയും തെരുപ്പിടിച്ച് എത്ര സമയം നിന്നെന്ന് എനിക്ക് തിട്ടമില്ല.കൈയ്യില്‍ വാച്ചില്ലായിരുന്നല്ലോ.

സ്റ്റഡി ഹാള്‍ ഇപ്പോള്‍ നിശബ്ദം.ദൂരെ മെസ്സില്‍ നിന്നും കുട്ടികളുടെ സംസാരവും പാത്രങ്ങളുടെ ശബ്ദവും കേള്‍ക്കാം.അത്താഴം പൊടിപൊടിക്കുന്നു.

ഞാന്‍ ഒന്നു തലകുടഞ്ഞു. ഛേ!
ഒരു ദീര്‍ഘനിശ്വാസം ഓട്ടോമാറ്റിക്കായി ഉതിര്‍ന്നു.

കൈയ്യിലിരുന്ന ഇരുപത്തഞ്ച് പൈസ സുധ ഓടിയ ദിശയിലേക്ക് വലിച്ചൊരേറ് കൊടുത്തു.

ഇന്നു വെള്ളിയാഴ്ചയാണ്. അത്താഴത്തിന് പൊരിച്ച മത്തിയാണ്.
വൈകിയാല്‍ ഇനി അതും കിട്ടില്ല, ദാമോദരേട്ടന്‍ കൌണ്ടറ് പൂട്ടും.

ഞാന്‍ ഡോര്‍മിറ്ററിയിലേക്ക് എന്റെ പ്ലേറ്റെടുക്കാന്‍ ഓടി.

വാല്‍‌ക്കഷ്ണം :

ഒന്ന് : അന്ന് കമല്‍ പണ്ടാറടങ്ങാന്‍ “നിറം” സിനിമ ഇറക്കിയിരുന്നെങ്കില്‍ ഒരു ചെറിയ ഹോപ്പ് ഉണ്ടാകുമായിരുന്നേനെ..ഒരുപക്ഷേ....
രണ്ട്: ഈ പോസ്റ്റ് എഴുതുമ്പോള്‍ മനസ്സില്‍ “സന്ന്യാസിനീ..ഓ..ഓഓഓഓഓയ്യ്.....” എന്ന എടുപ്പ് വന്നത് തികച്ചും യാദൃശ്ചികം.
മൂന്ന്: ഈ കഥയില്‍, ഞാനൊഴികെ എല്ലാ കഥാപാത്രങ്ങളും ശരിക്കും ഉള്ളവരാണ്.

62 Comments:

Blogger അരവിന്ദ് :: aravind said...

പ്രിയ ബൂലോഗ സഹോദരീസഹോദരന്മാരേ

ഇതാ നീണ്ട ഒരിടവേളക്ക് ശേഷം ഒരു ചീള് പോസ്റ്റ് മൊത്തം ചില്ലറയില്‍ പോസ്റ്റിയിരിക്കുന്നു.

അഭ്യാസമില്ലെങ്കില്‍ ആനയെപ്പോയിട്ട് ഒരു കുഴിയാനയെപ്പോലും എടുക്കാന്‍ കഴിയില്ല എന്ന് ഇതെഴുതിയപ്പൊള്‍ മനസ്സിലായി. ഇടവേള എഴുത്ത് പ്രയാസമുള്ളതാക്കിയിരിക്കുന്നു.

ഒരു വാം അപ്പ് ആയ്‌കോട്ടെ എന്ന് ഞാനും കരുതി. ഇനി മലമറിക്കും എന്നല്ല, പോസ്റ്റാക്കാന്‍‍ മാത്രമില്ലാത്ത സംഭവം പോസ്റ്റി എന്നേയുള്ളു.

ഇഷ്ടപ്പെട്ടില്ലെങ്കില്‍ അഭിപ്രായം അറിയിക്കുമല്ലോ.
പേരെന്തിടണം എന്നുപോലും ആലോചിച്ചിട്ട് കിട്ടിയില്ല.
ഒരു ലവ് സ്റ്റോറി(?)

1:06 PM  
Blogger CobraToM [മരപ്പട്ടി] said...

എനിക്കു വയ്യ!
Warm up-ഓ? ഇതോ?
അരവിയുടെ പോസ്റ്റ് വായിച്ച് ഞാന്‍ ഇത്രക്കും ചിരിച്ചിട്ടില്ല! എരുമമോറി, പുഴുപ്പല്ലി..Diplomatic!

'സമയം കൊഴിഞ്ഞുവീണു’ - That's just legend!

Brilliant!

1:24 PM  
Blogger ദേവന്‍ said...

എന്റരവിന്നാ
തനിക്കൊരു പ്രാക്റ്റീസും വേണ്ടെടോ. You are a natural. പോസ്റ്റ്‌ സുന്ദരമായി.

1:48 PM  
Anonymous Anonymous said...

അരവിന്ദേ, ഒരു ഫോട്ടോ... പ്ലീസ്... ഒന്നു തൊഴാനാ... കീബോര്‍ഡില്‍ കയ്യ് വയ്ക്കുന്നതിനു മുന്‍പ് ഒന്നു കണ്ണടച്ചു ധ്യാനിയ്ക്കാനാ.. പ്ലീസ് :-)

ആശാനേ... ഇതെന്തോന്ന് ഇടിവെട്ടു കഥകളാ... “കൊള്ളാം കിടിലം” എന്നൊക്കെ പറയുന്നതിന്‍ ഒരു അര്‍ത്ഥം ഇല്ലെന്നു തോന്നുന്നു... ഹൊ!!! എന്തൊരു ഡയലോഗ്സ്... എന്തൊരു കമ്പാരിസണ്‍സ്... എന്തൊരു സ്റ്റൈല്‍...!!! ദേവരാഗം പറഞ്ഞപോലെ, You are an absolute natural !!!!

2:14 PM  
Blogger ദിവ (diva) said...

അരവിന്ദ്‌,

പതിവിനു വിപരീതമായി, ഈ പോസ്റ്റ്‌ ഞാന്‍ അധികം താമസിയാതെ കണ്ടു. സമയം കളയാതെ വായിച്ചു, പൊട്ടിച്ചിരിച്ചു ചൂടാറാതെ അരവിന്ദന്റെ പോസ്റ്റ്‌ വായിക്കാനൊരു സുഖമാണ്.

വക്കാരി തിരിച്ചു വന്നു, ഇഞ്ചിപ്പെണ്ണ്‍ തിരിച്ചു വന്നു, വിശാല മനസ്സ്‌ ഫോമില്‍ ആയി, അരവിന്ദന്‍ ഒരു ഇടവേളയ്ക്ക്‌ ശേഷം വീണ്ടും കസറുന്നു...

ഇക്കൊല്ലം ആദ്യം ബൂലോകത്ത്‌ വായനക്കാരനായി വന്നപ്പോള്‍ ഉണ്ടായിരുന്നപ്പോഴത്തെ അതേ സുഖകരമായ ഫീലിംഗ്‌ വീണ്ടും ഫീല്‍ ചെയ്യുന്നു.

നന്ദി സുഹൃത്തുക്കളേ...


ഇനി ഇഷ്ടപെട്ട മൂന്നു നാലു ക്വോട്ടുകള്‍ ഇതാ :

1. ആറാം ക്ലാസ്സില്‍ കൂടെ പഠിക്കുന്ന ചീളു പിള്ളേരുടെയിടക്ക്, പണ്ടത്തെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍, രണ്ട് നില കെട്ടിടങ്ങള്‍‌ക്കിടയില്‍ ജി സി ഡി എ കോം‌പ്ലെക്സ് നില്‍ക്കും പോലെ, ഞാന്‍ ഉയര്‍ന്ന് വിരിഞ്ഞ് വേറിട്ട് നിന്നു.

2. ഈ സിനിമായും സില്‍‌ക്ക് സ്മിതായും ഐശ്വര്യാറായും മറ്റും വരുന്നതിനും മുന്‍പ് അവൈലബിള്‍ ആയ നാടക/ബാലെ നടിമാരില്‍ നിന്ന്‍ കായംകുളം കമലവും, തകഴി‌ തങ്കമ്മയും ഈരാറ്റുപേട്ട ഇന്ദിരയും മറ്റും നാട്ടാരുടെ സ്വപ്നസൌന്ദര്യറാണിമാര്‍ ആയി മാറിയിരുന്നല്ലോ

3. ഇങ്ങനെ നാലുകൊല്ലത്തിനിടെ എന്റെ ഇമേജ്, ഈ വക പരിപാടികള്‍ കൊണ്ട് ഞാന്‍ , ഫൂലന്‍ ദേവിയുടെ കൊച്ചുമോള്‍ക്ക് പോലും എന്നോടൊരു ഐ ലൌ യൂ പറയാന്‍ തോന്നാത്തക്കവിധം വൃത്തികേടാക്കിയിരുന്നു.

4. ജൂനിയറായ സലാഹുദ്ദീന്റെ പെട്ടിയില്‍ നിന്ന് അവന്റുമ്മയുടെ മുല്ലപ്പൂ മണമുള്ള ലേഡീസ് പെര്‍ഫ്യൂമുമെടുത്തടിച്ച് ഞാന്‍ സുധയെ സ്വപ്നം കണ്ട് നടന്നു.

5. ആരോമലുണ്ണിമാര്‍‍ ഹാളിന്റെ ഒരു സൈഡില്‍ “ഖിയാ - ഖിയോ“ എന്നലറി എയറില്‍ പഞ്ചുകള്‍ പ്രാക്റ്റീസ് ചെയ്തപ്പോള്‍ ഉണ്ണിയാര്‍ച്ചമാര്‍ വേറൊരു ഗ്രൂപ്പായി അല്പം മാറി, “കിയോ കിയോ“ എന്ന് ചീവീടലച്ച് വായുവില്‍ കെട്ടുവള്ളം തുഴഞ്ഞു.


ഇത്‌ എന്റെ ഫേവറൈറ്റ്‌.


ആദ്യം കാലന്‍കുടയുടെ പിടിപോലെ കാലുപൊക്കി നിവര്‍ന്നു നേരെ നിന്ന ഞാന്‍ , ക്ലാസ് കഴിയാറായപ്പോഴേക്കും പട്ടി മെല്‍കുറ്റിയില്‍ മുള്ളാന്‍ കാല് പൊക്കി നില്‍ക്കുന്ന പോലെയൊരു പോസില്‍ ആയിപ്പോയിരുന്നു എന്ന് മാത്രം.

2:42 PM  
Blogger വക്കാരിമഷ്‌ടാ said...

അരവിന്ദന്‍ ചുമ്മാ അങ്ങ് എഴുതിയാലും അതും ഒരു സുഖം വായിക്കാന്‍. ഇങ്ങിനെയെങ്ങിനെ ഈ കഴിഞ്ഞ കാലകാര്യങ്ങളൊക്കെ ഓര്‍ത്തിരിക്കുകയും മനോഹരമായി എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നു? ഇതുമടിപൊളി.

ദിവായേ, ഹായ് :) മോള് ചിക്കാഗോ തലതിരിച്ച് വെക്കുന്നുണ്ടോ?

2:51 PM  
Blogger സ്നേഹിതന്‍ said...

രസിന്‍ പോസ്റ്റ് അരവിന്ദാ.

നന്നായി ആസ്വദിച്ചു.

3:06 PM  
Blogger ദിവ (diva) said...

(കയ്യാലയ്ക്കിപ്പുറത്ത് നിന്നുകൊണ്ട്)

വക്കാരിച്ചേട്ടായിയേ...പൂയ്...

നമസ്കാരവൊണ്ടേ, പുതിയ പോസ്റ്റൊക്കെ കണ്ടു, അങ്ങോട്ടൊന്ന് വരാനൊത്തില്ല.

മോള്, ചിക്കാഗോയല്ല, എന്നെയാണ് തലയും കുത്തി നിര്‍ത്തുന്നത്. പണ്ട് നമ്മള് ചെയ്തതൊക്കെ ഇപ്പോ തിരിച്ചു കിട്ടുന്നു; അത്ര തന്നെ.

നല്ലൊന്നാന്തരം പോസ്റ്റില്‍ ഓഫടിച്ചതിന് സോറി, അരവിന്ദേ... ഇന്നെന്തോ ഒരു സന്തോഷം തോന്നുന്നു; നാളെ അവധിയായതുകൊണ്ടായിരിക്കും. (thanksgiving)

4:33 PM  
Blogger ഉമേഷ്::Umesh said...

കലക്കി അരവീ...

എന്നാലും ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു-“സിനി ഈഗോ” വാങ്ങി വായിക്കുമാ‍യിരുന്നു എന്നു പരസ്യമായി എഴുതിയതിനു്. വീട്ടില്‍ അമ്മയൊക്കെ ഇതു വായിക്കുന്നുണ്ടാവില്ല, അല്യോ?

അമ്മയുടെ ചോദ്യമാണു് എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു്. ഓര്‍മ്മ വന്നതു് ഏതോ ഒരു സിനിമയാണു്. (കായലും കയറും?)

മധു ജയിലില്‍ നിന്നു ശിക്ഷ കഴിഞ്ഞു വരുന്നു. ഒടുക്കത്തെ തടിമാടന്‍. കാണുന്ന ഒരാള്‍ പറയുന്നു. “എന്റെ കുഞ്ഞേ, നീ ജയിലില്‍ പോയി അങ്ങു ചാവാറായപോലെ ആയല്ലോടാ...”

5:45 PM  
Blogger saptavarnangal said...

അരവിന്ദാ,
കലക്കി, കിടിലം പോസ്റ്റ്!
അഭ്യാസമില്ലെങ്കില്ലും ആനയെ അല്ല ആനപാപ്പനെ വരെ എടുക്കാന് ‍അരവിന്ദനു കഴിയും എന്ന് ഇതു വായിച്ചപ്പോ‍ള്‍ മനസ്സിലായി !

5:56 PM  
Blogger സന്തോഷ് said...

നന്നായി അരവിന്ദാ...

പിന്‍‍കുറിപ്പ്: ഫോട്ടോ പിടിച്ചു നടക്കാതെ, പിച്ചിന്‍റെ ബൌണ്‍സിനെക്കുറ്റിച്ചോ മറ്റോ രണ്ട് വാക്ക് നമ്മുടെ പിള്ളാര്‍ക്ക് പറഞ്ഞു കൊടുക്കെന്നേ. അവര് വെള്ളം കുടിക്കണത് കണ്ടില്ലേ:)

6:12 PM  
Blogger വേണു venu said...

അല്പം മുന്‍പേ വരെ ചീവീടുകളുടെ രോദനം കുരവയായി തോന്നിയ എനിക്ക് അപ്പോള്‍ അത് ഒരു കൂട്ടക്കൂവല്‍ ആയി അനുഭവപ്പെട്ടു.
ഇതു വായിച്ചു കഴിഞ്ഞ് ആ ചീവീടുകള്‍ പൊട്ടി പൊട്ടി ചിരിക്കുന്നതെനിക്കു കാണാം.അഭിനന്ദന‍ങ്ങള്‍.

7:46 PM  
Blogger കരീം മാഷ്‌ said...

അരവിന്ദാ!

വളരെ നന്നായിട്ടുണ്ട്‌. ഒരു ചെറിയ ചീളുപോലും ഉപമയും ശൈലിയും കൊണ്ടു മനോഹരമാക്കാനുള്ള കഴിവു മാസ്‌മരികം.
പിന്നെ ഒരു qw_er_ty
ആ സല്‍മാന്‍ ഖാന്റെ കളര്‍ വര്‍ണ്ണിച്ചതു മലപ്പുറം ബേസായിട്ടുള്ളവര്‍ക്കു മനസ്സിലാവും അത്‌ മരച്ചീനിയെ യാണന്ന്‌. പക്ഷെ മറ്റു സ്‌ഥലങ്ങളില്‍ അതൊരു തെറിവാക്കാണ്‌ (അതിനാല്‍ പ്ലീസ്‌ അതൊന്നു വേഗം പര്യായം ഉപയോഗിച്ചോളൂ)

7:46 PM  
Anonymous Anonymous said...

അരവിന്ദേട്ടാ തകര്‍ത്തു.പ്രത്യേകിച്ച്‌ ഈ ഭാഗം-
“ആരാടീ ആ വരണത്, വൈക്കോല്‍ത്തുറുപോലെയൊരു തടിമാടന്‍..“ എന്നും അടുത്തെത്തുമ്പോള്‍ ഞാനാണെന്ന് കണ്ട്, “അയ്യോ നീ ആയിരുന്നോ മോനേ..അങ്ങു മെലിഞ്ഞൊണങ്ങിപ്പോയല്ലോടാ കുഞ്ഞേ“ എന്നും പറഞ്ഞ് ഉടന്‍ ചോറു വിളമ്പിത്തരുമായിരുന്നു.

പിന്നെ ഞാനും താങ്കളുടെ നാട്ടുകാരനാ(പുറമറ്റം)

7:55 PM  
Blogger വിശാല മനസ്കന്‍ said...

അരവിന്ദാ..

സുപ്പര്‍ബ്!!!!!

എന്തുമാത്രം ക്വോട്ടുകള്‍! എന്തുമാത്രം ഉപമകള്‍. മാര്‍വലസ്.

ആരും ക്വോട്ടാത്ത ഒരു ക്വോട്ട്:

"മാസം ഒന്നിങ്ങനെ വായുവിലെ ബാക്റ്റീരിയാകളെ ഇടിച്ചുകൊന്ന് സമയം കളഞ്ഞിട്ടും..”

8:03 PM  
Blogger bodhappayi said...

അരവിമാഷേ, തിരിച്ചുവരവു തകര്‍പ്പന്‍. രസിച്ചു വായിച്ചു... :)

കാര്യം പറയാന്‍ ഒന്നുംകൂടെ ശ്രമിക്കാമായിരുന്നു... :)

8:11 PM  
Blogger ഇടിവാള്‍ said...

അരവീ, പോസ്റ്റ് അസ്സലായിട്ടുണ്ട്..
എനിക്കാ അവസാന വരിയാ പെരുത്ത് ഇഷ്ടപ്പെട്ടത്..
പൊരിച്ച മത്തി മിസ്സാക്കാതിരിക്കാനുള്ള ഓട്ടം.. ഹഹഹഹഹഹാഹഹഹഹഹഹ.. വയ്യ വയ്യ...

ഉപമകളൊക്കെ , ആസ് യൂഷ്വല്‍, സൂപ്പര്‍ സൂപ്പര്‍.. അടുത്ത പോസ്റ്റിനു ഇത്ര ഇടവേള വേണ്ടാ

8:43 PM  
Blogger കുട്ടന്മേനൊന്‍::KM said...

അരവിന്ദാ,
നിങ്ങള്‍ക്കൊരു പ്രാക്റ്റീസിന്റെയും ആവശ്യമില്ല..

അല്പം മുന്‍പേ വരെ ചീവീടുകളുടെ രോദനം കുരവയായി തോന്നിയ എനിക്ക് അപ്പോള്‍ അത് ഒരു കൂട്ടക്കൂവല്‍ ആയി അനുഭവപ്പെട്ടു....

ഉപകളെക്കൊണ്ടൊരു അയിരുകളിയല്ലേ..

തകര്‍പ്പന്‍..

8:46 PM  
Blogger അളിയന്‍സ് said...

" ഇന്ത്യന്‍ അമ്മമാരുടെ സ്നേഹം ഡയറക്റ്റിലി പ്രൊപ്പോഷണല്‍ റ്റു മക്കളെ തീറ്റുന്ന ഭക്ഷണത്തിന്റെ അളവ് എന്ന പുരാതനവിശ്വാസം അമ്മ തെറ്റാതെ പാലിച്ചിരുന്നതിനാല്‍‍, ആറാം ക്ലാസ്സില്‍ കൂടെ പഠിക്കുന്ന ചീളു പിള്ളേരുടെയിടക്ക്, പണ്ടത്തെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍, രണ്ട് നില കെട്ടിടങ്ങള്‍‌ക്കിടയില്‍ ജി സി ഡി എ കോം‌പ്ലെക്സ് നില്‍ക്കും പോലെ, ഞാന്‍ ഉയര്‍ന്ന് വിരിഞ്ഞ് വേറിട്ട് നിന്നു. "

ഹ ഹ ഹ ഹ ... സൂപ്പര്‍.
ഈ പറഞ്ഞ സംഭവം ഫസ്റ്റ് ആന്റ് ലാസ്റ്റ് ആയിരുന്നോ, അതോ സെകന്റ് പാര്‍ട് വല്ലതുമുണ്ടോ..?

8:47 PM  
Blogger മുസാഫിര്‍ said...

അരവി മാഷെ ,

നല്ല രസകരമായി വായിച്ചു പോകാവുന്ന എഴുത്ത്,

ഏറ്റവും ഇഷ്ടപ്പെട്ടത്.

ഒഴുകിവന്ന ചുടുകണ്ണീര്‍ എന്റെ ട്രൌസറില്‍ തുടച്ചു. മൂക്ക് പിഴിഞ്ഞത് മുകളില്‍ കിടക്കുന്നവന്റെ ബെഡ്ഡില്‍ തേച്ചു.

ഈ പ്രയൊഗമാണു.ഇനി തുടര്‍ച്ചയായി എഴുതുമല്ലോ.

8:54 PM  
Blogger തഥാഗതന്‍ said...

ആദ്യം കാലന്‍കുടയുടെ പിടിപോലെ കാലുപൊക്കി നിവര്‍ന്നു നേരെ നിന്ന ഞാന്‍ , ക്ലാസ് കഴിയാറായപ്പോഴേക്കും പട്ടി മെല്‍കുറ്റിയില്‍ മുള്ളാന്‍ കാല് പൊക്കി നില്‍ക്കുന്ന പോലെയൊരു പോസില്‍ ആയിപ്പോയിരുന്നു എന്ന് മാത്രം.

ഹഹഹ
എനിയ്ക്ക്‌ വയ്യ.. സംഭവം അടിപൊളി

8:58 PM  
Blogger അഗ്രജന്‍ said...

അരവീ,

കലക്കിപൊളിച്ചല്ലോ മാഷേ (എന്നത്തേയും പോലേ)

എമ്മാതിരി ഉപമകളും, തട്ടുപൊളിപ്പന്‍ അവതരണവും (അല്ലെങ്കിലും അരവിന്ദന്‍ ഏതാ മോശാക്കിയിട്ടുള്ളത്).

എനിക്ക് എല്ലാം ഇഷ്ടമായി... ന്നാലും താഴെ കാണുന്നത് ക്വാട്ടാതെ പോവാന്‍ വയ്യ... :)

* കൂടെ പഠിക്കുന്ന ചീളു പിള്ളേരുടെയിടക്ക്, പണ്ടത്തെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍, രണ്ട് നില കെട്ടിടങ്ങള്‍‌ക്കിടയില്‍ ജി സി ഡി എ കോം‌പ്ലെക്സ് നില്‍ക്കും പോലെ, ഞാന്‍ ഉയര്‍ന്ന് വിരിഞ്ഞ് വേറിട്ട് നിന്നു.

* തെങ്ങുംമടലില്‍ ഓല നില്‍ക്കും പോലെ മുടി നടുക്കു‌കൂടി രണ്ടായ് പകുത്ത്

* ആരോമലുണ്ണിമാര്‍‍ ഹാളിന്റെ ഒരു സൈഡില്‍ “ഖിയാ - ഖിയോ“ എന്നലറി എയറില്‍ പഞ്ചുകള്‍ പ്രാക്റ്റീസ് ചെയ്തപ്പോള്‍ ഉണ്ണിയാര്‍ച്ചമാര്‍ വേറൊരു ഗ്രൂപ്പായി അല്പം മാറി, “കിയോ കിയോ“ എന്ന് ചീവീടലച്ച് വായുവില്‍ കെട്ടുവള്ളം തുഴഞ്ഞു.

* ആദ്യം കാലന്‍കുടയുടെ പിടിപോലെ കാലുപൊക്കി നിവര്‍ന്നു നേരെ നിന്ന ഞാന്‍ , ക്ലാസ് കഴിയാറായപ്പോഴേക്കും പട്ടി മെല്‍കുറ്റിയില്‍ മുള്ളാന്‍ കാല് പൊക്കി നില്‍ക്കുന്ന പോലെയൊരു പോസില്‍ ആയിപ്പോയിരുന്നു എന്ന് മാത്രം.

* ചുമരില്‍ ഒട്ടിച്ചിരുന്ന, ആരോ ബോള്‍ പോയന്റ്പെന്നു കൊണ്ട് നിറം കൊടുത്ത് കണ്ണട കൂളിംഗ്‌ഗ്ലാസ്സാക്കിയിരുന്ന, ഗാന്ധിജിയുടെ പടം.

9:11 PM  
Blogger ശ്രീജിത്ത്‌ കെ said...

അരവിന്ദോ, അമറന്‍ പോസ്റ്റ്. അസ്സലായി ചിരിച്ചു. ക്വോട്ടാന്‍ നില്‍ക്കുന്നില്ല. കോപ്പി പേസ്റ്റ് ചെയ്യാന്‍ എന്റെ ക്ലിപ്പ്ബോര്‍ഡിനത്ര വലിപ്പം ഉണ്ടോ എന്നറിയില്ല. എങ്കിലും ഇത് ഒന്നൂടെ പറയാതിരിക്കാന്‍ വയ്യ.

എന്താ അവള്‍ എന്നെ വിളിച്ചത്????
ഡാ...ന്നാ????
നീ..ന്നാ??????

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

9:27 PM  
Anonymous Anonymous said...

ഇതെനിക്കിഷ്ടപ്പെട്ടു.

ഇന്നു വെള്ളിയാഴ്ചയാണ്. അത്താഴത്തിന് പൊരിച്ച മത്തിയാണ്.
വൈകിയാല്‍ ഇനി അതും കിട്ടില്ല, ദാമോദരേട്ടന്‍ കൌണ്ടറ് പൂട്ടും.

ഞാന്‍ ഡോര്‍മിറ്ററിയിലേക്ക് എന്റെ പ്ലേറ്റെടുക്കാന്‍ ഓടി.


പോനാല്‍ പോകട്ടും പോടാ.. സ്റ്റൈലും

9:30 PM  
Blogger ikkaas|ഇക്കാസ് said...

നവോദയ വിട്ട ശേഷം സുധയെ കണ്ടിട്ടുണ്ടോ ഫുള്‍വിന്ദാ?
വിവരണം സൂപ്പറായി എന്നു വീണ്ടും പറയുന്നു.

9:32 PM  
Blogger ആര്‍ദ്രം...... said...

അരവിന്ദ്‌,

ആരോമലുണ്ണിമാര്‍‍ ഹാളിന്റെ ഒരു സൈഡില്‍ “ഖിയാ - ഖിയോ“ എന്നലറി എയറില്‍ പഞ്ചുകള്‍ പ്രാക്റ്റീസ് ചെയ്തപ്പോള്‍ ഉണ്ണിയാര്‍ച്ചമാര്‍ വേറൊരു ഗ്രൂപ്പായി അല്പം മാറി, “കിയോ കിയോ“ എന്ന് ചീവീടലച്ച് വായുവില്‍ കെട്ടുവള്ളം തുഴഞ്ഞു.

“ആരാടീ ആ വരണത്, വൈക്കോല്‍ത്തുറുപോലെയൊരു തടിമാടന്‍..“ എന്നും അടുത്തെത്തുമ്പോള്‍ ഞാനാണെന്ന് കണ്ട്, “അയ്യോ നീ ആയിരുന്നോ മോനേ..അങ്ങു മെലിഞ്ഞൊണങ്ങിപ്പോയല്ലോടാ കുഞ്ഞേ“ എന്നും പറഞ്ഞ് ഉടന്‍ ചോറു വിളമ്പിത്തരുമായിരുന്നു.

അന്നത്തോടെ അങ്ങ് വിട്ടു കൊടുത്തൊ?

9:44 PM  
Blogger കുറുമാന്‍ said...

അരവിയേ, കലക്കനായിട്ടുണ്ട്ട്ടാ.......ക്വാട്ടാനാണെങ്കില്‍ മൊത്തംm കഥയും കട് ചെയ്ത് പേസ്റ്റ് ചെയ്യേണ്ടി വരും. ഹാവൂ, പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ മുന്‍പില്‍ ഹൃദയം തുറക്കാന്‍ പറ്റാതെ വരുന്ന ആ അവസ്ഥ ഞാന്‍ എന്റെ തലയിലെ മുടി കൊഴിയുന്നതു വരെ അനുഭവിച്ചിട്ടുണ്ട്.

ഇടിവാള്‍ പറഞ്ഞതുപോലെ, ഇടവേള ഇത്രയും വേണ്ടാ

10:35 PM  
Blogger സു | Su said...

അരവിന്ദാ :) ഇപ്പോഴാണ് വായിച്ചത്. കലക്കീട്ടുണ്ട്.

രസിച്ച് വായിച്ചു.

10:40 PM  
Blogger അതുല്യ said...

അരവിന്ദാ ഇതൊക്കെ രാവിലെ പോസ്റ്റണ്ടേ?

എനിക്കിഷ്ടമായത്‌ ആ സല്‍മാങ്കാനായാ... എന്തൊരു സൂക്ഷ്മത നീരീക്ഷണത്തില്‍...

അതേയ്‌.. നീ ഒരു ആയിരം കഥയെഴുതി പൊട്ടി ചിരിപ്പിച്ചാലും, എന്റെ മനസ്സിലു നിന്റെ ആ ഒരു പാട്‌ പഴയ കഴിഞ്ഞ കൊല്ലത്തെ പോസ്റ്റിലെ, ചേച്ചിയ്ക്‌ പൊന്ന് വാങ്ങാന്‍ വച്ചിരുന്ന പൈസ അമ്മയേ പറ്റിച്ച്‌ വാങ്ങി പ്രോഗ്രാമിങ്ങുന്ന് പറഞ്ഞ്‌ കമ്പ്യൂട്ടര്‍ വാങ്ങി അതിലിരുന്ന് ബ്രിക്ക്‌ ഗേംസ്‌ കളിച്ച്‌ രസിയ്കുന്ന അരവിന്നാന്നാ.... ദുഷ്ട്‌ ദുഷ്ട്‌....

10:43 PM  
Blogger Siju | സിജു said...

അരവിന്ദേ..
ഇതിനെ ചീളു പോസ്റ്റെന്നെല്ലാം പറഞ്ഞതു ഒടുക്കത്തെ വിനയം ആയിപ്പോയി
പിന്നെ (ആദ്യ ???) പ്രണയം അറിയിക്കാന്‍ പോയി എട്ടു നിലയില്‍ പൊട്ടിയപ്പോഴും പൊരിച്ച മത്തി കഴിക്കാനോടിയില്ലേ.. അതാണു മച്ചൂ സ്പിരിറ്റ്.
മാരമ, സിനി ഈഗോ.. വായനക്കാരുടെ എണ്ണം കൂടി വരുന്നുണ്ടല്ലൊ :D

10:50 PM  
Blogger ബത്തു.. said...

നന്നായി അസ്വദിച്ചു ഗുരോ....
അപാര നിരീക്ഷണ പാടവം ആണ് കെട്ടോ...
ക്വോട്ടാനാണെങ്കില്‍ ഒരു പാട് ഉണ്ട്...


ആരവിന്ദന്റെ ബ്ലോഗ് കണ്ടത് ഈ ഇടയ്ക്കാണ്.
രണ്ട് ദിവസം കൊണ്ട് എല്ലാം വായിച്ചു തീര്‍ത്തു.
എന്റെ രണ്ട് ദിവസത്തെ പണി ഭൂരിഭാഗവും ബാക്കിയാണ്....പോട്ടേ...

11:01 PM  
Blogger magnifier said...

അതുശരി, ഈ പോസ്റ്റിന് ഒരു ബാക്ക് ഗ്രൌണ്ട് ഒരുക്കാന്നായിരുന്നല്ലേ ക്രിക്കറ്റ് താരങ്ങളൊത്തെന്ന പേരില്‍ അരവിന്ദന്റെ പടങ്ങള്‍ പൈലറ്റ് ആയി വന്നത്? അല്ലേല്‍ അരവിന്ദന്റ്റെ സെല്‍ഫ്പോട്രേറ്റ് ആരേലും കണ്ണും പൂട്ടി വിശ്വസിക്കുമോ അല്ലേ? അറ്റ് ലീസ്റ്റ് അരവിന്ദനെ പോസ്റ്റില്‍ മാത്രം കണ്ടു പരിചയമുള്ളവര്‍ക്കെങ്കിലും? തകര്‍പ്പന്‍, ഗംഭീരം എന്നൊന്നും പറയുന്നില്ല....മോണോലിസയുടെ പുഞ്ചിരി നിഗൂഡമാണെന്നും, ഐശ്വര്യാറായിയുടെ കണ്ണൂകള്‍ വശ്യമനോഹരമാണെന്നും നമ്മള്‍പറഞ്ഞിട്ടു വേണോ മാലോകരറിയാന്‍?

ഓ.ടോ...കരീം മാഷ് പറഞ്ഞ അഭിപ്രായം ശ്രദ്ധിക്കുക, തിരുവനന്തപുരം ഭാഗത്തുള്ളവര്‍ ഇനി അതുകണ്ട് കേന്ദ്രസ്ഥാനത്ത് വല്ല ഓപറേഷനും നടത്തിയോ എന്നു ശങ്കിച്ചുപോയേക്കാം

11:12 PM  
Blogger Peelikkutty!!!!! said...

ഇതെന്താ ദൈവമെ അരവിന്ദിന്റെ പോസ്റ്റ് വായിച്ചാ ചിരിച്ചു ചിരിച്ചൂന്ന് എഴുതാന്‍ മനസ്സു പറയുന്നെ...ന്നാപ്പിന്നെ അതുതന്നെ എഴുതിയേക്കാം :)..ഒരുപാട് ചിരിച്ചു മാഷെ..



അടുത്ത ആരോഗ്യ,സൌന്ദര്യ ദായിക ചിരിമരുന്നു വേഗം പോരട്ടെ.

11:14 PM  
Blogger ഉത്സവം : Ulsavam said...

കലക്കി,
ഇടവേളകള്‍ ഇല്ലാതെ ഇങ്ങനെ ഓരോ ചിരിയുടെ ഡൈനാമിറ്റുകള്‍ പോരട്ടേ

1:59 AM  
Blogger പെരിങ്ങോടന്‍ said...

ജൂനിയറായ സലാഹുദ്ദീന്റെ പെട്ടിയില്‍ നിന്ന് അവന്റുമ്മയുടെ മുല്ലപ്പൂ മണമുള്ള..

അരവിന്ദാ അവന്റുമ്മയുടെ എന്നു കഴിഞ്ഞിട്ടൊരു കോമയിടണേ, അല്ലെങ്കില്‍ തെറിയാണെന്നു കരുതും.

അരവിന്ദന്റെ ഫീലിങ്സ് മനസ്സിലായെങ്കിലും ഹാസ്യം അത്രയ്ക്കങ്കിട് ഏറ്റില്ല, ഓര്‍ക്കുട്ടികളായ സകല നവോദയക്കാര്‍ക്കും വിന്ദന്റെ ചില്ലറകളെ മൊത്തമായി കയറ്റി അയക്കുന്ന പണിയാണിപ്പോള്‍, ക്വാളിറ്റി ചെക്കിങ് കഴിഞ്ഞു് അവര്‍ തിരിച്ചയക്കുമോ?

3:12 AM  
Blogger ദില്‍ബാസുരന്‍ said...

അരവിന്ദേട്ടോ,
കളി മൊത്തം നമ്മടെ ഏരിയായിലായിരുന്നല്ലേ? വളാഞ്ചേരി,മലപ്പുറം,വേങ്ങര,തിരൂര്‍.... മലപ്പുറം നവോദയയിലായിരുന്നല്ലേ? കൊള്ളാം.

ക്വോട്ടാന്‍ നിന്നാല്‍ അതിനേ നേരം കാണൂ. അടുത്തതിനായി വിശന്നിറ്രിക്കുമ്പോള്‍ ബീഫ്ഫ്രൈ കണ്ട ആക്രാന്തത്തോടെ കാത്തിരിക്കുന്നു.

3:41 AM  
Blogger പാര്‍വതി said...

നന്നായി ചിരിച്ചു അരവിന്ദ്, ഒരു ശ്രമം മാത്രമേ നടത്തിയുള്ളൂ, പിന്നെ പാട്ട് പാടി നടന്നോ, മത്തി തിന്ന് കഴിഞ്ഞ്?

-പാര്‍വതി.

4:18 AM  
Blogger സ്വാര്‍ത്ഥന്‍ said...

സല്‍മാന്‍ ഖാനും പൂള(കപ്പ) പൊളിച്ചതും!!!

വണ്ടര്‍ഫുള്‍ ഡാ...

4:46 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അരവിന്ദാ
ഇങ്ങനെ എഴുതി എഴുതി മനുഷ്യനെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ ... കൊല്ല്‌...!

"സമയം കൊഴിഞ്ഞുവീണു."

നല്ല ഒന്നാന്തരം വിസ്കി വീശി അടിയ്ക്കുന്നതിനിഡയില്‍ ഒരു ഐസ്‌ ക്യൂബ്‌ ഇട്ട പ്രതീതി

5:42 AM  
Blogger Vempally|വെമ്പള്ളി said...

അരവിന്ദാ,
വീണ്ടും വന്ന് ബ്ലോഗില്‍ ആഘോഷമാക്കി അല്ലെ!
ചീളു പോസ്റ്റൊ ഇതോ? അങ്ങനെ പറയുന്നവനെ ചീളു വലിച്ചെറിയണം. പിന്നെ അവസാനം എഴുതിയത് പിടികിട്ടിയില്ല - നെഹ്രൂന്‍റെ ആത്മകഥയില്‍ നെഹ്രു ഇല്ലന്നോ അതെന്തു കൂത്ത് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണൊ? ഇനീം ഇരുന്ന് ആലോചിച്ച് അടുത്തത് ഉടനെ ഇറക്കണെ!

6:23 AM  
Blogger അരവിന്ദ് :: aravind said...

പ്രിയ കൂടപ്പിറപ്‌സുകളേ...

ഇത്രയും പ്രോത്സാഹനം കണ്ട് ഞാന്‍ ഞെട്ടി.ശരിക്കും കോരിത്തരിച്ചു. അരവിന്ദന്‍ ഒത്തിരി നാളിനു ശേഷം ഒരൂ പോസ്റ്റെഴുതിയല്ലോ എന്ന സന്തോഷമാണ് പോസ്റ്റിനേക്കാളുപരി നിങ്ങളെ ചിരിപ്പിച്ചതെന്ന് ഞാനങ്ങ് വിശ്വസിക്കുന്നു. ആ സ്നേഹത്തിന് മുന്‍പില്‍ ആ സൌഹൃദത്തിനു മുന്‍പില്‍ ഞാന്‍ എന്റെ തല കുനിക്കുന്നു.

എല്ലാവര്‍ക്കും നന്ദി.

പൂള = കപ്പ = കൊള്ളി = മരച്ചീനി. ആരും തെറ്റിവായിക്കരുത്. പ്ലീസ്. വേറൊരര്‍ത്ഥം ഉള്ളതായി അറിവില്ലാ.

പെരീ, ‘ഓര്‍ക്കട്ട് ‘ ഇല്‍ ഒത്തിരി നവോദയന്‍സ് ഉണ്ടോ? നേര്യമംഗലവും പെരിയയും വെച്ചൂച്ചിറയും കുളമാവും വിലസിയ വേന്ദ്രന്മാര്‍? ഇരുന്നു ക്വാളിറ്റി ചെക്ക് നടത്താതെ കഥകളെഴുതാന്‍ പറ എന്റെ പെരീ...എന്റെ സ്റ്റോക്ക് തീരുന്നു...

നവോദയതമാശകള്‍(??) പറയാന്‍ ആകെ ഒരു വേങ്ങരക്കാരനേയുള്ളൂ എന്നത് കഷ്ടം തന്നെ !
:-))

12:19 PM  
Blogger സങ്കുചിത മനസ്കന്‍ said...

ബ്രദര്‍ അരവിന്ദാ,
ഒരു സംശയം; താന്‍, വളാരെ നേരം ആലോചിച്ചാണോ ഉപമകള്‍ ഉണ്ടാക്കുന്നത്? അതോ സ്വാഭാവികമായി വരുന്നതാണോ?

ഓടോക്ക് മാപ്പ്:>
കരോട്ടെ ക്ലാസില്‍ ചേര്‍ന്ന ഒരു അനുഭവം എനിക്കുമുണ്ട്. ഭാഗ്യത്തിന് ആദ്യ ദിവസം തന്നെ ഡ്രസ്സ് തയിപ്പിക്കണ്ടി വന്നില്ല. ആശാന്‍ തന്നു. ആദ്യ ദിവസം പരമാവധി കവച്ചു നിക്ക്കാന്‍ പറഞ്ഞു. കൂടെ ഉള്ള പീക്കിരികള്‍ പരമാവധി കവച്ചപ്പോള്‍ അടിയിലൂടെ ഒരു പൂച്ചയ്ക്ക് പോകാനുള്ളാ ഗ്യാപ്പേ ഉണ്ടായിരുന്നുള്ളൂ. എന്റേതു മാത്രം ഒരു അള്‍സേഷ്യനു കടന്നു പോകാന്‍ മാത്രം ഉണ്ടായിരുന്നു. ജപ്പാന്‍ ഭാഷയില്‍ ഉമേഷു, എന്നോ ഷിജൂ എന്നോ ഒക്കെ അലറി ആശാന്‍ ചാടി വന്ന് എന്റെ രണ്ട് തുടകളിലുമായി കയറിനിന്നു.

ഒളിംബിക്സിനൊക്കെ ജിംനാസ്റ്റിക്സ് ചെയ്യുന്ന സുന്ദരിമാര്‍ ഇരിക്കുന്നതുപോലെ എന്റെ കാലുകള്‍ 180 ഡിഗ്രി നീണ്ടു. അടിവയറില്‍ നിന്നുത്ഭവിച്ച് നെറം തലയില്‍ കൂടി ആകാശത്തേക്ക് ആറ് വെള്ളിടികള്‍ സ്കഡ് മിസ്സൈല്‍ പോലെ പായുന്നത് ഞാനറിഞ്ഞു.

ഒരാഴ്ച ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞപോലെ ഞാന്‍ നടന്നതു മെച്ചം.!!

കരാട്ടേ പഠിച്ചില്ലെങ്കിലും ജീവിക്കാം എന്ന് എനിക്ക് മനസിലായി.

2:18 AM  
Anonymous InjiPennu said...

ഏയ്യ്..ഞാന്‍ ചിരിച്ചേയില്ല.ചിരി നിറുത്താന്‍ ഒട്ടും പാടുപെട്ടേയില്ല. ഇങ്ങിനാ തമാശ എഴുതണേ?:)
ഇനിയും ഇതുപോലെ തീരെ തമാശയില്ലാത്ത കഥകളെഴുതണേ. :-)
എടാന്ന് വിളിക്കണത് കേട്ടു ഞെട്ടീന്നൊ? അവിടെ തെറ്റു പറ്റി. ആ ഇരുപത്തഞ്ചു പൈസ മേടിക്കാണ്ട് പോയതും എന്തിനാന്ന് മന്നസ്സിലായില്ലല്ലേ? പെണ്‍കുട്ടികളുടെ മനശാസ്ത്രം അന്ന് തീരെ അറിയാന്‍ പാടില്ലായിരുന്നുവല്ലേ? അതേതാലും നന്നായി. ആ പെങ്കൊച്ചു രക്ഷപ്പെട്ടു :)

8:33 AM  
Blogger ചക്കര said...

:) ലവ്‌ സ്റ്റോറി വളരെ രസിച്ചു

8:51 AM  
Blogger മുരളി വാളൂര്‍ said...

അരവിന്ദോ...
പോസ്റ്റ്‌ ഇട്ട അന്നു തന്നെ കണ്ടു, ഓഫീസില്‍ വായിക്കാന്‍ തുടങ്ങുകയും ചെയ്തു, അപ്പോഴാണ്‌ അപകടം മണത്തത്‌. ഉടനെ പ്രിന്റ്‌ എടുത്തു റൂമില്‍ ചെന്നു വായനതുടങ്ങി, കക്കക്കക്ക എന്നു ചിരിയും, സഹമുറിയന്‍ ചോദിച്ചു "വണ്ടി വിളിക്കട്ടേ?", വായിച്ചു കഴിഞ്ഞു ഞാന്‍ കക്ഷിക്കു കൊടുത്തു, അപ്പോള്‍ പുള്ളിയും തുടങ്ങി ഹഹഹ..... ഞാന്‍ ചോദിച്ചു "വണ്ടി വിളിക്കണോ?"
അരവിന്ദാ... കാല്‍തൊട്ടു തൊഴുതു....

8:24 PM  
Blogger വല്യമ്മായി said...

പിന്നെ അവളെ കണ്ടിടില്ലേ,പാവം കൂട്ടുകാരുടെ മുന്നില്‍ വെചായതു കൊണ്ടാകും അങ്ങനെ പറഞ്ഞത്.

പിന്നെ ഇത്ര ഗ്യാപ്പിടാതെ അടുത്ത പോസ്റ്റ് ഉടനെയിടൂ

8:49 PM  
Blogger ചില നേരത്ത്.. said...

അരവിന്ദാ,
സലാഹുദ്ദീന്‍ എന്ന പേര്‍ സത്യമാണല്ലോ അല്ലേ, എങ്കില്‍ അയാലിപ്പോള്‍ ടൈറ്റാനിയത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്റെ ഫ്രണ്ടാണ്, ലിങ്ക് അയക്കുന്നുണ്ട്. ബാക്കി അവനേറ്റോളും.
(ആ മരച്ചീനി വിശദീകരണം നന്നായി, അല്ലേല്‍ കണ്‍ഫ്യൂഷനായേനെ)
പോസ്റ്റ് നന്നായി ആസ്വദിച്ചു :)

9:49 PM  
Blogger Jayarajan said...

"വാല്‍‌ക്കഷ്ണം :
മൂന്ന്: ഈ കഥയില്, ഞാനൊഴികെ എല്ലാ കഥാപാത്രങ്ങളും ശരിക്കും ഉള്ളവരാണ്."
അതുമാത്രം അത്രയ്ക്കങ്ങട് വിശ്വാസം പോരാ…….

1:31 AM  
Anonymous Anonymous said...

മാഷേ,

സുധാരവിന്ദം ,പ്രണയകാവ്യം കിടിലന്‍. കുറെ ചിരിച്ചു.

11:01 PM  
Blogger അരവിന്ദ് :: aravind said...

സങ്കുജീ :-) എന്താ സംശം?
വളരെ ആലോചിച്ച്, കിട്ടുന്നത് പലതും വേണ്ടാ എന്നുവച്ച് , തട്ടിക്കൂട്ടുന്നതാണ് ഈ ‘ഉപമകളും പ്രയോഗങ്ങളും’.

വളരെ ബുദ്ധിമുട്ടിയാണ് ഓരോ പോസ്റ്റുകളെഴുതുന്നതും.അനര്‍‌ഗ്ഗനിര്‍‌ഗ്ഗളപ്രവാഹമായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ നിക്ക്വോ! ;-)

ഇഞ്ചീ, നാലുകെട്ട് ബ്ലോഗെവിടെ? പൊളിച്ചടുക്കി വിറ്റോ?

പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോഗര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അടുത്തപോസ്റ്റ് പെട്ടെന്നിടാന്‍ ശ്രമിക്കാം.

:-)

7:49 AM  
Blogger ഡാലി said...

"പണ്ടത്തെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍, രണ്ട് നില കെട്ടിടങ്ങള്‍‌ക്കിടയില്‍ ജി സി ഡി എ കോം‌പ്ലെക്സ് നില്‍ക്കും പോലെ, ഞാന്‍ ഉയര്‍ന്ന് വിരിഞ്ഞ് വേറിട്ട് നിന്നു."
ഇപ്പഴും വല്യേ വ്യതാസമില്ലല്ലോ! പാവം ആ ഗവാസ്കറേ കുള്ളനാക്കി കളഞ്ഞില്ലേ.
qw_er_ty

8:52 AM  
Anonymous InjiPennu said...

ഓ എന്നാ പറയാനാ? നാലുകെട്ട് കോര്‍പ്പറേഷന്‍ കാരു ബുള്‍ഡോസര്‍ വെച്ച് ചതച്ച് കൊണ്ടോയി. റോഡിന്റെ നടുക്കാത്രെ അതിരിക്കണെ. ഇച്ചിരെ സമയം കിട്ടീരുന്നെങ്കില്‍ അതിലെ രണ്ട് ഈട്ടി തൂണെങ്കിലും രണ്ട് ഹോട്ടലുകാര്‍ക്ക് വിറ്റു....ഉം..
ഇനി എന്തു ചെയ്യാന? :(

12:34 PM  
Anonymous InjiPennu said...

അയ്യൊ! അര്‍ത്ഥം മാറിപ്പോയി.ഈട്ടി തൂണ് ഒരു പ്രാസത്തിനു പറഞ്ഞതാണ്..അതിന്റെ അര്‍ത്ഥം എന്റെ ബ്ലോഗില്‍ നല്ല പോസ്റ്റുണ്ടായിരുന്നു എന്നൊന്നുമല്ല കേട്ടൊ.വിമര്‍ശനകാരു വരണേനു മുന്‍പ് തിരുത്തിയതാ...ജീവിക്കണ്ടേ :)

qw_er_ty

12:42 PM  
Anonymous Anonymous said...

സൂപ്പര്‍ ഡ്യൂപ്പര്‍ ആസ്‌ യൂഷ്വല്‍

നൌഷര്‍

6:53 AM  
Blogger മുല്ലപ്പൂ || Mullappoo said...

അരവിന്ദേ,
കരാട്ടെ ക്ലാസ്സിലെ എല്ലാ അടവുകളും ഗംഭീരം.

ജൂനിയേഴ്സിന്റേയും സഹപാഠികളുടേയും പോക്കറ്റില്‍ വേര്‍തിരിവില്ലാതെ തപ്പി 1992 മോഡല്‍ ഒരു തിളങ്ങുന്ന 25 പൈസ കണ്ടെടുത്തു. ഹഹഹ

4:13 AM  
Anonymous വിന്‍സ് said...

കലക്കി സുഹ്രുത്തേ.

6:46 PM  
Blogger jifi said...

kalakki aravindettaa, oru navodayan aayathukondu pala vakkukalum, vaakyangalum njan vayikkathe thanne vayichu...

-jifi

9:42 AM  
Blogger Anu said...

hi aravind. it was too gud..
am also a navodayan.. so most of the things looks very familiar..

any way which navodaya u studied?
which batch?

gouri

4:41 AM  
Blogger Anu said...

hi aravind. it was too gud..
am also a navodayan.. so most of the things looks very familiar..

any way which navodaya u studied?
which batch?

gouri

4:41 AM  
Blogger ചെറിയനാടന്‍ said...

അരവിന്ദാ

ഇട്യ്ക്കിടെ ഇവിടെ വരാറുണ്ട്. പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചം. ഒറിജിനല്‍. ഒന്നാന്തരം കഥകള്‍. വെണ്ണിക്കുളത്തുകാരനായതുകൊണ്ട് ചോദിക്കുകയാ, കവി ഗോപാലക്കുറുപ്പിന്റെ ആരായിട്ടു വരും. നന്നാവുന്നുണ്ട്. ഭാവുകങ്ങള്‍.

2:01 AM  
Blogger Anwar said...

hi Aravind , aravindinte stories okke vayichittu njan oru Aravind fan ayi mariyo ennu oru samshayam enikku,,,athrakku ishtamayi ella storiesum................

6:25 AM  
Blogger JiNY said...

അരേ...
ഇതു മാര്‍വെലിയസ്!
ഗ്രിഗോറിയസ്!
താങ്കളുടെ ഏറ്റവും അടിപൊളി പോസ്റ്റ് ഇതു തന്നെ.
നോ ഡൌട്ട്...

2:23 PM  

Post a Comment

Links to this post:

Create a Link

<< Home