ജനനം മുതല്‍ മരണം വരെയുള്ള ഒരു മനുഷ്യന്റെ ജീവിതത്തെ നാലേ നാല് കുപ്പികള്‍ കൊണ്ട് ഉപസംഹരിക്കാം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പാല്‍ക്കുപ്പി, ബീയര്‍ കുപ്പി, പൈന്റ് കുപ്പി, പിന്നെ ആശുപത്രിക്കിടക്കക്കരികിലെ ഗ്ലൂക്കോസ് കുപ്പി. ജനനം തൊട്ടുള്ള ആ മഹത്തും ബൃഹത്തുമായ യാത്രക്കിടയില്‍, കുപ്പികള്‍ക്കിടയില്‍, എന്തൊക്കെയാഗ്രഹങ്ങള്‍, എന്തൊക്കെയിച്ഛാഭംഗങ്ങള്‍, എന്തൊക്കെ അനുഭവങ്ങള്‍, കയ്പും പുളിപ്പും ചവര്‍പ്പും..ഇടക്ക് മധുരവും.
ഞാനിന്ന് വളരെ ഫിലോസഫിക്കല്‍ ആകുന്നു-രാവിലെ ബ്രേക്ക്ഫാസ്റ്റിനു കഴിച്ച, ബ്രെഡ്ഡും നാരങ്ങാഅച്ചാറും വയറ്റില്‍ പിടിച്ചു കാണില്ല.
അച്ഛന്‍ റിട്ടയേര്‍ഡ് ആയി വന്ന് ഒരു കൊല്ലം കൂടി കഴിഞ്ഞാണ് വീട്ടില്‍ ഹീറോ ഹോണ്ടാ സ്‌പ്ലെന്‍ഡര്‍ വാങ്ങുന്നത്. ഞാനന്ന് ഡിഗ്രീ അവസാനവര്‍ഷം നിന്നു തള്ളുന്നു. ബജാജ് ചേതക് സ്‌കൂട്ടര്‍ എടുക്കാനായിരുന്നു അച്ഛന് താല്പര്യമെങ്കിലും കുമ്പനാട്ടു താമസിച്ചിരുന്ന എന്റെ വല്യച്ഛന് ചേതക്കുമായി ബന്ധപ്പെട്ടുള്ള ഒരനുഭവത്തിന് ഞങ്ങളെല്ലാവരും മൂകസാക്ഷികളായതിനാല്‍ അത് വേണ്ടെന്ന് വയ്കുകയായിരുന്നു.
വല്യച്ഛന് ചേതെക്ക് മൂലമുണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവം എന്താണെന്ന് വെച്ചാല്‍, ഒരു ദിവസം വീട്ടില്‍ ഫ്രന്റ്‌ലി വിസിറ്റിനു വന്ന ശേഷം തിരികെ പോകാന്‍ ഇറങ്ങിയ വല്യച്ചന്‍, മുറ്റത്ത് ചേതക് മുന്നോട്ടൊന്ന്, പിന്നോട്ടൊന്ന് ചരിച്ച് , പെട്രോളൊക്കെ ഒഴുക്കേണ്ടടിത്തൊക്കെയൊഴുക്കി, ചവുട്ടി സ്റ്റാര്‍ട്ടാക്കാന്‍ ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും വല്യച്ഛനെ യാത്രയയക്കാന്‍, ഫ്രീകിക്കെടുക്കുനവന്റെ മുന്നില്‍ നിരന്നു നില്‍ക്കുന്ന ഫുട്ബോള്‍ കളിക്കാരെപോലെ, നിരന്ന് പൂമുഖത്തും. "എന്നാ ശരി....കുമ്പനാട്ട് പ്ലാവേല്‍ വെളഞ്ഞ ചക്ക നില്പൊണ്ട്, അടുത്ത പ്രാവശ്യം കൊണ്ടരാം,അല്ലേല്‍ ഇവനെ അങ്ങോട്ട് നാളെ വിട്..കൊടുത്ത് വിടാം" എന്ന് താടി കൊണ്ട് എന്നെ ചൂണ്ടി പറഞ്ഞ്, വല്യച്ചന്‍ സര്‍വ്വശക്തിയും എടുത്ത് കിക്കറില്‍ ഒറ്റ ചവിട്ടായിരുന്നു.
വല്യച്ചന്റെ മുണ്ടിന്റെ ഒരറ്റം, ഒരിത്തിരി, ചേതക്കിന്റെ മോട്ടറിന്റെ അകത്തേക്ക് കയറി പോയിരുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല.
ഖേയ്താന്‍ ഫാനിനുള്ളില്‍ എലി കുടുങ്ങിയത് പോലെ വല്ലാത്ത ഒരു ശബ്ദവും പുകയും, പിന്നെ വല്യച്ഛന്റെ കൈയ്യിലിരുന്ന ചേതക്, ചരിഞ്ഞു പൂഴിയിലേക്കും വീണു. "എന്റെ മുണ്ട് ആരാ വലിച്ചു പറിച്ചേ?എങ്ങോട്ടാ പോയേ?" എന്ന മുഖഭാവത്തോടെ വല്യച്ചന്‍ ചേതക് പൊക്കണോ, മുണ്ട് തപ്പണോ എന്ന കണ്‍ഫ്യൂഷനില്‍ മുന്നില്‍ കാലു പിണച്ചു വെച്ചു നില്‍കുന്നു.
ഡബിള്‍ മുണ്ടിട്ട് നിന്നിരുന്ന വല്യച്ഛന്‍ ക്ഷണം കൊണ്ട് മുത്താരംകുന്ന് പി ഓ യില്‍ ദാരാസിംഗ് ഗുസ്തിപിടിക്കാന്‍ വരണ സ്റ്റൈലില്‍ ഒരു ടൈറ്റ് നിക്കറും ഇട്ട് നില്‍ക്കുന്നത് കണ്ട് സ്തംഭിച്ച് ഞങ്ങള്‍ പൂമുഖത്തും!
ചിരിയും, അലറലും, തെറിവിളിയും, അകത്തേക്കോടലും എല്ലാം പെട്ടെന്ന് നടന്നു. അച്ഛന്‍ തോളത്തിട്ടിരുന്ന തോര്‍ത്തുമുണ്ട് വല്യച്ഛന് ചുഴറ്റിഎറിഞ്ഞു കൊടുത്ത് രംഗം ശാന്തമാക്കി അമ്മയേയും ചേച്ചിയേയും വഴക്കു പറഞ്ഞ് അകത്തേക്കോടിച്ചതിനു ശേഷം സ്പോട്ടില്‍ അവശേഷിച്ച ഞാനാണ് ചേതക്കിന്റെ മോട്ടറിനകത്ത് നിന്നും ആ ഡബിള്‍ മുണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം വലിച്ച് വലിച്ചെടുത്തത്.
മോട്ടറിനകത്തു കുടുങ്ങി, ഭരതനാട്യത്തിനുടുക്കുന്ന ഡ്രസ്സിലെ ഞൊറികള്‍ പോലെ അതില്‍ കീലും കരിയും പറ്റിയ ഞൊറികള്‍ രൂപപ്പെട്ടിരുന്നു.അവിടെയിവിടെ കടിച്ചു കീറിയ പോലെ കീറലുകളും, കത്തിപ്പോയ തുളകളും.
അച്ഛന്റെ ഒരു മുണ്ട് കടം വാങ്ങിയുടുത്ത് വല്യച്ഛന്‍ അന്നു വിട്ടു പോയെങ്കിലും ചേതക് എന്നു കേള്‍ക്കുമ്പോഴേ കരിഞ്ഞ മുണ്ടും, നാണക്കേടും എന്ന നിലയിലായിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ മനസ്ഥിതി-പിന്നെ എന്റച്ഛന് കത്തിച്ച് കളയാന്‍ ഡബിളുകള്‍ അധികം ഇല്ലായിരുന്നു താനും.
ചെറുപ്പത്തില്‍ ഒഴിവുസമയത്ത് പറമ്പിനകത്തുകൂടിയും പുഴയില്‍ കുളിക്കാന്‍ പോകുമ്പോളും സ്വയം റാന്നി-വാളക്കുഴി-തിരുവല്ല റൂട്ടിലോടുന്ന ബസ്സാണെന്ന് സങ്കല്‍പ്പിച്ച് പാഞ്ഞിരുന്നപ്പോള്‍ എന്നെ കടന്നു പോകുന്ന ഹെര്‍ക്കുലീസ് സൈക്കിളുകള്‍ കണ്ട് കൊതിച്ചിരുന്നു. ഫ്രന്റ് വീലിന്റെ റിമ്മില്‍ ചകിരിപ്പൂ പിടിപ്പിച്ച, മുന്നിലും ബാക്കിലും റ്റാ-റ്റാ തരുന്ന കൈകള്‍ ഫിറ്റു ചെയ്ത, ക്രോസ്സ്ബാറില്‍ "മുദ്ര" സിനിമയുടേതോ "പൂര്‍ണിമ" ടെക്സ്റ്റൈത്സിന്റേയൊ പരസ്യമുള്ള പച്ചക്കവറിട്ട ഡബിള്‍ ഡൈനാമോയുള്ള ഹെര്‍ക്കുലിസ് സൈക്കിളുകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം അക്കൊല്ലത്തെ നെല്‍കൃഷിയില്‍ നിന്നും കിട്ടിയ പൈസയില്‍ നിന്ന് ആയിരത്തി അഞ്ഞൂറ് രൂപാ മുടക്കി "സ്ട്രീറ്റ് ക്യാറ്റിന്റെ" ഷോക്ക് അബ്‌സോര്‍ബറുള്ള ആദ്യത്തെ മോഡല്‍ സൈക്കിള്‍ അമ്മാവന്‍ എനിക്കു വാങ്ങിത്തന്നപ്പോള്‍ എന്തായിരുന്നു സന്തോഷം! ആ സന്തോഷത്തില്‍ ഞാന്‍ സൈക്കിള്‍ കടയില്‍ നിന്നും വീടു വരെ ഒറ്റചവിട്ടായിരുന്നു. വെറും പതിനഞ്ച് കിലോമീറ്റര്‍.(അരപ്പ് കലങ്ങിപ്പോയെങ്കിലും !)
ലേറ്റസ്റ്റ് മോഡല്‍ വാങ്ങണമെന്ന പിടിവാശി കാരണം എത്ര നിര്‍ബന്ധിച്ചിട്ടും ഹെര്‍ക്കുലീസ് വേണ്ടാ എന്നു വെച്ചു സ്ട്രീറ്റ് ക്യാറ്റ് വാങ്ങുകയായിരുന്നു ഞാന്‍. താമസിയാതെ അതിന്റെ പൊട്ടത്തരം മനസ്സിലാകുകയും ചെയ്തു. അന്നു തന്നെ ഏകദേശം അഞ്ചരയടിയും അമ്പത്തഞ്ച് കിലോയുമുണ്ടായിരുന്ന ഞാന്‍ അധികം ഉയരമില്ല്ലാത്ത സൈക്കിളില്‍ ഇരുന്നു ചവിട്ടുന്നത് കണ്ടാല്‍ ഒരു മാതിരി കരടി സര്‍ക്കസ്സില്‍ കുഞ്ഞ്യേ സൈക്കിള്‍ ചവിട്ടുന്നത് പോലെയായിരുന്നു. മാത്രമല്ല, കൊഡൈക്കനാലില്‍ ബോട്ട് ചവിട്ടുന്നത് പോലെ കാല് ഫുള്‍ സ്റ്റ്രെച്ചാവാതെ ചവുട്ടി ചവുട്ടി എനിക്ക് പെട്ടെന്ന്‍ മടുത്തു, എന്റെ കാല് കഴച്ചു.
ഖദര്‍ കൈമുറിയന്‍ ജുബ്ബായും, വെളുത്ത ഡബിളും, തേയ്ചു കഴുകിയ പാരഗണ്‍ ഹവായും, നെറ്റിയില്‍ ചന്ദനക്കുറിയു, അതിനു കണ്ണുകിട്ടാതിരിക്കാന്‍ അതിന്റെയുള്ളില്‍ കുങ്കുമം കൊണ്ടൊരു ബ്യൂട്ടീസ്പോട്ടും, വെളിച്ചെണ്ണ തേയ്ച്ച്, കഷണ്ടിക്ക് മുകളിലേക്ക്‍ തലമുടി ചീകി "ഓല മേഞ്ഞ" ഹെയര്‍ സ്റ്റൈലുമായി ദിവസവും കച്ചവടത്തിന് പോയിരുന്ന അമ്മാവനും "സ്ട്രീറ്റ് ക്യാറ്റി"നെ തൊട്ടില്ല.
നാട്ടിന്‍പുറത്തെ ചായക്കടക്ക്‍ തലപ്പാവ് വെച്ച സപ്ലയര്‍ ചേരില്ലല്ലോ.
താമസിയാതെ സ്റ്റ്രീറ്റ് ക്യാറ്റ് ഏതാണ്ട് വേസ്റ്റ് ക്യാറ്റ് ആയി കാറ്റു പോലുമില്ലാതെ പശുത്തൊഴുത്തിന്റെ സൈഡില്‍ ചുമരിനോട് ചാരി നിന്നു. പഴയ സിനിമകളില്‍ വേണു നാഗവള്ളി മരത്തില്‍ ചാരി നിന്നു കാമുകിയുടെ കല്യാണം കാണുന്ന സ്റ്റൈലില്‍ നിന്നത് നടന്നു പോകുന്ന ഞങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു.
അക്കാലം കഴിഞ്ഞ് സ്വന്തം ഇഷ്ടത്തിന് ഒരു വണ്ടിയെടുക്കുന്നത് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു.
ബാംഗ്ലൂര്‍ - ഒരു ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറന്മാരുടെ വാഗ്‌ദത്ത ഭൂമി. പെട്ടിക്കടകള്‍ പോലെയുള്ള കമ്പനികളില്‍ പോലും സിക്സ്- സിഗ്മാ ക്വാളിറ്റി സോഫ്റ്റ്വെയര്‍ രചിക്കുന്ന മിടുക്കന്മാരുടേയും മിടുക്കീകളുടേയും കേളീരംഗം.ഇന്ത്യന്‍ യുവത്വത്തിന് ലോകമൊട്ടുക്കും പറക്കാനുള്ള കിളിവാതില്‍. ഇന്ത്യന്‍ സിലിക്കന്‍ വാലി, ലോകത്തിന്റെ ബ്രെയിന്‍ ക്യാപ്പിറ്റല്‍.ഒലക്കേടെ മൂട്. -
എന്നൊക്കെ ചുമ്മാ പൊക്കിയടിക്കാം.
സംഗതി, ജമ്മു കാഷ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള വലിയൊരു ശതമാനം ബിരുദധാരികളും വന്നട്ടിപ്പേറ് കിടക്കുന്ന സ്ഥലമാണെങ്കിലും, ആറക്ക ശമ്പളം ആറാം മാസം അറിവുള്ളവന് അറിഞ്ഞു കിട്ടാന്‍ സ്കോപ്പുള്ള സെറ്റപ്പുകളുണ്ടെങ്കിലും, ഒരു വളവിന് മിനിമം രണ്ട് മല്‍ട്ടിനാഷണല്‍ കമ്പനികള്‍ വെച്ചു പണിഞ്ഞിട്ടുണ്ടെങ്കിലും, ഒരു ആവറേജ് ബാംഗ്ലൂര്‍ എഞ്ചിനീയറുടെ ജീവിതം അത്ര മെച്ചമുള്ളതൊന്നുമല്ലായിരുന്നു.
അല്ല്ല, അതിന് അവനവനെ മാത്രം പഴിച്ചാല്‍ മതി.
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും മിനിമം മൂന്ന് ആള്‍ക്ക് കിടക്കാം എന്ന തത്വത്തില്‍ വിശ്വസിച്ച് സകല കന്നഡക്കാരും വീടിന്റെ ടെറസ്സില്‍ തീപ്പെട്ടിക്കൂട് മുറികളും, ഉള്ള മുറികളില്‍ കാര്‍ഡ് ബോര്‍ഡും കര്‍ട്ടനും വെച്ച് പകുത്ത് എക്സ്റ്റ്റാ മുറികളും നിര്‍മ്മിച്ച് കഴുത്തറപ്പന്‍ തുകക്ക്‍ വാടകക്ക് കൊടുത്തിരുന്നെങ്കില്‍, വീണേടം വിഷ്ണുലോകം, പഷ്ണിയില്ലാതിരുന്നാല്‍ മതി എന്ന മട്ടില്‍ യാതൊരു ജാതി-മത-ദേശ ഭേദവുമില്ലാതെ വീടൊന്നിനു പത്തോ പതിനഞ്ചോ പേര്‍ വെച്ച് ചോദിച്ച വാടകയും കൊടുത്ത് , സോഫ്റ്റ്വെയര്‍ പിള്ളേര്‍ അവിടെയൊക്കെ അട്ടിയിട്ടു താമസിച്ചും പോന്നു.
ആകെ കൂടി ഒരു ആവറേജ് ടി മോഡല്‍ ബാച്ചി വീട്ടില്‍ ഉള്ള ഇലക്ട്രോണിക് ഉപകരണം ഒരു കളര്‍ റ്റി വിയാകുന്നു. പിന്നെ കിച്ചണില്‍ ഒരു ഗ്യാസ് സ്റ്റൌ-വിത്ത് ആള്‍ ദ ഫുഡ് സാംപിള്‍സ് -വേണ്ടവര്‍ക്ക് റ്റേസ്റ്റു ചെയ്യാനാകാം-സ്റ്റൌവ്വിന്റെ മുകളില്‍, ഉണങ്ങിപ്പിടിച്ച്.
വാഷ്ബേസിനില്‍ പരിത്രാണയുഗത്തിലെങ്ങോ മറ്റോ പാലും പിന്നെ മൂടും കരിഞ്ഞു കരിക്കട്ടയായ നിലയില്‍ അനാഥമായ ഒരു സോസ്‌പാന്‍-പകുതി വെള്ളം നിറച്ച്.
അടുക്കളയില്‍ ഒരു മൂലക്ക് നിറഞ്ഞു തുളുമ്പിയ വേസ്റ്റ് ബിന്‍..അതില്‍ പൊറോട്ട, ചിക്കണ്‍, ഫ്രൈഡ് റൈസ് മുതലായ പാര്‍സല്‍ ഫുഡ്ഡിന്റെ ബാക്കി നിറഞ്ഞിരിക്കുന്നു .
കക്കൂസില്‍ നിരനിരയായി വെച്ചിരിക്കുന്ന ടൂത്ത് പേസ്റ്റുകള്‍, പാരഷ്യൂട്ട് കുപ്പികള്‍, റ്റൂത്ത് ബ്രഷുകള്‍..ചുവരില്‍ പൊട്ടല്‍ വീണ, റ്റൂത്ത് പേസ്റ്റ് പതയും, സോപ്പ് പതയും കൊണ്ട് വെള്ളപ്പൊട്ടുകള്‍ നിറഞ്ഞ, മുഖക്കണ്ണാടി.
അമ്പതു കൊല്ലം ബീഡി വലിച്ചവന്റെ പല്ലിന്റെ കളറില്‍ ക്ലോസെറ്റ്.
സിറ്റിംഗ് മുറിയുടെ ഒരു മൂലക്ക് ട്രെയിന്‍ ആക്സിഡന്റ് കഴിഞ്ഞ സീനിനെ അനുസ്മരിപ്പിക്കുന്ന വിധം ചിതറിക്കിടക്കുന്ന ഷൂ, ചപ്പല്‍, സോക്സുകള്‍.
ഒരോ കിടപ്പുമുറികളിലും നിലത്ത് ചിതറിക്കിടക്കുന്ന മെത്തകള്‍. അതില്‍ നല്ല ജംബോ സൈസ് മത്തന്‍ മുളക്കാന്‍ വേണ്ട ഫലഭൂയിഷ്ടിയുള്ള മണ്ണും ചെളിയുമുള്ള ബെഡ് ഷീറ്റുകള്‍.
ചാഞ്ഞു ചരിഞ്ഞും കെട്ടിയിരിക്കുന്ന അയകളില്‍ ബലം കൊടുത്ത് ഒന്നു മടക്കിയെടുത്താല്‍, ഒരാളെ അടിച്ചു വീഴ്ത്താന്‍ പോന്ന ബലമുള്ള, വടി പോലെ നില്‍ക്കുന്ന ഉണങ്ങിയ തോര്‍ത്തുകള്‍.
വീട്ടില്‍ ഓടി നടന്നു ചിരിച്ചുല്ലസ്സിക്കുന്ന പാറ്റകള്‍.
വീട്ടില്‍ അങ്ങുമിങ്ങും മേഘങ്ങളെ പോലെ പറന്നു നടക്കുന്ന ദിനപത്രത്തിന്റെ പേജുകള്‍.
കറുത്ത കരിയില്‍ നിന്ന് എങ്ങനെ തിളങ്ങുന്ന വജ്രമുണ്ടാകുന്നുവോ, അതു പോലെ തന്നെ ഈ മോഡല്‍ ആദിമഗുഹകളില്‍ നിന്നായിരുന്നു, ബ്ലൂചിപ്പ് കമ്പനികളില്‍ ടൈയ്യും ഷൂസും, പതുക്കി ചീവിയ മുടിയുമായി സുന്ദരക്കുട്ടപ്പന്മാരായി യുവാക്കള്‍ ജോലി ചെയ്യാന്‍ എത്തിയിരുന്നത്.
ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ എത്തിയിരുന്ന യുവാക്കളില്‍ പലരും ആദ്യമായാണ് വീട് വിട്ടു താമസിക്കുന്നത് എന്ന കാരണത്താല്‍ വൃത്തി, വെടിപ്പ്, സ്വയം മാനേജ്മെന്റ് എന്ന കാര്യങ്ങളില്‍ അമ്പേ പിന്നിലായിരുന്നു.
ചിലരൊക്കെ അലക്കാതെ ഒരു ഷര്‍ട്ട് രണ്ടാഴ്ചയിടും. വൃത്തികെട്ടവന്മാര്‍.
ചെറുപ്പത്തിലേ മുതല്‍ നവോദയയില്‍ നല്ല ശിക്ഷണം കിട്ടിയിരുന്നതിനാല്‍, ഞാന്‍ അവരെ പോലെയാകാതെ, ഷര്‍ട്ടിന്റെ കോളറിന്റെ പിന്‍ഭാഗവും, കക്ഷവും ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം ഇറ്റിച്ച് വൃത്തിയാക്കുമായിരുന്നു.
വീടിനടുത്തുള്ള മലയാളിചേട്ടന്റെ ബേക്കറി, അവിടുത്തെ മസാലക്കടല, കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ടിന്റെ നീല-വെള്ള ബസ്സുകള്‍, മഡിവാലയിലെ കല്ലട/ഫ്രന്റ്സ് ട്രാവല്‍ ഏജന്‍സികള്‍, കൈരളി/മാസ്സ് ഹോട്ടലുകള്‍, വീടിന്റെ പിന്നിലെ ഓടയുടെ സുഗന്ധം, കൊതുകടി, പട്ടിശല്യം, ഉഡുപ്പി ഹോട്ടലിലെ സാമ്പാര്‍/ലെമണ്‍ റൈസ്, ആന്ധ്രാ മീല്‍സ്, കിംഗ്‌ഫിഷര്‍, ചിക്കന്‍ സിക്സ്റ്റിഫൈവ്, ഉറക്കച്ചടവോടെ മഡിവാലയില്‍ ബസ്സിറങ്ങി ഓഫീസിലേക്ക് കുതിക്കുന്ന തിങ്കളാഴ്ചകള്‍, കല്ലട വരാന്‍ കാത്ത് നില്‍ക്കുന്ന വെള്ളിയാഴ്ച സന്ധ്യകള്‍, മലയാളം പടം കാണാനിറങ്ങുന്ന ശനിയാഴ്ച രാത്രികള്‍..ഇങ്ങനെ ഒരു ബാംഗ്ലൂര്‍ മലയാളികളുടെ ജീവിതത്തിന് നിറവും മണവും നല്‍കുന്ന ഒത്തിരി ചിത്രങ്ങള്‍ ഉണ്ട്.
എന്റെ താമസം ബി റ്റി എമ്മിലും ജോലി മഡിവാലയിലും, കൂലി ഐ സി ഐ സി ഐയ്യിലും മനസ്സ് അങ്ങനെ പ്രത്യേകിച്ച് ഒരിടത്തുമല്ലാതെയുമായിരുന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലെ പ്രമുഖ ഒരു കമ്പനിയില്‍ കയറി, പ്രത്യേകിച്ച് പണിയൊന്നുമില്ല്ലാതെ "ബഞ്ചി"ലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇന്റ്രാനെറ്റിലെ മെസ്സേജ് ബോര്‍ഡില്‍ "ഗട്ടര്‍ ഫ്ലവര്‍" എന്ന അനോണി പേരില്‍ ചില തമശകളൊക്കെയെഴുതി എല്ലാവരെക്കൊണ്ടും "ആരാ ഈ ഗട്ടര്‍ ഫ്ലവര്‍?" എന്നു ചോദിപ്പിച്ചിരുന്ന ഒരു കാലം. ഫൈന്‍ഡര്‍ എന്നൊരു ഇന്‍റ്റ്രാനെറ്റ് സുനാപ്പി ഉപയോഗിച്ച് കമ്പനിയിലുള്ള സകല പെണ്‍പിള്ളേരുടേയും ഫോട്ടോ നോക്കി “ഇവള്‍ എനിക്ക് മച്ചാണോ?” എന്ന് നോക്കിയിരുന്ന സമയം.(“ഫൈന്‍ഡ് ഹെര്‍” എന്നായിരുന്നു അതിനെ ഞങ്ങള്‍ വിളിച്ചിരുന്നത്). പുതിയ ജോലി ആയിട്ടും, പുരപ്പുറം പോയിട്ട് ഇരിക്കുന്ന സീറ്റ് പോലും തൂക്കാതെ "ബഞ്ചി"ല്‍ യാതൊരു പണിയും ചെയ്യാതെ നടന്ന ടൈം.
വിതക്കാതെ കൊയ്യുന്ന ഈ ടൈപ്പ് ബഞ്ച് വീരന്മാരെ ആട്ടിത്തെളിച്ച് നടന്നിരുന്ന കന്നാഡക്കാരന്‍ ആനന്ദന്‍ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു:
"ടേയ്, നീ ഇങ്ങനെ ഇരുന്നാല്‍ ശരിയാവൂല. അവിടെ ഉത്സൂരിലുള്ള അമേരിക്കന്‍ ഭീമന്‍ കമ്പനിയില്‍ നമ്മുടെ റ്റീമില്‍ ഒരാളിനെ വേണം..നിനക്ക് പോകാന്‍ പറ്റുമോ?"
"ഇല്ല-അസംഭവ്യം"
"അതെന്ത്?"
"സോറി, ഒണ്‍ലി അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ പ്രൊജക്റ്റ്സ്"
"അതിന് അവിടെ വല്ലതും ഒഴിവു വേണ്ടേ? യുദ്ധകാലത്ത് റേഷന്‍ ഷാപ്പിന്റെ മുന്നിലെ ക്യൂ പോലാ അവിടെ ഒഴിവിനു കാത്ത് പിള്ളേര്‍ ഇടിച്ചു നില്‍ക്കുന്നത്"
"സാരമില്ല, ഞാനും നില്‍ക്കാം"
"നീ ഇവടെ പുതിയതാ അല്ലേ?"
(വിനയത്തോടെ)"ഉവ്വ്"
"ഇവിടെ എല്ലാ കൊല്ലവും പത്ത് ശതമാനം ജോലിക്കാരെ നിര്‍ബന്ധമായും പിരിച്ചു വിടും എന്നറിയാമോ?"
"ഉവ്വോ? അതെന്താ?"
"ഉപയോഗമില്ലാഞ്ഞിട്ട്. മിക്കവാറും അവര്‍ ബെഞ്ചേല്‍ ഇരിക്കുന്നവരാകും..ദേ വര്‍ഷം അവസാനിക്കാന്‍ പോകുന്നു."
"ഒഴിവ് എവടാന്നാ സാര്‍ പറഞ്ഞത്?"
"ഉല്‍സൂരില്‍..അമേരിക്കന്‍ ഭീമനാ..പോകുമോ?"
"പോണോ?" "പോണം"
"പോകാം"
"പോകൂ"
അങ്ങനെ ഞാന്‍ ഉല്‍സൂരിലെ അമേരിക്കന്‍ ഭീമന്‍ കമ്പനിയില്‍ വാടകക്ക് ജോലി ചെയ്തിരുന്ന ഞങ്ങളുടെ കമ്പനിയില്‍ നിന്നുള്ള റ്റീമില്‍ കയറി.
അമേരിക്കന്‍ ഭീമന്‍ കമ്പനി- ഐ.ഐ.ടി, ആര്‍.ഇ.സി, ബിറ്റ്സ് പിലാനി എന്നിവിടങ്ങളില്‍ നിന്നുള്ള ഘടാഘടിയന്മാര്‍, ചന്തയിലെ ഗുണ്ടകളെപ്പോലെ കമ്പ്യൂട്ടറെടുത്തിട്ട് പെരുമാറി പൊടിപാറിക്കുന്ന സ്ഥലം. യുവാക്കള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റില്‍ അടിച്ചുവാരാന്‍ വന്ന സുന്ദരിയായ യുവതിയെപ്പോലെ, നാണത്തോടെയും അല്പം ഭീതിയോടെയും ഞാന്‍ ആ ഓഫീസില്‍ വലംകാല്‍ വെച്ചു കയറി.
ഉള്ളത് പറയാമല്ലോ..എന്റെ കമ്പനിയില്‍ നിന്ന് അവിടെ കോണ്ട്രാക്റ്റിനു ജോലി ചെയ്യാന്‍ വന്നതാണ് എന്നു പറഞ്ഞാല്‍ ആ ഐ.ഐ.റ്റി ഗുണ്ടകള്‍ക്ക് ഇത്തിരി ആദരവാണ്. അവിടെ തന്നെ പണികള്‍ ചെയ്യുന്ന മറ്റു ചില കമ്പനികളിലെ ജോലിക്കാരനാണെന്ന് പറഞ്ഞാല്‍, മാത്യു ഹെയ്ഡന്‍, ദിനേശ് കാര്‍ത്തികിന്റെ ബൈസെപ്സ് മസിലിലേക്ക് നോക്കുന്ന പോലെ പുശ്ചിച്ച ഒരു നോട്ടമാണ്! "അങ്ങോട്ട് മാറി നില്‍ക്ക് ചൂലേ, തൊട്ടശുദ്ധാക്കാതെ" എന്ന മട്ടില്‍!
പേരിലൊക്കെ തറവാട്ട് പേര് ചിലര്‍ ചേര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായ സന്ദര്‍ഭമായിരുന്നു അത്.
എന്റെ പ്രൊജക്റ്റ് ലീഡര്‍ ഫ്രം ഐ.ഐ.റ്റി. പ്രൊജെക്റ്റ് മാനേജര്‍ ഫ്രം ഐ.ഐ.എം. കൂടെയുള്ളവര്‍ ആര്‍.ഇ.സി.ആനന്ദലബ്ധിക്ക് വേറെന്തു വേണം! പിന്നെ എനിക്കു ഒന്നു മനസ്സു തുറക്കാന്‍ ആകെ കൂടി ഒരു ചപ്പടാച്ചി കന്നട കമ്പനിയില്‍ നിന്നും ഒരു സാധു തെലുങ്കനും. ഇല്ലത്തെ ജോലിയെല്ലാം കഴിഞ്ഞു വന്നു പിന്നാമ്പുറത്തിരുന്ന് അന്യോന്യം സങ്കടം പറയുന്ന വേലക്കാരിയേയും വിറക് വെട്ടുകാരനേയും പോലെ എല്ലാ സന്ധ്യകളിലും ഒഴിഞ്ഞ ക്യാന്റീനിലെ മെഷീനില്‍ നിന്നും കാശിനു കൊള്ളാത്ത കാലിച്ചായ ഉണ്ടാക്കിക്കുടിച്ച് ഞങ്ങള്‍ സകല ഐ ഐ റ്റിക്കാരന്റേയും അപ്പന് പറഞ്ഞു.
എന്നു വെച്ചാല്‍ അമ്മാതിരി ബുദ്ധിമുട്ടായിരുന്നു അവിടെ ഒന്നു പിടിച്ചു നില്‍ക്കാന്‍!
പുതിയ സോഫ്റ്റ്വെയര്‍, അറിയാത്ത കുറേ റ്റെക്നോളജി, വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിലുള്ള ഡെഡ് ലൈന്‍സ്.....നിലാവത്തിറങ്ങിയ കോഴിയേപ്പോലെ അമേരിക്കന്‍ കമ്പനിയില്‍ ഞാന്‍ ചുമരുകളില്‍ ഇടിച്ചിടിച്ച് കറങ്ങി നടന്നു.
റ്റീം മീറ്റിംഗുകളില്‍ ഒന്നും മനസ്സിലാകാതെ വായപൊളിച്ച് ഇരുന്നപ്പോള്‍, തുണ്ടുപടമാണെന്ന് കരുതി, ഒസ്കാര്‍ അവാര്‍ഡ് കിട്ടിയ ഡയലോഗ് പടം "ഇംഗ്ലീഷ് പേഷ്യന്റ്" കാണാന്‍ കയറിയപ്പോള്‍ തോന്നിയ വികാരമായിരുന്നു. (ങേ? ആ പടത്തില്‍ അത്യാവിശ്യം പീസ് ഉണ്ടെന്നോ? ആ സംവാദം നമുക്ക് പിന്നെയാകാം ഉണ്ണികളേ.)
മീറ്റിംഗുകളില്‍, ചില ചോദ്യങ്ങള്‍ എന്നോട് മാനേജര്‍ ചോദിക്കുമ്പോള്‍ , എല്ലാവരും എന്റെ ഉത്തരം കേള്‍ക്കാന്‍ തുറിച്ചുനോക്കിയിരിക്കുമ്പോള്‍, ഫോണിന്റെ അങ്ങേത്തലക്കല്‍ ഉള്ള അമേരിക്കന്‍ സായിപ്പ്, "ഈസ് സംബഡി ഗോയിംഗ് റ്റു ആന്‍സ്വെര്‍ മൈ ക്വസ്റ്റ്യന്‍?" എന്ന് മൂപ്പിക്കുമ്പോള്‍....കൂട്ടബലാത്സംഗത്തിനിരയാവുന്നവര്‍ക്ക് പീഡനം എത്ര കുറവാണ് സഹിക്കേണ്ടത് എന്ന് തോന്നിപ്പോകും!
ഇതിലൊക്കെ ഏറ്റവും പാര, ഐ.ഐ.എം മാനേജര്‍ ആയിരുന്നു. അമേരിക്കന്‍ കമ്പനിക്ക് ഇന്ത്യന്‍ കമ്പനിയിലുണ്ടായ അവിഹിതഗര്‍ഭത്തിന്റെ ഫലമാണ് ഞാന്‍ എന്നത് കൊണ്ടാവാം, അങ്ങേര്‍ക്ക് സകല സമയവും ഞാനെന്ത് ചെയ്യുന്നു എന്നറിയണം. എല്ലാ ദിവസവും എന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൊടുക്കണം പോലും! സ്റ്റാറ്റസ് വളരെ മോശം ഏമാനേ എന്നല്ലാതെ എന്ത് അപ്‌ഡേറ്റ് കൊടുക്കാന്‍! അതും ഒരു പൊടിക്കും മനസ്സിലാവാത്ത ഒരു പ്രൊജക്റ്റിന്റെ സ്റ്റാറ്റസ്.
എല്ലാ ദിവസവും ഒരു മൂന്നര നാലാകുമ്പോള്‍ ടിയാന്‍ എന്റെ സീറ്റിന്റെ പിന്നില്‍ പ്രത്യക്ഷപ്പെടും.
"അര്‍ബിന്ദ്, വാട്ടീസ് യുവര്‍ സ്റ്റാറ്റസ്?"
"ങ്ങ് അത്പിന്നെ...ഗോയിംഗ് ഓണ്‍ മദന്‍...ഐ വില്‍ ഫിനിഷ് ഇറ്റ് റ്റുഡേ"
പിന്നെ മൂപ്പിലാന്‍ പിന്നോക്കം ഒന്നു വളഞ്ഞു നിന്നിട്ട് അഞ്ചാറ് ചോദ്യമാണ്.
"ഡിഡ് യൂ മേര്‍ജ് ദ കാസ് സ്റ്റാക്ക് വിത്ത് ദി പി എച്ച് റ്റു ഡെലിവര്‍ ദ വേര്‍ഷന്‍ നയന്റി സെവന്‍ റ്റു പ്ലാന്റേഷന്‍ റ്റുമോറോ?"
"....."
"ഡിഡ് യൂ അപ്ഡേറ്റ് ദി കോണ്‍ഫിഗ് സ്പെക് റ്റു ഗെറ്റ് ദി ലേറ്റസ്റ്റ് സ്ലീ വേര്‍ഷന്‍ വേര്‍ ദേ ഹാവ് റിലീസ്ഡ് എ ന്യൂ എ പി എസ്സ് വേഷന്‍?"
".............."
"വാട്ടീസ് യുവര്‍ എ പി എസ് ലൈന്‍? ആര്‍ യൂ യൂസിംഗ് ദി ലേറ്റസ്റ്റ് ഫീച്ചര്‍ വേര്‍ഷന്‍/ ഈസ് ഇറ്റ് ദി എയിറ്റി ഫൈവ് ലൈന്‍?"
നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ? ങാ, എനിക്കും ഏതാണ്ട് അത്രയൊക്കെയേ മനസ്സിലാകുമായിരുന്നുള്ളൂ.
സ്റ്റാറ്റസ്സ് ചോദിക്കുമ്പോള്‍ വിഷണ്ണനായി, ദയനീയത പരമാവധി മുഖത്ത് വരുത്തി, പണ്ട് റാഗിംഗ് നേരിടാന്‍ സീനിയേര്‍സിന്റെ മുന്നില്‍ നിന്നപോലെ നിന്നു നോക്കിയിട്ടും ഐ ഐ എമ്മിന് ഒരു കുലുക്കവുമില്ല.
കണ്ണില്‍ ചോരയില്ലാത്ത കാപാലികന്‍.
"ഏയ് ഇങ്ങനെ പോയാല്‍ ശരിയാവില്ല, നിങ്ങളുടെ കമ്പനിക്കാര്‍ കുറച്ചു കൂടി ഉഷാറാവണം" എന്ന് അങ്ങേര്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഒരു പത്തു ശതമാനത്തിന്റെ കണക്ക് മനസ്സിലെവിടെയോ മുഴങ്ങുകയും, ഈ കാലമാടന്‍ മാനേജറുടെ അടുത്ത് ഇങ്ങനെ പാവം കളിച്ച് നിന്നാല്‍ ഉടന്‍ തന്നെ നാട്ടില്‍ പഴങ്കഞ്ഞിയും കുടിച്ച് പറമ്പില്‍ കൂടി നടക്കാം എന്നു മനസ്സിലായി.
സംഗതി, എന്റെ പ്രൊജെക്റ്റിന് ഒരു കുഴപ്പവും ഇല്ല. എന്റെ പ്രൊജെക്റ്റ് ലീഡറിന്, എന്നെക്കുറിച്ച് ഒരു പരാതിയുമില്ല. പ്രൊജെക്റ്റില്‍ അത്യാവിശ്യം ചെയ്യേണ്ട കുഴപ്പം പിടിച്ച പണികളോ, ഫിക്സ് ചെയ്യേണ്ട ബഗ്ഗുകളോ ഇല്ല-എന്നിട്ടും മുറുമുറുപ്പ് മാനേജര്‍ക്ക്. എന്നും വൈകുന്നേരം വന്ന് എന്തൊക്കെയോ കണുകുണാ ചോദിക്കുന്നു...അതിനുത്തരം പറഞ്ഞില്ലെങ്കില്‍ എന്തോ മഹാവിപത്ത് സംഭവിച്ചത് പോലെ തലയും കുലുക്കി നടന്നു പോകുന്നു.
ഇവനൊക്കെയെവട്‌ന്ന് വരണടേയ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൂപ്പര്‍ക്കും തോന്നിയിരിക്കും.
താമസിയാതെ ഈ റാഗിംഗ് ഇങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. മോശം നമുക്ക് മാത്രമല്ല, നമ്മക്ക് പച്ചരി വാങ്ങാന്‍ കാശ് തരുന്ന കമ്പനിക്ക് കൂടിയാണേ.
സാധാരണ പോലീസ് ഏമാന്‍ പോക്കറ്റടിക്കാരന്റെ വീട്ടില്‍ വന്ന് "രാജപ്പന്‍ ഇല്ലേടീ ഇവടെ" എന്നു ചോദിച്ചാല്‍ രാജപ്പന്‍ എന്താണ് ചെയ്യുക? എവിടെയെങ്കിലും മാറി നിന്നിട്ട്, രാജപ്പന്‍ വീട്ടിലില്ല എന്നു പറയാന്‍ രാജമ്മയെ(രാജപ്പന്റെ ഭാര്യ) ചട്ടം കെട്ടും.അല്ലേ?
അതുപോലെ, മാനേജര്‍മറുതാ എന്നും സ്റ്റാറ്റസ്സ് ചോദിക്കാന്‍ ഇറങ്ങുന്ന നേരം സീറ്റില്‍ നിന്ന് അല്പനേരം മാറി നിന്നാല്‍ സംഗതി സോള്‍വാകും എന്ന് എനിക്കും തോന്നി. ഇരയെ കണ്ടു കിട്ടിയില്ലെങ്കില്‍ കുറച്ചു നേരം ചുറ്റിക്കറങ്ങി വേരെ ഏതെങ്കിലും വാടക ജോലിക്കാരനെ പേടിപ്പിച്ചിട്ട് ശല്യം വീട്ടില്‍ പൊയ്കോളും എന്നുറപ്പായിരുന്നു.
എവിടേയ്ക് മുങ്ങും? ക്യാന്റിനില്‍ പറ്റില്ല. വേറെ പലരും കാണും. ചിലപ്പോള്‍ ഈ മറുതാ തന്നെ ചായയും ബോണ്ടയും കഴിക്കാന്‍ അവിടെ വന്നുകൂടെന്നില്ല. എന്നാള്‍ പിന്നെ ബോണ്ടക്ക് തൊടാന്‍ അയാള്‍ "അരവിന്ദ് കിച്ചടി" തരമാക്കും. ലൈബ്രറി? ഏയ്...ബുക്ക് കണ്ടാല്‍ തന്നെ എനിക്ക് തുമ്മല്‍ വരും..മാത്രമല്ല, അവിടെ നിന്നെങ്ങാനും വരുന്നത് കണ്ടാല്‍ പണിയെടുക്കാതെ മാഗസിനുകളും വായിച്ച് നടക്കുകയാണെന്നും കരുതും. പാര്‍ക്കിംഗ്? വണ്ടിയില്ലാതെ തെണ്ടിനടക്കുന്നവന് അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗില്‍ എന്തുണ്ട് കാര്യം? സെക്യൂരിറ്റി ചേട്ടന്മാര്‍ പ്രശ്നമുണ്ടാക്കിയേക്കും.
സ്വച്ഛസുന്ദരവും, നിത്യമോഹനവുമായ, മണിക്കൂറുകള്‍ ഇരുന്നാലും യാതൊരു വിധത്തിലും ആര്‍ക്കും ഒരു കുറ്റവും കുറവും പറയാന്‍ പറ്റാത്ത, മുങ്ങാന്‍ പറ്റിയ ഒരു സ്പോട്ട് പെട്ടെന്ന് എന്റെ മുന്‍പില്‍ തെളിഞ്ഞു.
കക്കൂസ്.
സത്യത്തില്‍ ഈ കക്കൂസ് മുങ്ങല്‍ വിദ്യ പണ്ട് പണ്ടേ വീട്ടില്‍ പയറ്റി ഞാന്‍ വിജയിച്ചിട്ടുള്ളതാണ്. വര്‍ഷങ്ങളുടെ പാരമ്പര്യവും, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസവുമുള്ള മുങ്ങല്‍ വിദ്യ.
പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ അവധിക്ക് നാട്ടില്‍ വന്ന അച്ഛന്‍ എനിക്ക് ഇന്ത്യയുടെ നാലുദിക്കുകള്‍ ഏതൊക്കെ എന്ന മഹാവിജ്ഞാനം ഉപദേശിച്ച് തരാന്‍ തീരുമാനിക്കുകയും, ഒരു വടിയും പിന്നെ എന്നേയും എടുത്ത് കൊണ്ട് പിന്നിലെ ചായ്പ്പില്‍ പോയി ഇരുപ്പാവുകയും ചെയ്തു. അച്ഛന്‍ എത്ര തവണ പറഞ്ഞിട്ടും "തെക്ക് ഇന്ത്യന്‍ മഹാസമുദ്രം, കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് ഹിമാലയം" (അങ്ങനെത്തന്നെയല്ലേ?) എന്ന് എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ല. എന്തോന്ന് തെക്ക് എന്തോന്ന് വടക്ക്? പരിപ്പുവട തിന്ന് തെക്ക് വടക്ക് നടക്കേണ്ട പ്രായത്തില്‍ എന്തോന്ന് ചോക്രപി? മകന്റെ വഞ്ചിയിപ്പോഴും വടക്ക് കരക്ക് തന്നെ എന്നു മനസ്സിലാക്കിയ അച്ഛന്‍ കുറേശ കൈപ്രയോഗം തുടങ്ങി.
രംഗം വഷളാവുന്നു എന്നു കണ്ടപ്പോഴാണ്, കക്കൂസില്‍ പോണം എന്ന്, നിഷേധിക്കാന്‍ കഴിയാത്ത അരടിയന്തിരപ്രമേയം ഉന്നയിച്ച് ഞാന്‍ കക്കൂസിലേക്ക് മുങ്ങിയത്.
അതിനകത്ത് കയറി, ചെറിയ കിളിജനലിലൂടെ ചായ്പ്പിലേക്ക് നോക്കി നിന്നു. ചായ്പ്പിലിരുന്ന അച്ഛന്‍ എന്റെ ഭാഗത്തു നിന്നും ശബ്ദമൊന്നും കേള്‍ക്കാതെയിരുന്നപ്പോള്‍ പുരികം ചുളിച്ച് മെല്ലെ കക്കൂസിന്റെ പിന്‍ഭാഗത്ത് നിന്ന് ചെവി വട്ടം പിടിച്ചു. ഒന്നു ഞെട്ടിയ ഞാന്‍ മെല്ല, ഒരു മഗ്ഗ് വെള്ളമെടുത്ത് ക്ലോസെറ്റില്‍ ഒഴിക്കുകയും വായ കൈത്തണ്ടയോട് ചേര്‍ത്ത് വെച്ച് ഊതി, വികൃതമായ ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.
അച്ഛന്‍ വടി വലിച്ചെറിഞ്ഞ്, മൂക്ക് തിരുമ്മി, "ശോ പാവം" എന്ന മുഖഭാവത്തോടെ വേഗം എങ്ങോട്ടോ നടന്നു പോയി.
അച്ഛന്‍ പറ്റി. പിന്നെയാണ് ഐ ഐ എം. മാനേജര്‍. അങ്ങനെ നാലു മണിക്ക് സ്റ്റാറ്റസ് ചോദിക്കാന്‍ വരുന്ന മാനേജറെ ഒഴിവാക്കാന്‍ ഒരു മൂന്നമ്പതാകുമ്പോള്‍ ഞാന്‍ മെല്ലെ റ്റോയ്‌ലെറ്റിലേക്ക് സ്കൂട്ടായി തുടങ്ങി. വെറും ഇരുപത് മിനിട്ട് അതിനകത്ത്-അതിനിടയില്‍ ധൂമകേതു പ്രദക്ഷിണം കഴിഞ്ഞ് പൊയ്കോളും. തിരിച്ചു വന്നാല്‍ പിന്നെ നേരം വൈകുവോളം സ്വസ്ഥമായിരുന്ന് ചാറ്റ് ചെയ്യാം..സോറി, ജോലി ചെയ്യാം.
എന്നും റ്റോയ്‌ലെറ്റില്‍ പോയി ചുമ്മാ കയറി കതകടച്ചിരിന്നു സമയം കൊല്ലുന്നതെങ്ങിനെ? അന്നുണ്ടായിരുന്ന "ഇടിക്കട്ട" നോക്കിയാ മൊബൈലിലെ "ടെട്രിസ്സ്" എന്ന ഗെയിം കളിച്ചു കൊണ്ടിരിക്കാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഏതായാലും അവിടം വരെ ചെന്നതല്ലേ എന്നു കരുതി കാര്യം കഴിക്കുകയും ചെയ്തു.
സത്യം പറയണമല്ലോ..യൂറോപ്പ്യന്‍ ക്ലൊസെറ്റ് അടച്ചിട്ട്, അതിന്റെ മുകളില്‍ ടിഷ്യൂ വിരിച്ച് വെറുതേയിരിക്കാന്‍ നല്ല സുഖമായിരുന്നു. എങ്ങും നിറഞ്ഞു നില്‍ക്കുന്ന മൂക ശാന്തത..അപ്പുറത്ത് നിന്നും ഫ്ലഷ് ചെയ്യുന്നതിന്റെ കളകളാരവം..നിശബ്ദതയെ ഭന്‍ജിച്ചുകൊണ്ട് ഇടക്കിടെ അപ്പുത്ത് നിന്ന് കളകൂജനങ്ങള്‍..ഭീതിയുയര്‍ത്തും വിധം ദൂരെ നിന്നെവിടെയോ മുഴങ്ങുന്ന വന്യ ഗര്‍ജ്ജനങ്ങള്‍..കാറ്റില്‍ ഒഴുകിയെത്തുന്ന സോപ്പിന്റെ സുഗന്ധം..ഇരുപത് മിനിട്ട് സമയം കൊല്ലാന്‍ ഇതില്‍പരം സെറ്റപ്പ് വേണോ!
ഇടക്ക് മൂക്കിന്റെ നെല്ലിപ്പലക പൊളിയുന്ന സൈസ് അത്യാഹിതങ്ങള്‍ അടുത്ത മുറികളില്‍ ഉണ്ടാവുമ്പോള്‍, മാളത്തില്‍ നിന്ന് പുകച്ച് ചാടിച്ച എലിയെപ്പോലെ പ്രാണവായുവിനായി ഓടിരക്ഷപെടേണ്ടി വന്നിട്ടുമുണ്ട്.
ഏതാണ്ട് ഒരു മാസം അങ്ങനെ പോയി. റ്റെട്രിസ്സില്‍ കളിക്കാന്‍ ലെവലുകളൊന്നും ബാക്കിയില്ലാതെയായി.
മാനേജര്‍ സീറ്റില്‍ എന്നെക്കാണാതെ ഇടക്ക് സ്റ്റാറ്റസ്സ് ചോദിച്ച് മെയിലയക്കാന്‍ തുടങ്ങി. അത് സാരമുള്ളതല്ല, മെയിലാണെങ്കില്‍ ആരോടെങ്കിലും ചോദിച്ചിട്ട് മറുപടി അയച്ചാല്‍ മതിയല്ലോ.
പക്ഷേ അത്ഭുതമെന്ന് പറയട്ടെ, ഇതിനിടെ അരവിന്ദന്‍ മെല്ലെ മെച്ചപെടാന്‍ തുടങ്ങിയിരുന്നു..പലരോടും ചോദിച്ചും, മെയിലയച്ചും, ശനിയാഴ്ച ഒറ്റക്കൊഫീസില്‍ വന്നും വീട്ടിലിരുന്നു വായിച്ചും, മെല്ലെ മെല്ലെ ഓഫീസില്‍ ചെയ്യുന്ന മഹാസംഭവം അരവിന്ദന്‍ പഠിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. പഠിക്കും തോറും മാനേജറുടെ ഭാഷ മനസ്സിലാക്കാന്‍ അമേരിക്കന്‍ കമ്പനിയില്‍ സാധാരണയുപയോഗിക്കുന്ന പേരുകള്‍ അറിഞ്ഞിരിക്കേണ്ട കാര്യമേയുള്ളൂവെന്നും, സോഫ്റ്റ്വെയറിന്റെ ചോരക്ക് എവിടേയും നിറം ചുവപ്പ് തന്നെയെന്നും മനസ്സിലായി വന്നു.
പ്രൊജെക്റ്റ് ലീഡര്‍ക്ക് അരവിന്ദന്‍ പ്രിയങ്കരനായി. വലം കൈയ്യായി. എന്റെ പണിമിടുക്ക് കണ്ടാണോ, അതോ എന്നും ചായ കുടിക്കാന്‍ പോകുമ്പോള്‍ മൂപ്പര്‍ വാങ്ങുന്ന ഹല്‍ദിറാമിന്റെ ഖട്ടമീട്ടാ മിക്സ്ചറിന്റെ പൈസ ഞാന്‍ തന്നെ കൊടുത്തത് കൊണ്ടാണോ എന്നെനിക്കുറപ്പില്ല-ഇന്നും.
താമസിയാതെ ഞാന്‍ കക്കൂസില്‍ പോകല്‍ നിര്‍ത്തി- അയ്യേ അതല്ല. മുങ്ങലിന്റെ കാര്യാ ഉദ്ദേശിച്ചത്. വഴിയിലെവിടെയോ എന്തു കൊണ്ടോ, റാഗിംഗ് മടുത്തിട്ടാകാം, മാണേജറിന്റെ വരവും നിന്നു പോയി. ഉരുളക്കുപ്പേരി കൊടുക്കാറായപ്പോഴേക്കും ചോറു തീര്‍ന്നു പോയിരുന്നു എന്നു സാരം.
* * *
മാസങ്ങള്‍ കഴിഞ്ഞ് പ്രൊജക്റ്റ് സംബന്ധമായി എന്റെ റ്റീമിന് അമേരിക്കയിലെ റ്റീമുമായി ഒരു എമെര്‍ജെന്‍സി മീറ്റിംഗ്. വിചാരിച്ചതു പോലെ പ്രൊജെക്റ്റ് നടന്നില്ല. ഡിലേ ഉറപ്പ്. ക്വാളിറ്റിയും പല കാരണങ്ങളാല്‍ അമ്പേ മോശം. അങ്ങൊട്ടുമിങ്ങോട്ടും പഴി ചാരാന്‍ ഇരു കൂട്ടരും ആരോപണശരങ്ങള്‍ മൂര്‍ച്ച കൂട്ടി വെച്ചിരിക്കുന്നു. എന്തായാലും സായിപ്പിന്റെ തെറി ഞങ്ങള്‍ക്ക് ഉറപ്പ്. എങ്കിലും ശക്തമായി പോരാടാന്‍ ഞാനും എന്റെ പ്രൊജെക്റ്റ് ലീഡറും തയ്യാര്‍. മീറ്റിംഗ് റ്റേബിളില്‍ ചോര പൊടിയും എന്ന് കണിശം. ചായ കുടിച്ച് ബണ്ണും തിന്ന് കണ്ഠം ശുദ്ധമാക്കി ഞാനും ലീഡറും ഫോണിന്റെ ഇടം വലം ഇരുന്നു. മീറ്റിംഗ് തുടങ്ങാന്‍ രണ്ട് മിനിറ്റ്. മറ്റു റ്റീമംഗങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് സപ്പോര്‍ട്ടിനായി പിന്‍നിരയില്‍ സുസജ്ജം. ഇനി ഒരാള്‍ കൂടെ വന്നാല്‍ യുദ്ധം ആരംഭിക്കാം.
വരാനുള്ള ആള്‍, ഞങ്ങളുടെ മാനേജര്‍ മദന്‍..എം ബി എ ഫ്രം ഐ ഐ എം.
പ്രൊജെക്റ്റ് ലീഡര്‍ മേനേജറുടെ എക്സ്റ്റെന്‍ഷനില്‍ വിളിച്ചു നോക്കി..എടുക്കുന്നില്ല.
മൊബൈലില്‍ വിളിച്ചു..എടുക്കുന്നില്ല. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തു.
അല്പ നേരത്തെ ഓകെ ഓകെയ്കു ശേഷം ലീഡര്‍ ഒരു ചിരിയോടെ ഫോണ്‍ കട്ടാക്കി.
"നമുക്ക് മീറ്റിംഗ് തുടങ്ങാം..." ലീഡര്‍ എന്നോട് പറഞ്ഞു.
"മദന്‍?"
"മൂപ്പര്‍ക്ക് വയറിന് സുഖമില്ലത്രേ...റ്റോയ്‌ലെറ്റിലാ....താമസിച്ചേ വരൂ."
റൂമില്‍ അടക്കിയ ചിരികള്‍.
"ഇത് മദന്റെ സ്ഥിരം പരിപാടിയാ..പണ്ടു തൊട്ടേ..അമേരിക്കയിലെ സായിപ്പ് ദേഷ്യപ്പെട്ട് മീറ്റിംഗ് വിളിച്ചാല്‍ മൂപ്പര്‍ക്ക് ഉടന്‍ വയറിളകും."
ലീഡര്‍ വിശദീകരിച്ചു. ഞങ്ങളെല്ലാവരും ചിരിച്ചു. ഇല്ല, ഞാന്‍ ചിരിച്ചില്ല.
ദൈവമേ അങ്ങ് വലിയവന്‍ എന്നു മനസ്സില്‍ പറഞ്ഞ്, കൈയ്യൊന്ന് കൂട്ടിത്തിരുമ്മി, സ്പീക്കര്‍ ഫോണിനടുത്തേക്ക് കസേര വലിച്ചിട്ട് ഞാന്‍ പറഞ്ഞു.
" ദെന്‍, ലെറ്റ്സ് സ്റ്റാര്‍ട്ട്".
വാല്‍ക്കഷ്ണം : അമേരിക്കന്‍ കമ്പനി പുറത്ത് നിന്ന് ആളെയെടുക്കന്നതിനോട് മാനേജര്‍ക്ക് ഭയങ്കര എതിര്‍പ്പായിരുന്നുവത്രേ...വന്ന് വന്ന് പ്രൊജക്റ്റ് മൊത്തമായി ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടപ്പെടുമോ എന്ന ഒരു പേടി ആയിരുന്നുവത്രേ. ആ ഒരു ഈര്‍ഷ കാരണമായിരുന്നു എന്റെ പിഞ്ചു ഹൃദയത്തിന് അദ്ദേഹത്തിന്റെ അണോഫിഷ്യല്‍ റാഗിംഗ് നേരിടേണ്ടി വന്നതത്രെ.
അക്കാലഘട്ടത്തില്‍ എന്നെ അകമഴിഞ്ഞ് സഹായിച്ച, ചില ഒടുക്കത്തെ ഐ ഐ ടി ബുദ്ധിമാന്മാരോടൊഴിച്ച് ബാക്കി ആര്‍ ഇ സി, ബിറ്റ്സ് പിലാനി കാളികൂളികളോട് ഇടിച്ച് നില്‍ക്കാന്‍ ആംപിയര്‍ ഉണ്ടാക്കിത്തന്ന ലോകമെങ്ങുമുള്ള എന്റെ എല്ലാ കൂട്ടുകാര്‍ക്കും....
ഫ്രം ദ ഹാര്‍ട്ട് ഓഫ് മൈ ബോട്ടം..അയ്യേ ഛെ തെറ്റി..ഫ്രം ദ ബോട്ടം ഓഫ് മൈ ഹാര്‍ട്ട്..ഞാന്‍ ഇവിടെ നന്ദി പറയുന്നു.
അങ്ങനെ അധികം കുഴപ്പമില്ലാതെ സ്മൂത്തായി ജീവിതം പോകുമ്പോളായിരുന്നു ആ സുന്ദരി എന്റെ ജീവിതത്തിലേക്ക് കയറി വന്നത്. മനം മയക്കുന്ന ആകാരവടിവോടെ, നാണത്തോടെ എന്റെ മുന്നില്‍ ചരിഞ്ഞു നിന്ന, നെറ്റിയില്‍ ചുവന്ന കുറി തൊട്ട, മിതഭാഷിയായ , ഒരു കറുത്ത സുന്ദരി..ഒരു സെക്കനാന്റ് കൈനറ്റിക്ക് ഹോണ്ട.
(തുടരും)