എന്റെ സ്വന്തം നാട് - ദൈവത്തിന്റേയും
ഓഫീസില്‍ വെറുതേ കുത്തിയിരുന്ന് ഇന്റര്‍നെറ്റ് ബ്രൌസിംഗിന്റെ അനന്ത സാധ്യതകള്‍ അവലോകനം ചെയ്യുകയാണ് പ്രധാന പരിപാടിയെങ്കിലും, നമ്മുടെ ഓഫീസ് ജീവിതത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്നറിയണമെങ്കില്‍ ലീവ് ചോദിക്കുക തന്നെ വേണം.
ലീവ് ചോദിച്ചു നമിച്ചു നിന്നപ്പോള്‍ മാനേജര്‍ - ‘ഏയ് നീ പോയാല്‍ ഇവിടെ എല്ലാം കുളമാകും.പോണോ?’ എന്ന്.
പറഞ്ഞത് എന്നോട് തന്നെയെന്ന് ഉറപ്പു വരുത്താന്‍ പിന്നിലോട്ട് നോക്കി വേറെ ആരും നില്‍പ്പില്ലെന്ന് ഉറപ്പ് വരുത്തി.
പിന്നെ സഹതാപത്തോടെ മാനേജറെ നോക്കി- കഷ്ടം. റ്റീമിലുള്ളവരെ കുറിച്ച് ഒന്നുമറിയാത്ത ഇവനെയൊക്കെ ജോലിക്കെടുത്താല്‍ കമ്പനി മുതലാളി കുത്തുപാളയെടുക്കും!
‘അല്ല സാര്‍..അമ്മക്ക് അസുഖമാണ്..പോയേ പറ്റൂ.’ ഒന്നു കൂടി കുനിഞ്ഞു.
മാനേജര്‍ അതില്‍ സമ്മതിച്ചു.
എണ്ണിച്ചുട്ട് കിട്ടിയത് രണ്ടാഴ്ച, യാത്രക്ക് നാല്, ശിഷ്ടം പത്ത്.
ഞാനില്ലാത്ത പത്തുദിവസം ഇന്റര്‍നെറ്റ് ബില്ലിലെ കൂറ്റനിടിവ് കണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ കിട്ടുമോ എന്ന നേരിയ ഭയത്തോടെ ഓഫീസില്‍ നിന്നും പായ്കപ്പായി.
അമ്മ രണ്ട് കൊല്ലം കൂടെയുണ്ടായിരുന്നത് കൊണ്ട് നാട്ടില്‍ പോകാന്‍ അങ്ങനെ തോന്നിയിരുന്നില്ല. ഇടക്ക് അമ്മക്ക് ഒരു ഹാര്‍ട്ട് അറ്റാക്ക്, ആന്‍ജിയോപ്ലാസ്റ്റി പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള കോംപ്ലിക്കേഷന്‍സ്-അതെല്ലാം ഒന്നടങ്ങേണ്ടി വന്നു, നാട്ടില്‍ അച്ഛന്‍ തനിച്ചാണെന്ന് തോന്നിത്തുടങ്ങാന്‍. പോരാഞ്ഞ് അച്ഛന്‍ അമ്മക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അമ്മ, യെബോ, ഗുഡ് മോറന്‍, ബൈ ഡാങ്കി ചേട്ടന്‍ എന്നൊക്കെ ആഫ്രിക്കാന്‍സ് വരെ പറയാന്‍ തുടങ്ങിയിരിക്കുന്നു!
പണ്ട് ഹൈദ്രാബാദില്‍ ജോലി ചെയ്തിരുന്ന സമയത്ത് എന്നേയും ഹൈദ്രാബാദിനേയും കാണാന്‍ വന്ന സമയത്ത്, നാട്ടില്‍ നിന്ന് തങ്കപ്പന്‍ സാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ , “ചെപ്പണ്ടി തങ്കപ്പന്‍ഗാരു, എന്ന വിശേഷലു“ എന്ന് ചോദിച്ച ആളാണ്! ഇനിയും ഇവിടെ നിര്‍ത്തിയാല്‍ അച്ഛന്റെ കാര്യം പരുങ്ങലില്‍ ആയേക്കാം. അച്ഛന്റെ ഫോട്ടോയെങ്ങാനും കണ്ടിട്ട് ‘മോനേ ആരാ ഈ കണ്ട്രി ലുക്കിംഗ് ഇന്ത്യന്‍‘ എന്നെങ്ങാനും ചോദിച്ചാല്‍! അതു കൊണ്ട് റിട്ടേണ്‍ റ്റിക്കറ്റ് കണ്‍ഫേമാക്കുകയായിരുന്നു.
കൂടാതെ, വിദേശത്തു നിന്ന് സായിപ്പന്മാര്‍ വീല്‍ചെയറും പായും തലയിണയുമെടുത്ത് ഇന്ത്യയിലേക്ക് ചികിത്സ തേടി വരുമ്പോള്‍, ഇന്ത്യക്കാരിയായ അമ്മയെ മെഡിക്കല്‍ എയിഡ് പോലുമില്ലാതെ വിദേശത്ത് കൊണ്ടുവന്നു ചികിത്സിക്കാന്‍ അമ്മക്ക് സോമന്‍ സിനിമയില്‍ പറയുന്ന ടൈപ്പ് രോഗം ഒന്നുമില്ലായിരുന്നല്ലോ.
ഇന്റര്‍നെറ്റും ബ്ലോഗും ഇ-പത്രങ്ങളും വഴി കേരളവുമായി ബന്ധം നിലനിര്‍ത്തി പോന്നിരുന്നത് കൊണ്ടും, സഹ-വിദേശ ഇന്ത്യക്കാരുടെ, അതും ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തിരിക്കുന്നവരുടെ വരെ-യാത്രാനുഭവങ്ങള്‍ കേട്ടനുഭവിച്ചിരുന്നത് കൊണ്ടും യാത്രക്ക് മാനസികമായി ഞാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തില്‍ കിതക്കുമ്പോഴും, ഗള്‍ഫ് മണിയില്‍ മുന്നോട്ട് കുതിക്കുന്ന നാട്.
വീര്‍ത്തു വീര്‍ത്തു വീണ്ടും വീര്‍ക്കുന്ന പ്രോപ്പര്‍റ്റി ബൂം കുമിള.
റോഡുകളില്‍ എഫ് വണ്‍ റേസിംഗിനെ അനുസ്മരിപ്പിക്കുന്ന പരക്കം പാച്ചില്‍-നല്ല കട്ടി ചീസിന്റെ അനുസ്മരിപ്പിക്കുന്ന, ഇടക്കിടക്ക് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ.
കഫം കൊണ്ട് മാര്‍ബിളിട്ട നടപ്പാതകള്‍, ഒരു പാവം ‘പാമ്പ്’ പൂസായി കിടന്നുറങ്ങുന്ന വെയിറ്റിംഗ് ഷെഡ്ഡുകള്‍, കാക്കതൂറിയ ബെഞ്ചുകള്‍, അകത്തുള്ളതിനേക്കാള്‍ പുറത്ത് ചപ്പും ചവറുമായി കിടക്കുന്ന ചപ്പുകുട്ടകള്‍. ആരാന്റെ മതില്‍ നാടിന്റെ മതില്‍ എന്ന രീതിയില്‍ എഴുത്തും പരസ്യവും പോസ്റ്ററുകളും നിറച്ച വൃത്തിഹീനമായ മതിലുകള്‍. ജട്ടികള്‍ കൊണ്ട് തോരണമിട്ട കരിമ്പനടിച്ച കെട്ടിടങ്ങള്‍.
അങ്ങനെ പലതും നൊസ്റ്റാള്‍ജിക് ആയി മനസ്സില്‍ ഉണ്ടായിരുന്നു.
നൊസ്റ്റാള്‍ജിയ എന്നാല്‍ യാത്ര തുടങ്ങുന്ന എയര്‍പോര്‍ട്ടില്‍ വെച്ചു പോകുന്ന ഒരു ബാഗേജ് മാത്രമാണ്. നാട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളും പഴയ വീഞ്ഞു പോലെ നുണഞ്ഞാസ്വദിക്കാം എന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു സ്വപ്നം മാത്രമാണ്. നിലനില്‍പ്പിനായി പരവേശത്തോടെ മടുമടെ കുടിക്കുന്ന പച്ചവെള്ളം മാത്രമാകുന്നു നാട്ടിലെ ഓരോ അനുഭവങ്ങളും. അത്രക്ക് തിക്കാണ്, തിരക്കാണ്. ധൃതിയും അരക്ഷിതാവസ്ഥയും സംശയവും സ്വാര്‍ത്ഥതയും ആണവിടെ.
എയര്‍പോര്‍ട്ടില്‍ ചെന്ന് ‘അത്തര്‍ എയര്‍വേയ്സ്‘ ചെക്ക്-ഇന്‍ന്നു ചെന്നപ്പോള്‍ ബാഗിന് ഓവര്‍ വെയിറ്റ്. വെറും പതിനഞ്ചു കിലോ. കൌണ്ടറിലിരുന്ന ഗൌണ്ടര്‍ കണ്ണുരുട്ടി ബാഗിനെ ക്രാഷ് ഡയറ്റിംഗ് കോഴ്സിനു തിരിച്ചു വിട്ടു. ഷാമ്പൂ, സ്പ്രേ, ഈച്ചേക്കൊല്ലി, പല്ലേക്കുത്തി, ചെപ്പിത്തോണ്ടി, ചപ്പലുകള്‍ എല്ലാം പുറത്തേക്ക് പറന്നു വീണതൊനൊടുവില്‍ പതിനഞ്ച് കിലോ കുറഞ്ഞ് സ്ലിം ബ്യൂട്ടിയായി എന്റെ പെട്ടി കണ്‍വേയര്‍ ബെല്‍റ്റിലൂടെ കുണുങ്ങി കുണുങ്ങി മണിയറയിലേക്ക് നീങ്ങുന്ന നവവധുവിനെ പോലെ എയര്‍പോര്‍ട്ടിനകത്തേക്ക് അകത്തേക്ക് യാത്രയായി.
ആളെ തല്ലിക്കൊന്ന് നെടുകെ നിര്‍ത്തി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞത് പോലെയുള്ള നീളന്‍ ബാഗു പുറത്തിട്ട് വരുന്ന സായിപ്പന്മാരെ ഒരു ചെക്കും ചെയ്യാതെ ചെക്ക് ഇന്‍ ചെയ്യിപ്പിക്കുന്നത് കാണാമായിരുന്നു.
ജനിക്കുകയാണെങ്കില്‍ മിനിമം ഡോനട്ടിന് മൈദമാവടിക്കുന്ന കൂതറ സായിപ്പായെങ്കിലും ജനിക്കണം. കണ്ടില്ലേ കിട്ടുന്ന ട്രീറ്റ്മെന്റ്! ഞാന്‍ പല്ലു ഞറുമ്മി.
ഇനി ഒരിക്കലും മൂരാച്ചി അത്തര്‍ എയര്‍വേയ്സിനില്ല..സൈഡില്‍ കൂടി പോയ ഒരു സുന്ദരി എമിറേറ്റ്സ് എയര്‍ ഹോസ്റ്റസ്സിനെ മനസ്സാ സാക്ഷിയാക്കി ഞാന്‍ പ്രതിജ്ഞ ചെയ്തു.
ദോഹയില്‍ നിന്ന് കൊച്ചി ഫ്ലൈറ്റ് പിടിക്കുന്നതിന് മുന്‍പ് സമയം ഉണ്ടായിരുന്നത് കൊണ്ട് ഡ്യൂട്ടീ ഫ്രീയില്‍ വെറുതേ വില നോക്കി സമയം കളയാമെന്ന് കരുതി അങ്ങോട്ട് കയറി. ഉള്ളത് പറയണമല്ലോ, എല്ലാം നല്ല സാധനങ്ങള്‍, അതിലും നല്ല വിലകള്‍. നിരനിരയായി വെച്ചിരിക്കുന്ന പെര്‍ഫ്യൂമുകള്‍. അര്‍മാനി, ജിയോവാനി, കാല്‍വിന്‍ ക്ലിയന്‍, ഡോള്‍ചെ ആന്റ് ഗബാന, ഈനാംപേച്ചി ആന്റ് മരപ്പട്ടി, റാല്‍ഫ് ലോറന്‍, ഷനേല്‍ ഇങ്ങനെ പോകുന്ന വിഖ്യാത ബ്രാന്റുകള്‍.
“ഹ്രും ശ്ല്യും ഘ്രീം ക്ലീം“.
ഞാന്‍ തിരിഞ്ഞു നോക്കി. അതാ പിന്നിലൊരു മലയാളി.
തന്റെ മൂക്കിനുള്ളിലെ വസ്തുവകകള്‍ കൈയ്യിലുള്ള കൈലേസില്‍ വിസ്തരിച്ചൊന്ന് അണ്‍സിപ്പ് ചെയ്തു കൊണ്ട്. പെര്‍ഫ്യൂം സ്റ്റോറല്ലേ, നന്നായി മണം പിടിക്കാനാകും.
ഇന്‍ ചെയ്ത ഫാഫ് സ്ലീവ് ഷര്‍ട്ടും, ഇറക്കം കുറവായ പാന്‍സും തേഞ്ഞ കോ-വാദിസ് ചെരിപ്പുമിട്ട് എണ്ണ തേച്ചു ചീകിയ മീശയും മുടിയുമായി കേരളത്വം തുളുമ്പുന്ന ഒരു ശാലീന മലയാളി.
ഞാന്‍ ഞെട്ടി..ഏതോ പിശുക്കന്‍ ഗള്‍ഫ് മുതലാളി..വേഷം എത്ര ലളിതം! വാങ്ങിക്കുന്നതോ വമ്പന്‍ പെര്‍ഫ്യൂമും..ഇതാണ് ക്ലാസ്സ് ക്ലാസ്സ് എന്ന് പറയുന്നത്. ഞാന്‍ മനസ്സിലോര്‍ത്തു.
ടിയാന്‍ നേരെ ചെന്ന് ഒന്നു രണ്ട് ബ്രാന്റൊക്കെ എടുത്ത് ‘വേണോ വേണ്ടേ?’ എന്ന മട്ടില്‍ നോക്കി അവിടെ തന്നെ വെച്ചു. വളരെ ബ്രാന്റ് കോണ്‍ഷ്യസ്സ് ആയുള്ള കോടീശ്വരന്‍ ആയിരിക്കും! ഞാന്‍ അല്പം സൈഡിലേക്ക് ഒതുങ്ങി. ഹ്യുഗോ ബോസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അദ്ദേഹം കാണാന്‍ നല്ല ഭംഗിയുള്ള ഒരു കുപ്പി എടുത്തു, തിരിച്ചു മറിച്ചും നോക്കി.
എന്നിട്ട് പെട്ടെന്ന്, പൂവന്‍ കോഴി കൂവാന്‍ ചിറക് വിരിക്കുമ്പോലെ കക്ഷം അങ്ങോട്ട് വിരിയിച്ചിട്ട് ഇടംവലം രണ്ട് പൂശല്‍ ആയിരുന്നു!
പിന്നെ കഴുത്തിന് ചുറ്റും കയറ് ചുറ്റണ ആക്ഷനില്‍ മൂന്ന് വട്ടം.
ശേഷം, കുപ്പി എടുത്തിടത്ത് തന്നെ വൃത്തിയായി വെച്ചിട്ട് കൂളായി ഇറങ്ങി ഒറ്റ പോക്ക്!
‘ആക്‍ച്വലി ഇപ്പോ ഇവിടെ സംഭവിച്ചത് എന്തായിരിക്കും?’എന്നു വിചാരിച്ചു നില്‍ക്കുന്ന എന്റെ കണ്ണ് അപ്പുറത്ത് നിന്ന സായിപ്പിന്റെ കണ്ണിലുടക്കി. അവിടേയും അതേ ഭാവം.
അല്പനേരം കൂടി കഴിഞ്ഞപ്പോഴാണ് മനസ്സിലായത് - വേറെ രണ്ടു മൂന്ന് ലളിതവേഷധാരികളായ മലയാളികളും, ഭയങ്കര ധൃതിയില്‍ നടന്ന് വന്ന്, ഇഷ്ടപ്പെട്ട പെര്‍ഫ്യൂം എടുത്ത് പൂശി, വളരെ ബിസി ആയി ബോര്‍ഡിംഗ് ഗേറ്റ് നോക്കി പോകുന്നു! ചെക്ക് ഇന്‍ന്നും ബോര്‍ഡിംഗിനും ഇടക്ക് ഒഫീഷ്യല്‍ ആയി ചെയ്യേണ്ട മറ്റൊരു സംഗതി എന്ന പോലെ!
നല്ല പരിപാടി! ചോദിക്കാനും പറയാനും ആരുമില്ലെന്ന് വിചാരിച്ച്, ഓസിനു കിട്ടിയാല്‍ ആസിഡും എടുത്ത് കക്ഷത്തിലടിക്കാന്‍ തുടങ്ങിയാല്‍?
ധാര്‍മ്മിക രോഷവും ഒരു മലയാളി ആയതിന്റെ ജാള്യതയും കൊണ്ട് ആദ്യം പുകഞ്ഞെങ്കിലും, ഇവിടെ ഇങ്ങനെയാണ് ഏര്‍പ്പാടെങ്കില്‍ പിന്നെ ഞാനായിട്ട് എന്തിനാ എന്നു കരുതിയത് ജീവിതത്തില്‍ ഒരിക്കലും വാങ്ങാന്‍ സ്കോപ്പ് ഇല്ലാത്ത, ഷേഖുമാര്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച, പരുന്തിന്റെ മോഡലില്‍ ഉള്ള കുപ്പിയില്‍ വെച്ചിരിക്കുന്ന പെര്‍ഫ്യൂം കണ്ടിട്ട് മാത്രമായിരുന്നു!
വഴികാട്ടികളായ ആ മലയാളികളെ മനസ്സില്‍ ധ്യാനിച്ച് ഏതാനും മില്ലി കൈവെള്ളയിലേക്ക് പതിയെ അര്‍പ്പിച്ചു. നേരെ കക്ഷത്തിലടിക്കാന്‍ ഒരു പേടി-തുടക്കക്കാരനല്ലേ. കൈവെള്ളയില്‍ മണത്തു നോക്കി ഏയ് ഈ മണം ശരിയാവൂല എന്ന മട്ടില്‍ മുന്നോട്ട് നടന്ന് കൈയ്യിലുള്ളതെല്ലാം വറ്റുന്നതിനു മുന്‍പ് ഉടുപ്പില്‍ തേച്ചു പിടിപ്പിച്ചു. പെര്‍ഫെക്റ്റ്. ഓപ്പറേഷന്‍ സക്സസ്സ്.
മുന്നിലേക്ക് നോക്കിയപ്പോള്‍ ആദ്യം കണ്ട സായിപ്പ് എന്നെ നോക്കി നില്‍ക്കുന്നു.
ക്ഷമിക്കൂ സോദരാ, മലയാളികളായാല്‍ ഇങ്ങനെ ചില ഗുണങ്ങളുമുണ്ട്..ട്ടാ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ അവിടം കാലിയാക്കുകയായിരുന്നു.
പെട്ടിക്കടകളില്‍ ചിമ്മിനിയില്‍ നിന്ന് സിസറ് കത്തിക്കാന്‍ നീളത്തില്‍ വെട്ടി വെച്ചിരിക്കുന്ന ഗോള്‍ഡ് ഫ്ലേയ്ക്സ് പായ്കറ്റിന്റെ കഷ്ണങ്ങള്‍ പോലെയുള്ള ടെസ്റ്റ് സ്ലൈഡുകള്‍ സായിപ്പന്മാരേ നിങ്ങള്‍ക്കുള്ളതായിരുന്നു.
വിസ്കി വില്‍ക്കുന്ന കടയില്‍ ഇങ്ങനെ സാംപിള്‍ നോക്കാന്‍ പറ്റുമെങ്കിലോ എന്ന് കരുതി അങ്ങോട്ട് ചെന്നു. ഇല്ല. അറബികള്‍ അത്രക്ക് പൊട്ടന്മാരല്ല.
ചുണ്ടന്‍വള്ളത്തിനു മേല്‍ക്കൂരയിട്ടതു പോലെയുള്ള ഇടുങ്ങിയ ഫ്ലൈറ്റില്‍ കയറിയപ്പോള്‍ ശരീരം വിയര്‍ത്തു, പക്ഷേ മനസ്സു തണുത്തു. സീറ്റില്‍ നിന്നും എത്തി നോക്കുന്ന, മലയാളിത്തം പ്രസരിക്കുന്ന കഷണ്ടികള്‍, മീശകള്‍, ചുരീദാറുകള്‍, അമ്മച്ചിമാര്‍, വേലക്കാരികള്‍, കരയുന്ന കുഞ്ഞുങ്ങള്‍. ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റില്‍ ഇടിച്ചു കയറ്റിയ നിലയില്‍ ആലുക്കാസ് ജുവലേഴ്സ്, വളഞ്ഞകണ്ടം ഇലക്ട്രിക്കത്സ്, ഈരേറ്റുപറമ്പില്‍ ടെക്‍സ്റ്റൈത്സ് കവറുകള്‍. നൊസ്റ്റാള്‍ജിയ മൂര്‍ച്ഛിച്ചു പോയി.
നൊസ്ടാള്‍ജിക് ഡ്രീംസ് റിയാലിറ്റി ബൈറ്റ്സ് ആയത് പെട്ടെന്നായിരുന്നു.
“അന്റെ ബേഗ് അങ്ങട് നീക്ക്, ഇതൂടി വെയ്കട്ടെ“ ആദ്യമേ കുത്തി നിറച്ച ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റില്‍ വയ്കാന്‍ തടിച്ച ഒരു ബാഗുമായി വന്ന ഒരു മലയാളിയുടെ എന്നോടുള്ള ‘അപേക്ഷ‘യായിരുന്നു അത്. മര്യാദയുടേയോ ഉപചാരത്തിന്റേയോ കെട്ടിമാറാപ്പുകള്‍ ഇല്ലാതെ ഏതു ഗ്യാപ്പിലും ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന മലയാളിയ്യുടെ മനസ്സിന്റെ ഒരംശം ആയിരുന്നോ ആ ആവശ്യം?
ചേട്ടന്റെ മുഖത്തേക്കും ബാഗിലേക്കും ഒന്നു നോക്കി “ഇത്തറേം ചെറിയ ഗ്യാപ്പില്‍ ഇടിച്ചു കയറ്റാന്‍ ഇദെന്ത് നാട്ടിലെ ഓട്ടറിക്ഷയാ?“ എന്നു ചോദിച്ചു പോയി.
കൂടെയുണ്ടായിരുന്ന അമ്മയോടല്ലാതെ ആദ്യമായി സംസാരിച്ച മലയാളം ആയിരുന്നു അത്. പോരാട്ടം തുടങ്ങുകയായി. നാടേ ഞാനിതാ അങ്കത്തട്ടിലേക്ക് കയറുന്നു-മനസ്സിലോര്‍ത്തു.
മുന്നില്‍ നിന്ന് പാസ്സു ചെയ്തു വന്ന ഏതോ ഹതഭാഗ്യന്റെ പേന വെച്ച് ഫോമെല്ലാം ഫില്ലു ചെയ്ത്, അടുത്തിരുന്ന ആള്‍ ഉറങ്ങിയോന്ന് ചെക്ക് ചെയ്ത് അവന്റെ സീറ്റിന്റെ ഫാന്‍ കൂടി എന്റെ നേര്‍ക്ക് ശബ്ദമുണ്ടാക്കാതെ തിരിച്ച് വെച്ച് ഞാന്‍ മെല്ലെ കിട്ടിയ ഗ്യാപ്പിലേക്ക് കാലുകള്‍ രണ്ടും നീട്ടി വെച്ച് ഒടിഞ്ഞു മടങ്ങിയിരുന്ന് ഉറങ്ങാന്‍ തുടങ്ങി. ‘ഓട്ടോറിക്ഷ ഇതിലും എന്ത് ഡീസന്റ്!‘ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
നെടുമ്പാശ്ശേരിയിലെ ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സിലെത്തിയാല്‍ അനുഭവിച്ചു തുടങ്ങുകയായി നമ്മുടെ സംസ്കാരത്തിന്റെ ‘ഊഷ്മളത’. നിശബ്ദത തളം കെട്ടി നില്‍ക്കുന്ന കൌണ്ടറുകള്‍. പരീക്ഷാ പേപ്പറുകള്‍ അദ്ധ്യാപകന്റെ കൈയ്യില്‍ കൊടുത്ത് ഹാളിനു പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പോലെ മൂകരും ടെന്‍ഷനുള്ളവരുമായി നിലകൊള്ളുന്ന യാത്രക്കാര്‍. ചരമക്കോളം പൂരിപ്പിക്കുന്ന മുഖഭാവത്തോടെ ജോലി ചെയ്യുന്ന ഓഫീസര്‍മാര്‍. ആരും മുഖത്തേക്ക് നോക്കുന്നില്ല, ഗ്രീറ്റ് ചെയ്യുന്നില്ല, സ്വാഗതമില്ല, നന്ദി പറയുന്നില്ല, ഒരു ചിരി പോലും മരുന്നിനില്ല. ശാന്തം, മൂകം ഭീകരം. നിശബ്ദതക്ക് ഭംഗം വരുത്തുന്ന സീലടികളുടെ ‘പധും, പധും’ ശബ്ദം മാത്രം. കൌണ്ടറില്‍ ചെന്ന് ഒരു ഗുഡ് മോര്‍ണിംഗ് സാര്‍ വിട്ടു നോക്കിയെങ്കിലും, തിരിച്ചൊരു നോട്ടം പോലുമില്ല(ഒരു ങും കിട്ടിയോ എന്നൊരു സംശയമുണ്ട്). നമുക്ക് മലയാളികള്‍ക്ക് അഭിവാദ്യം ചെയ്യാന്‍ ഇപ്പോഴും മടിയും ചമ്മലുമാണ്. ഒരു സഹമലയാളി ഇതൊന്നും അര്‍ഹ്ഹിക്കുന്നില്ല എന്ന ധാര്‍ഷ്ട്യമാണ്. കേരളത്തിനു പുറത്ത് പോയാല്‍ ഏത് വിദേശിയെ കണ്ടാലും ഇതൊക്കെ വാരി വിളമ്പാന്‍ വലിയ ഉത്സാഹവുമാണ്.
വിഷാദസാന്ദ്രമൂകമായ ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞിറങ്ങിയാല്‍ പ്രീ പെയിഡ് റ്റാക്സി കൌണ്ടറായി. കേരളത്തിലെത്തുമ്പോള്‍ അവസാനമായി വിഷമിച്ച്, ഉള്ളിലെ മോഹം അടക്കി ക്യൂ നില്‍ക്കേണ്ട അവസാന സ്ഥലമാണ് ഇമ്മിഗ്രേഷന്‍ കൌണ്ടര്‍. അതു കഴിഞ്ഞാല്‍ പഴയ സ്വഭാവം യഥേഷ്ടം കാണിച്ചു തുടങ്ങാം. ഒരു പക്ഷേ ലോകത്തില്‍ ‘പരന്ന ക്യൂകള്‍’ ഉള്ള ഒരേയൊരു സ്ഥലം കേരളമാകാം. പ്രീപെയിഡ് റ്റാക്സി കൌണ്ടറിനു മുന്നില്‍ ക്യൂ ഒന്നുമില്ല. പരന്നങ്ങനെ സാഹോദര്യത്തോടെ തോളോട് തോളുരുമ്മി നില്‍ക്കുകയാണ്-എന്നിട്ട് റ്റാക്സിക്കായുള്ള ലേലം വിളി. കൌണ്ടറിലിരിക്കുന്ന ആളിന്റെ ദര്‍ശനം ലഭിച്ചാല്‍ റ്റാക്സി കിട്ടും. ഒരു തിരുവല്ല, ഒരു ആലുവ, ഒരു കൊല്ലം എന്നൊക്കെ വിളിച്ച് പറഞ്ഞ് നിന്ന് തിക്കും തള്ളുമാണ്. പാവം ആലുവക്കാരനൊക്കെ തെണ്ടിപ്പോവുകയേയുള്ളൂ. ലോംഗ് ഓട്ടത്തിനാണ് ഡിമാന്റ്. ഒരു വിധത്തില്‍ കൌണ്ടറിലെ ചേട്ടന്റെ കടാക്ഷം ലഭിച്ച് സ്ലിപ്പുമായി പുറത്തിറങ്ങി.
എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടന്ന്, വീടു ലക്ഷ്യമാക്കി റ്റാക്സിയില്‍ പായുമ്പോള്‍ ഒന്നു മനസ്സിലായി. നാട് അങ്ങനെ അധികം ഒന്നും മാറിയിട്ടില്ല.
പച്ച പട്ടുടുത്ത പാടങ്ങള്‍, പച്ചപ്പരവാതിനി വിരിച്ച പോലെ പുല്‍മേടുകള്‍, പച്ചത്തെറി വിളിച്ചു നടക്കുന്ന മദ്യപന്മാര്‍, പച്ചക്കളറടിച്ച ബംഗ്ലാവുകള്‍..എല്ലാം പഴയ പോലെ തന്നെ.
ഒരു ദീര്‍ഘശ്വാസം ലാവിഷായി വിട്ട് സീലേക്ക് ചാരിയപ്പോള്‍ സീറ്റ് പിന്നോട്ട് മലച്ചു പോയതിനാല്‍ ഒന്നും പറ്റാത്ത പോലെ പെട്ടെന്ന് നേരെയിരുന്നു.
പോകുന്ന വഴിയില്‍ ചില സ്ഥലങ്ങളില്‍, ചപ്പുകുഴിയില്‍ ഗുണ്ട് പൊട്ടിച്ചത് പോലെ ചപ്പുചവറുകള്‍ ചിന്നിച്ചിതറി കിടക്കുന്നു. മുന്‍സിപ്പാലിറ്റി വേസ്റ്റ്വണ്ടി ചരിഞ്ഞതായിരിക്കും എന്ന് ഉറക്കെ ആത്മഗതം ചെയ്തപ്പോഴാണ് ഡ്രൈവര്‍ ആ സത്യം പറഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ അങ്ങനെയാത്രെ!
അതായത് ഈ ചപ്പുചവറുകളൊക്കെ വീടുകളിലെ മാലിന്യങ്ങള്‍ ജനങ്ങള്‍ കൊണ്ട് വലിച്ചെറിയുന്നത് ആണത്രേ. രാവിലെ ഓഫീസില്‍ പോകുന്ന ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ രണ്ടു പാഴ്സലുകളാണ് പോലും ഇപ്പോള്‍ കൊടുത്ത് വിടുന്നത്. ഒന്ന് ഉച്ചക്കത്തെ ഊണ്. രണ്ട് പോകുന്ന വഴി സൌകര്യമുള്ളിടത്ത് വലിച്ചെറിയാന്‍ വീട്ടിലെ ചപ്പും ചവറും പൊതിഞ്ഞത്. ഓഫീസില്‍ പോകുന്ന വഴി ആളുകള്‍ കാണാതെ എവിടെയെങ്കിലും അങ്ങ് എറിഞ്ഞു കളഞ്ഞാല്‍ മാത്രം മതി. എത്ര എളുപ്പം!
“ഭയങ്കരം! “ ഞാന്‍ അറിയാതെ പറഞ്ഞു പോയി.
“എന്തേ?“ ഡ്രൈവര്‍
“അല്ല, എറിയുമ്പോള്‍ പൊതി മാറിപ്പോയാല്‍?“
“ഹോ!“ ഡ്രൈവറും തലകുലുക്കി.
യാതൊരു വിധ വേസ്റ്റ് മാനേജ്‌മെന്റ്/റീ സൈക്ലിംഗ് സിസ്റ്റവുമില്ലാതെ കൂണു പോലെ മുളച്ചു വരുന്ന പട്ടണങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വേറെ എന്താണ് വഴി? വീടല്ലാതെ ഒരു പറമ്പു പോലുമില്ലാതെ താമസ്സിക്കുന്നവര്‍ എന്തു ചെയ്യും? ഇന്നു പൊതുറോഡും പാലങ്ങളും. നാളെ? യൂറോപ്പില്‍ മഞ്ഞുമാന്തിയന്ത്രം പോലെ നാളെ റോഡില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കി വണ്ടിക്ക് പോകാന്‍ ഗ്യാപ്പുണ്ടാക്കാന്‍ നമുക്ക് ചപ്പുവാരികള്‍ വേണ്ടിവരുമോ?
കേരളത്തിലെ റോഡ് യാത്ര റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ്. ഡൈവൈഡറുകള്‍ക്കൊന്നും, സൈനുകള്‍ക്കും ഒന്നും അങ്ങനെ പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ല. എതിരെ വരുന്നത് പാണ്ടിലോറിയാണെങ്കിലും ഓട്ടോറിക്ഷക്കാരനും അതിന്റെ ലേനില്‍ കയറി ഓവര്‍ റ്റേക്കിംഗ് ആണ്. പിന്നെ പായുന്ന പട്ടീടെ മുന്നില്‍ താറാവ് ചാടുന്നത് പോലെ വട്ടം ചാടുന്ന സ്കൂട്ടറുകള്‍. കണ്ണടച്ചിരിക്കുന്നതാണ് ഹാര്‍ട്ടിനു നല്ലത് എന്ന് കരുതി അല്പനേരം അങ്ങനെയിരുന്നു.
“സാര്‍ ഉറങ്ങുവാണോ?“ ഡ്രൈവറാണ്.
“ഏയ്. ഞാന്‍ മെല്ലെ ചെറുതായി...”
“ഉം സാര്‍ ഉറങ്ങിക്കോ..വെളുപ്പാന്‍ കാലമല്ലേ.“
“ഏയ് വേണ്ട സാരല്ല“
“പണ്ട് ഞാന്‍ വയനാട് ഒരു ഫാമിലിയേം കൊണ്ട് ഒരു ട്രിപ്പ് പോയി. ഹോ മുന്നിലിരുന്ന ആള് ഉറങ്ങീട്ട് കൂര്‍ക്കം വലിയോട് കൂര്‍ക്കം വലി...”
“ആഹാ.“
“...നശിച്ച കൂര്‍ക്കം വലി കൊണ്ട് എനിക്കൊന്ന് മയങ്ങാന്‍ സാധിക്കണ്ടേ? മെനകെട്ടു പോയി സാറെ”
ഞാന്‍ ഞെട്ടി.
“സാര്‍ ഉറങ്ങിക്കോ..”
പിന്നെ തിരുവല്ല എത്തുന്നത് വരെ ഞാന്‍ ഡ്രൈവറുടെ ഫാമിലി ട്രീ മൊത്തം അരിച്ചു പെറുക്കി ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അപ്പൂപ്പന്റെ മൂത്ത ചേട്ടന്റെ ഇളയ മകന്‍ പഞ്ചായത്ത് ഇലക്ഷനു നിന്ന കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും തിരുവല്ല എത്തിയിരുന്നു.
തിരുവല്ലയും പുറമറ്റവും വെണ്ണിക്കുളവും അധികം അങ്ങനെ മാറിയിട്ടില്ല. ചില ചുമരെഴുത്തുകള്‍/പരസ്യങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ഇന്നും പഞ്ചായത്ത് ബസ്സ് സ്റ്റോപ്പിന്റെ മതിലില്‍ മൂലക്കുരു-ഫിസ്റ്റുല പൈല്‍സ് ചികിത്സകളുടേയും കഷണ്ടിമരുന്നിന്റേയും പോസ്റ്ററുകള്‍ തന്നെ. കുന്നേല്‍ ലബ്ബോറട്ടറിയുടെ ഗ്ലാസ്സ് ഡോറില്‍ കറുത്ത ടിന്റൊട്ടിച്ച് വലുതാക്കി ‘മലം, മൂത്രം കഫം പരി’ പിന്നെ ആടുത്ത ലൈനില്‍ ‘ശോധിക്കപ്പെടും’ എന്നു തന്നെയിരിക്കുന്നു. അതിന്റെ തൊട്ടപ്പുറത്ത് ‘ഊണ് തയ്യാര്‍’ എന്നെഴുതി തൂക്കിയ മീനാ ഹോട്ടല്‍ (കസ്റ്റമേര്‍സിന് മലം പരിശോധിപ്പിക്കണോ അതോ ഊണു കഴിക്കണോ എന്ന് ചിന്താക്കുഴപ്പത്തില്‍ ആകും വിധമാണ് ഇവരുടെ ബോര്‍ഡുകള്‍ അറേഞ്ച് ചെയ്തിരിക്കുന്നത് !). ജംഗ്‌ഷനില്‍ അവിടെയുള്ള കടകളുടേയും മനുഷ്യരുടേയും എണ്ണത്തേക്കാളേറെ തലങ്ങും വിലങ്ങും കുത്തിനാട്ടിയും തൂക്കിയിട്ടും ചാരിവെച്ചും പ്രദര്‍ശിപ്പിക്കുന്ന വിവിധ തരം ബോര്‍ഡുകള്‍. ‘ബ്രൂ കാപ്പി, മോരുംവെള്ളം’ എന്നു ചോക്കിലെഴുതി ബോര്‍ഡ് തൂക്കി, ഏത്തക്കുലയും ഗ്ലൂക്കോസ് ബിസ്കറ്റും അഭിമാനപൂര്‍വ്വം പ്രദര്‍ശ്ശിപ്പിക്കുന്ന പെട്ടികടകള്‍. പിന്നെ പതിവുപോലെ ആര്‍ക്കോവേണ്ടി, ആരോ എന്തിനോ എഴുതി വെച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍, ഇവിടെ തുപ്പരുത് അറിയിപ്പുകള്‍, ഹോണ്‍ പാടില്ല ചിഹനങ്ങള്‍.
ഇല്ല, കേരളം മാറിയില്ല എന്നു പറഞ്ഞാല്‍ കള്ളമാകും. മാറിയിട്ടുണ്ട്. ഉദാഹരണത്തിന്, നാലുകെട്ട് സ്റ്റൈലില്‍ തലങ്ങും വിലങ്ങും പൊങ്ങുന്ന മാളികകള്‍. പണ്ടത്തെ ഗള്‍ഫ് മോഡല്‍ പെട്ടി വീടൊക്കെ പോയി. ഇപ്പോള്‍ നാലുകെട്ടു മനകളാണ് ഫാഷന്‍. ശീലക്കുടയും മെതിയടിയും പൂണൂലും വീണ്ടും ഫാഷനാകാതിരുന്നാല്‍ മതിയായിരുന്നു.
കള്ളുഷാപ്പുകളുടെ എണ്ണത്തിലും ഗണ്യമായ കുറവനുഭവപ്പെട്ടു. കാരണം, കള്ളു ഷാപ്പുകള്‍ എല്ലാം മള്‍ട്ടി ക്യുസീന്‍ റസ്റ്റോറന്റുകളായി മാറിയിരിക്കുന്നു. കള്ളും കിട്ടും എന്നു മാത്രം. ‘കള്ള്’ ലൈസന്‍സ് നമ്പര്‍’ എന്നൊക്കെയെഴുതിയ സീബ്രാ ബോര്‍ഡുകള്‍ക്ക് പകരം ഇപ്പോള്‍ വിഭവങ്ങളുടെ നീണ്ട ലിസ്റ്റാണ് ‘ഷാപ്പു’കള്‍ക്ക് മുന്നില്‍. കള്ളു തന്നെ ‘മുന്തിരിക്കള്ള്, അന്തിക്കള്ള്, മധുരക്കള്ള്, ചക്കരക്കള്ള്, കടുംകള്ള്’ ഇങ്ങനെ. പിന്നെ തിന്നാല്‍ ‘ഞണ്ട്, ആമ, കാട, ആമ, താറാവ്, പന്നി, കോഴി, കുളക്കോഴി, കൊക്ക്, കൂരി, കല്ലുമ്മക്കായ, തവള, പോത്ത്, മുയല്‍, പ്രാവ്’ - ലിസ്റ്റ് നീണ്ടതാണ്.
നാട്ടില്‍ പാടത്ത് ഒരു കള്ളുഷാപ്പുണ്ടായിരുന്നു. പോത്തിനെ വെട്ടുന്ന ജോസിന്റെ വീട് കം ഓഫീസിന്റെ തൊട്ട് വലത്, ജംഗ്ഷന്‍ കഴിഞ്ഞുള്ള ഇറക്കത്തില്‍. വെട്ടിയ പോത്തിന്റെ ബാക്കി വന്ന സ്പെയര്‍ പാര്‍ട്ട്‌സുകള്‍ പാടത്ത് തന്നെ കുഴിച്ചിട്ടത് പട്ടികള്‍ മാന്തുന്നതിനാല്‍ ആ പ്രദേശത്ത് വല്ലാത്ത ഒരു ചീഞ്ഞ മണമായിരുന്നു. അതിനാല്‍ തന്നെ ആ ഷാപ്പില്‍ ഈ നാറ്റം സഹിച്ച് കയറാന്‍ മടിയുമായിരുന്നു.പോരാഞ്ഞ്, ഷാപ്പില്‍ ബീഫ് കറിയില്‍ കഷ്ണം വറ്റിയാല്‍ ‘കഷ്ണം ഇപ്പ കൊണ്ടരാം’ എന്ന് പറഞ്ഞ് ഷാപ്പിലെ മെയിന്‍ ഷെഫ് മുണ്ടും മടക്കിക്കുത്തി അശോകേട്ടന്റെ വീടിന്റെ പിന്നാമ്പുറത്തേക്ക് ടോര്‍ച്ചുമെടുത്ത് പോകുമായിരുന്നു എന്നും ഒരു കിംവദന്തി ഉണ്ടായിരുന്നു. നമ്മളെന്തിനാ വെറുതേ പട്ടികളുടേയും കാക്കകളുടെയും അന്നം മുട്ടിക്കുന്നത് എന്ന് കരുതി അങ്ങോട്ട് അടുത്തിട്ടില്ല.
ആ ഷാപ്പും ഇന്ന് രൂപം മാറി റെസ്റ്റോറന്റ് ആണ്. തോട്ടഭാഗത്തെ ഷാപ്പ് ഇന്ന് വീഗാലാന്റ് റെസ്റ്റോറന്റ് എന്ന് ബോര്‍ഡിനു താഴെ കളര്‍ ലൈറ്റില്‍ മുങ്ങിക്കിടക്കുന്നു.
സത്യം പറയാലോ ഇതൊക്കെ നമ്മടെ നാട്ടിലെ ഷാപ്പല്ലേ, ‘ഞണ്ട്, ആമ, കാട, ആമ, താറാവ്, പന്നി, കോഴി.....ഏതെടുത്താലും നല്ല ഒന്നാന്തരം ബീഫ്‘ ‘ മോഡല്‍ പരിപാടി ആണെന്നേ എനിക്ക് തോന്നിയുള്ളൂ.
‘ആന വണ്ടികള്‍’ എന്നറിയപ്പെട്ടിരുന്ന കെ എസ് ആര്‍ ട്ടി സി സര്‍വ്വീസിസിന്റെ മാറിയ മുഖമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ധാരാളം ബസ്സുകള്‍ എല്ലാ റൂട്ടിലും.
നാട്ടില്‍ ചെന്ന മൂച്ചിന് അല്പം വലിയ ടാക്സി ആയിക്കോട്ടെ, തിയററ്റിക്കലി ഞാനും ഒരു വിദേശ മലയാളി അല്ലേ എന്ന് കരുതി കോട്ടയം യാത്ര ഇന്നോവയില്‍ ആക്കിയിരുന്നു.
ടയോട്ടാ ഇന്നോവയുടെ ചാര്‍ജ്ജ് കണ്ട് അയ്യോടാ ഇന്നോ നാളെയോ എന്ന സ്ഥിതിയില്‍ ആയതിനാല്‍ പിന്നെ യാത്രകളെല്ലാം ഇത്തിരി കൂടി വലിയ വണ്ടിയില്‍ ആക്കുകയായിരുന്നു-ബസ്സില്‍.
ഒറ്റക്കുഴപ്പമേയുള്ളൂ. ടിക്കറ്റ് കാശിന്റെ ബാക്കി ചോദിക്കരുത്! അന്‍പതു പൈസയൊക്കെ ബാക്കി ചോദിക്കുന്നത് മഹാ മോശക്കേടാണ്. എന്നാല്‍ ടിക്കറ്റ് ചാര്‍ജ്ജില്‍ അന്‍പത് പൈസ കുറച്ചു കൊടുക്കാന്‍ പറ്റില്ല താനും. നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ ഇറങ്ങാന്‍ നേരം കിട്ടാനുള്ള കാശ് തരികയുള്ളൂ.
ഒരു കാര്യം ചെയ്താല്‍ നന്നായിരിക്കും, കയ്യും തലയും പുറത്തിടരുത്, പുകവലി പാടില്ല അറിയിപ്പുകള്‍ക്ക് താഴെ ‘ബാക്കി ചോദിക്കരുത്’ എന്നു കൂടെ എഴുതി വെച്ചാല്‍ ഉപകാരമായിരിക്കും.
പ്രൈവറ്റ് ബസ്സില്‍ ഇപ്പോഴും കൂട്ടയിടിയാണ്. വലിപ്പം കുറഞ്ഞ ബസ്സുകളാണ് അധികം. വികലാംഗര്‍, വന്ദ്യവയോധികര്‍ എന്നൊക്കെ സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നു, പക്ഷേ എല്ലാ സീറ്റിലും ഞെളിഞ്ഞിരിക്കുന്ന യുവാക്കള്‍, കോളേജ് കുമാരന്‍മാര്‍. കമ്പിയേല്‍ ഞാത്തിയ ഉണക്ക ഇറച്ചി പോലെ ബസ്സില്‍ തൂങ്ങിനിന്നാടുന്ന അല്പവസ്ത്രധാരികളായ വൃദ്ധന്മാര്‍. ഒന്നും പോരാഞ്ഞ് ആക്സിലറേറ്റില്‍ ചവിട്ടുനാടകം അഭ്യസിക്കുന്ന ഡ്രൈവര്‍മാര്‍.ഈ മരണ പാച്ചിലിനിടക്ക് വളവും തിരിവും എടുക്കുമ്പോള്‍ കമ്പിയില്‍ ഒറ്റക്കൈയ്യില്‍ തൂങ്ങിയാടി ടിക്കറ്റ് എടുപ്പിക്കാന്‍ വരുന്ന കണ്ടക്റ്റര്‍മാരെ കണ്ടാല്‍ - മാര്‍പ്പാപ്പ വരെ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിച്ചു പോകും!
സാധാരണ എന്‍ ആര്‍ ഐസ് ചെയ്യുന്നതെന്താണ്? അവധിക്ക് നാട്ടില്‍ വരും, അവിടേയും ഇവിടെയും പോകും, മനസ്സിനു പിടിക്കാത്തത് പലതും കാണും കേള്‍ക്കും. എന്നാല്‍ ഒന്നും പറയില്ല പ്രതികരിക്കില്ല. എന്നിട്ട് തിരിച്ചു വിദേശത്ത് ചെന്നാല്‍ ഒടുക്കത്തെ കുറ്റം പറച്ചിലാണ് - നാട്ടില്‍ ആള്‍ക്കാര്‍ക്ക് മര്യാദയില്ല, ധൃതിയാണ്, സംസ്കാരമില്ല, സ്ത്രീകളോട് ബഹുമാനമില്ല, മാനേര്‍സ് കുറവാണ് - എന്നൊക്കെ.
പാവം നാട്ടില്‍ ജീവിക്കുന്നവന്‍ പുറം ലോകം കണ്ടിട്ടില്ല, വിദേശികള്‍ വെള്ളമില്ലാതെ ചന്തി കഴുകുന്നതും, കൈ നനയാതെ മീന്‍ പിടിക്കുന്നതും, തീയില്ലാതെ പുകയുണ്ടാക്കുന്നതും ഒന്നും വെണ്ണിക്കുളം - റാന്നി (വഴി തടിയൂര്) ഡെയിലി പോയി വരുന്നവന് ഒരു നിശ്ചയവുമില്ല. ഇതൊക്കെ അറിയുന്നതാര്‍ക്കാ? എന്‍ ആര്‍ ഐ കള്‍ക്കല്ല?. അപ്പോള്‍ മാനേര്‍സും മര്യാദയും ഒക്കെ നാട്ടുകാരെ കാണിച്ചു കൊടുത്ത് അവരെ ഒന്നു നന്നാക്കിയെടുക്കേണ്ട ചുമതല ആര്‍ക്കാ? എന്‍ ആര്‍ ഐകള്‍ക്ക്. അല്ലേ?
അങ്ങനെയുള്ള ഒരു ചിന്തയുടെ പ്രതിഫലനമായിരുന്നു, ബസ്സില്‍ നിന്ന് സ്ത്രീകള്‍ക്ക് ശേഷം, ക്യൂ നിന്ന് പുരുഷന്മാര്‍ക്ക് എങ്ങനെ ഇറങ്ങണം ഞാന്‍ പഠിപ്പിച്ചു കൊടുത്തേക്കാം എന്നുള്ള തീരുമാനം.
തീയാടിക്കലുള്ള വലിയമ്മയെ കാണാനും അവരുടെ കുട്ടികള്‍ക്കും മറ്റും കൊണ്ടുവന്ന ബിസ്കറ്റുകളും ചോക്ലേറ്റുകളും കൈമാറാനുമായിരുന്നു ആ യാത്ര.
തീയാടിക്കല്‍ ജംഗ്ഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ വലിയൊരു ഭാഗം സ്ത്രീകള്‍ ഇറങ്ങാന്‍ വാതിലിനടുത്ത്, ബണ്ടില്‍ വീണ തുളയുടെ മുന്നില്‍ പൊടിമീന്‍ തിക്ക് കൂട്ടുന്ന പോലെ നിന്ന് തിക്കാന്‍ തുടങ്ങി.
(നിര്‍)ഭാഗ്യവശാല്‍ ആണുങ്ങളുടെ സൈഡില്‍ നിന്ന് ഞാനായിരുന്നു ആദ്യം, ഇറങ്ങാനുള്ള വരിയില്‍.
വന്ദ്യവയോധികകളായ സ്ത്രീകള്‍ ആദ്യം ഇറങ്ങട്ടെ എന്ന മര്യാദക്ക് ഞാന്‍ ഇരു വശവുമുള്ള സീറ്റുകളില്‍ കൈ രണ്ടും വിടര്‍ത്തി പിടിച്ച് പിന്നിലുള്ള ആണുങ്ങളെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഒരു മുപ്പത് സെക്കന്റ് ഞാനങ്ങനെ സക്സസ്സ്ഫുളി നിന്നു കാണും. പിന്നില്‍ നിന്നിരുന്ന ഇരുത്തം വന്ന ഇടിയന്മാര്‍ക്ക് ‘ഇവന്‍ ഇറങ്ങുമോ അതോ ഇറക്കണോ’ എന്ന് ചിന്തിക്കാനുള്ള സമയം.
പിന്നെ സ്ത്രീ ജനങ്ങളെ എല്ലാം വകഞ്ഞു മാറ്റി മൂരിക്കുട്ടന്റെ കൊമ്പില്‍ കോര്‍ത്തതു പോലെ എല്ലാവരും കൂടെ എന്നെ തള്ളിയുയര്‍ത്തി റോഡില്‍ ചാടിക്കുകയായിരുന്നു.
എന്റെ ബാഗ് പോലും എടുക്കാന്‍ പറ്റിയില്ല.
വണ്ടി വിടല്ലേ..എന്റെ ബാഗ് ഇറങ്ങിയിട്ടില്ലേ..ബാഗിനെ ഇറക്കിവിടണേ എന്ന നിലവിളികള്‍ക്കൊടുവില്‍ ഏതോ ഒരാള്‍ “യേതറ ഈ കൂതറ?“ എന്നുള്ള നോട്ടത്തോടെ, ചവുട്ടിക്കൂട്ടപ്പെട്ട എന്റെ ബാഗ് പുറത്തേക്ക് തരികയായിരുന്നു.
നാട്ടാരെ മര്യാദപഠിപ്പിക്കാന്‍ പോയത് കൊണ്ട് എന്ത് പറ്റി?
“അമ്മാമ്മേ അമ്മാമ്മക്ക് ഞാന്‍ രണ്ട് പായ്കറ്റ് ബിസ്കറ്റ് പൊടിച്ചതും പിള്ളേര്‍ക്ക് മൂന്നു നാല് പേയ്ക് ചോക്ലേറ്റ് കുഴച്ചതും കൊണ്ടു വന്നിട്ടുണ്ട്, പിന്നെ, ഇത് എന്റെ ബാഗായിരുന്നു, ഇനി അടുപ്പിലേക്കിട്ടോളൂ“ എന്നു പറഞ്ഞ് സാധനങ്ങള്‍ കൊടുക്കാന്‍ പറ്റി.
എന്‍ ആര്‍ ഐസിനോട് പറയാന്‍ ഒന്നേയുള്ളൂ. നാട്ടില്‍ ചെന്നാല്‍, ആനയ്ക്ക് അടയ്ക കൊണ്ട് അടവയ്കാന്‍ നോക്കരുത്.
നാട്ടില്‍ കൂണു പോലെ മുളച്ചു വരുന്ന ഒരു തരം പ്രസ്ഥാനങ്ങളുണ്ട്- അല്ല, എഞ്ചിനീയറിംഗ് കോളേജുകളല്ല- ഭക്തിപ്രസ്ഥാനങ്ങള്‍. ഡിവൈന്‍ ചര്‍ച്ച്, ഹെവന്‍ ഡയറക്ട്, ഏഞ്ചത്സ് സ്റ്റാര്‍സ് ഇങ്ങനെ നിരവധി പേരുകളില്‍ എല്ലാ ജംഗ്ഷനുകളിലും കാണാം ഒരോ അപ്പീസുകള്‍. എന്തരോ എന്തോ, ഏതായാലും ഭക്തിയല്ലേ നടക്കട്ടെ എന്നു കരുതി, കൂട്ടത്തില്‍ പ്രസിദ്ധമായ ഉച്ചപൂജ തൊഴാന്‍ ആറന്മുളയില്‍ ഒന്നു തല കാണിക്കാമെന്നും കരുതി.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉച്ചപൂജ തൊഴുതാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നാണല്ലോ.
കഷ്ടകാലത്തിന് നാട്ടുകാര്‍ക്ക് മൊത്തം അറിയാമായിരുന്നു അത്.
ഇടി എന്ന് പറഞ്ഞാല്‍ നല്ല മുറ്റ് ഇടി. ശ്രീകോവിലിനു മുന്നില്‍ നടതുറക്കുന്നത് വെയിറ്റ് ചെയ്ത്, ആള്‍ക്കാര്‍ ഇടിച്ചു കൂടി ഒറ്റക്കെട്ടായി അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. കാപാലിക ഇടി.
പഴുത്തു പോകുന്ന സൈസ് ആ തിരക്കില്‍ ആണുങ്ങളുടെ ഭാഗത്ത് വന്നു തൊഴാന്‍ കുറച്ചു സ്ത്രീ ജനങ്ങളും! പോരേ പൂരം!
പാവം ഒരു സ്ത്രീ വന്നിരുന്നത് നില്‍ക്കുകയും ഇരിക്കുകയും അല്ലാത്ത സ്ഥിതിയില്‍ കല്‍മഢപത്തോട് ചേര്‍ത്ത് വെച്ച് അരയ്ക്കപ്പെടുകയായിരുന്ന എന്റെ മടിയില്‍.
പിന്നെ തിരക്കു കഴിയുവോളം അവരേം മടിയില്‍ വെച്ച് നില്‍ക്കേണ്ടി വന്നു.
അടുത്തു നിന്നവര്‍ അസൂയയോടെ നോക്കുന്നതു പോലെ തോന്നി. ചിലര്‍ ഒരു ഇളിഞ്ഞ ചിരിയോടെയും?
തൊലി ഉരിഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒന്നനങ്ങാന്‍ പറ്റണ്ടേ ഒന്നു മാറാന്‍.
അറിയാതെ കൃഷ്ണാ ഗുരുവായൂരപ്പ തൊട്ട് നട തുറക്കാന്‍ വൈകുന്ന പൂജാരിയുടെ അപ്പനെ വരെ വിളിച്ചു പോകും!
ഭക്തരുടെ ഈ ഭ്രാന്തന്‍ തിക്കും തിരക്കും കണ്ട് ശ്രീകോവിലില്‍ നിന്നിരുന്ന ഭഗവാന്റെ കണ്ണു തള്ളിയോ? തള്ളിക്കാണണം.
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനല്ല, ഇടി കൊണ്ട് ഉച്ചിഷ്ടമാവാനാണ് ഉച്ചപൂജ തൊഴേണ്ടത് എന്നു തോന്നിപ്പോയി. ഒരു വിധത്തില്‍ അവസാനം കൈയ്യും കാലും വലിച്ചൂരി, മടിയിലിരുന്ന സ്ത്രീയെ തള്ളി താഴെ വെച്ച് രക്ഷപെടുകയായിരുന്നു.
ഗോപികമാരെപോലെ കുളിച്ചൊരുങ്ങി പൂജ കാണാന്‍ വന്ന സ്തീകള്‍ ഇടി കൊണ്ട് പൂതനകളെ പോലെയായി തിരികെ പോകുന്നത് കാണാമായിരുന്നു.
ഏതായാലും അതോടെ സ്പെഷ്യല്‍ പൂജ തൊഴല്‍ നിര്‍ത്തി. ചെങ്ങന്നൂരും പോരിട്ടിക്കാവിലും ഏറ്റുമാനൂരു പോയി തിരക്കില്ലാതെ മനസമാധാനത്തോടെ തൊഴാന്‍ പറ്റി. ഇടി പേടിച്ച് അതിരാവിലെയാണ് പോയതെങ്കിലും!
ആഫ്രിക്കയില്‍ വെച്ചു അത്തര്‍ എയര്‍വേയ്സ് കേവലം പതിനഞ്ചു കിലോയുടെ പേരില്‍ എന്റെ ബാഗിനെ ഒറ്റിയതിന്റെ കയ്പ് മാറാതിരുന്നതിനാല്‍ തിരിച്ചുള്ള പാക്കിംഗ് അതീവശ്രദ്ധയോടെ ആയിരുന്നു. എന്നിട്ടും ഒരു പൊടിക്ക് തൂക്കം അധികമായി വന്നു. വെറും അഞ്ചു കിലോ.
കേരളമല്ലേ, ചെക്കിംഗ് കൌണ്ടറില്‍ എന്‍ ആര്‍ ഐകളുടെ വ്യഥകള്‍ മനസ്സിലാക്കുന്ന ഒരു മലയാളി ആയിരിക്കും എന്ന പ്രതീക്ഷയില്‍ തിരുവനന്തപുരത്തേക്ക് കെട്ടു മുറുക്കുകയായിരുന്നു.
എയര്‍ പോര്‍ട്ടില്‍ നേരത്തെ ചെന്നതിനാല്‍ ആദ്യം കെട്ടിയെടുത്ത ഏതോ പച്ചകുത്തി അലവലാതി സായിപ്പ് സംഘത്തിന്റെ പിന്നില്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു. കാത്ത് നിന്നു നേരം കുറേയായപ്പോള്‍ അത്തര്‍ എയര്‍വേയ്സിന്റെ ഏമാന്‍ വന്ന് സായിപ്പുകളെ അകത്തേക്ക് ആനയിച്ചു കൊണ്ടു പോയി- എന്നേയും, അഞ്ഞൂറ്റൊന്ന് ബാര്‍സോപ്പിന്റേയും, ചാക്ക്സണ്‍ കുക്കറിന്റേയും കാര്‍ബോര്‍ഡ് പെട്ടികളില്‍ ലഗേജും കൊണ്ടു വന്ന ഗള്‍ഫ് മലയാളികളേയും നിര്‍ദ്ദാക്ഷണ്യം അവഗണിച്ചു കൊണ്ട്! ഒരു പന്തിയില്‍ രണ്ടൂണ് വീണ്ടും! ഇല്ല ഇനി, ഈ ചീഞ്ഞ അത്തറിനില്ല, മനസ്സില്‍ ഉറപ്പിച്ചു.
ചെക്കിനില്‍ ചെന്നപ്പോള്‍ കുറി തൊട്ട ഒരു പയ്യന്‍.
ബാഗുകളുടെ തുലാഭാരം കഴിഞ്ഞ് നിര്‍ദ്ദാക്ഷണ്യം അഞ്ചു കിലോ കൂടുതല്‍ ആണ് പറ്റില്ല എന്ന് ചെക്കന്‍ കാട്ടായം പറഞ്ഞു.
ബാഗില്‍ നിന്ന് മാറ്റാന്‍ ഉപ്പേരികള്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ വേദനയോടെ പറഞ്ഞു നോക്കി.
ആ അഞ്ചു കിലോ ഉപ്പേരി ഞാനവിടിരുന്നു തിന്നാല്‍ ആ അഞ്ചു കിലോ ഏതായാലും വിമാനത്തില്‍ കയറില്ലേ എന്നു ചോദിച്ചു നോക്കി.
അഞ്ചു കിലോയില്‍ ഒരു കിലോ നിനക്ക് തന്നാല്‍ ബാക്കി നാലു കിലോ കയറ്റി വിടുമോ എന്നു തമാശിച്ചു നോക്കി.
ആഫ്രിക്കയില്‍ ആന്ത്രവായു പിടിച്ചു കിടക്കുന്ന അമ്മാവനുള്ളതാണീ ഉപ്പേരി എന്നു കേണു നോക്കി.
അവസാനം തിരുവുള്ളം അലിയുകയായിരുന്നു.
‘ഇന്നു വിട്ടേക്കാം, എന്നുമിത് പ്രതീക്ഷിച്ചു കൊണ്ട് വരരുത് ‘ എന്നുള്ള ഒരു താക്കീതോടെ മീശ മുളയ്കാത്ത ആ രാജകുമാരന്‍ എന്നെ കയറ്റി വിടുകയായിരുന്നു.
ഓ പിന്നേ എന്നും നിന്നെ പ്രതീക്ഷിച്ച് ഇവിടെ വരാന്‍ ഞാന്‍ ആര് യാത്ര സിനിമയിലെ ശോഭനയോ, നീ പോഡെയ്ക്സ എന്ന് മനസ്സിലും, ത്യാങ്ക്യൂ വ്യരിമച്ച് എന്നു കേള്‍ക്കെയും പറഞ്ഞു.
വിമാനം പൊങ്ങിയുയര്‍ന്നപ്പോള്‍ ഒരു തരം ആശ്വാസമായിരുന്നു. തീര്‍ന്നല്ലോ ഈ പീഢനം! ഒന്നു നാട്ടിലെത്താന്‍, അഞ്ചു കിലോ ഉപ്പേരിയുമായി ഒന്നു തിരിച്ചു കയറാന്‍ എത്ര പേരുടെ കാലു പിടിക്കണം!
താഴെ, ജവഹര്‍ തീയറ്ററില്‍ ബീഡി കത്തിച്ചു അവിടെയുമിവിടെയുമിരിക്കുന്ന സെക്കന്റ് ഷോ കാണികളുടെ എലവേഷന്‍ പോലെ, അഞ്ചാറു മഞ്ഞ ലൈറ്റുകളുമായി തിരുവവന്തപുരം മെട്രോ.
മുകളില്‍ അതിലും ലൈറ്റുകളുമായി മേഘം മൂടിയ ആകാശം.
പക്ഷേ എന്തൊക്കെയോ വീണ്ടും ഓര്‍ത്തപ്പോള്‍ എവിടെയോ ഒരു വിങ്ങല്‍ പെട്ടെന്നു നിറഞ്ഞോ? മനസ്സിനെ മനപൂര്‍വ്വം വഴി തിരിച്ചു വിട്ടു.
എന്തു ചെയ്താലാണ് ഈ നാടിനെ ഒന്നു വെറുക്കാന്‍ പറ്റുക?
എന്തു ചെയ്തിട്ടും സാധിക്കുന്നില്ലല്ലോ. തിരികെ പോകുമ്പോള്‍ എന്നും സങ്കടമാണല്ലോ.
എന്റെ നാട് എന്റെ സ്വന്തം നാട്ടാര് എന്റെ ദൈവങ്ങള്‍ എന്റെ ദേശം എന്റെ ഐഡന്റിറ്റി. ഇതിനെയൊക്കെ വെറുക്കാനോ! ഒരിക്കലുമില്ല! അതിനു ഞാന്‍ വേറെ ജനിക്കണം.
സീറ്റിലേക്ക് മെല്ലെ ചാരിയിരുന്നു.
“സാര്‍ സാന്‍ഡ്‌വിച്ച്...ചിക്കന്‍ ഓര്‍ ബീഫ്?” എയര്‍ഹോസ്റ്റസ്സിന്റെ ശബ്ദം കേട്ടപ്പോഴാണ്, ദൈവമേ ഉറങ്ങിയിരുന്നെങ്കില്‍ സാന്‍ഡ്‌വിച്ച് മിസ്സായേനെ എന്നു ഞെട്ടി എഴുന്നേറ്റത്.
പുട്ടും കടലയും ഇഡ്ഡലിയും ചമ്മന്തിയും അപ്പവും സ്റ്റ്യൂവും എന്തിന് സ്വാദിഷ്ടമായ പഴങ്കഞ്ഞിയും ഇനി വിസ്മൃതിയിലേക്ക്. അടുത്ത വര്‍ഷം ഹിന്ദുക്കളും കൃസ്ത്യാനികളും ഒരുമിച്ചു കെട്ടിറക്കുന്ന(ഇരുമുടികെട്ടും, കൃസ്തുമസ്സിനു വെള്ളമടിച്ച കെട്ടും) ഡിസംബറില്‍ നാട്ടില്‍ വരാന്‍ പറ്റുമോ? അതോ ആരാന്റെ നാട്ടില്‍ ആരാന്റെ കമ്പനിയില്‍ ആരാന്റെ വീട്ടില്‍ ഇനിയും നീണ്ട അഞ്ചു വര്‍ഷം?
ജീവിച്ചല്ലേ പറ്റൂ?
എല്ലാം ഒന്നു കൂടിയോര്‍ത്ത്, പറ്റാവുന്നത്രയും അമേരിക്കന്‍ ആക്‍സന്റ് ഇട്ട് പറഞ്ഞു:
“ഐ വില്‍ റ്റേക്ക് എ ചിക്കന്‍ സാന്‍ഡ്‌വിച്ച്. വുഡ് യു മൈന്‍ഡ് ഇഫ് ഐ റ്റേക്ക് വണ്‍ ബീഫ് സാന്‍ഡ്‌വിച്ച് അസ് വെല്‍? വിത്ത് ഓറഞ്ച് ജ്യൂസ്. താങ്ക്യു.“
Labels: i love Kerala, Travelogue, കണ്ടതും അനുഭവിച്ചതും, യാത്ര


